ലാലേട്ടാ, ഇടയ്ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആകണം: അനൂപ് മേനോൻ
Mail This Article
കൈയ്യിലെ പരുക്കിന് ശസ്ത്രക്രിയ നടത്തിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അറിയിക്കുന്നത്. വലത് കയ്യിലായിരുന്നു താരത്തിന് പരുക്ക് പറ്റിയത്. ഇപ്പോഴിതാ പരുക്കിന്റെ പിന്നിലുള്ള കഥയും മോഹൻലാലിന്റെ സഹനവും തുറന്നു പറയുകയാണ് അനൂപ് മേനോൻ.
ബിഗ് ബ്രദർ സിനിമയുടെ ചിത്രീകരണത്തിനിടെ ഈ പരുക്ക് വച്ചായിരുന്നു മോഹൻലാൽ തന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. ഇതുമായി ബന്ധപ്പെട്ടായാണ് അനൂപ് മേനോന്റെ കുറിപ്പ്.
‘എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിങ് മാറ്റി വെച്ചേക്കാം...നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിങ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം..'.ഇതായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്ന് അനൂപ് മേനോൻ കുറിക്കുന്നു.
നിർമാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും എന്ന് പറഞ്ഞാണ് അനൂപ് മേനോൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അനൂപ് മേനോന്റെ കുറിപ്പ് വായിക്കാം:
സംവിധായകൻ സിദ്ധിഖിന്റെ 'ബിഗ് ബ്രദർ' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ...ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു...'എന്തു പറ്റി' എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.
'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ കുറിപ്പിനു കാരണം. ‘എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം...നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം.’
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ 'ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കുനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ...
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കൈയ്യിൽ ബാൻഡേജ് ഉണ്ട്. സർജറി കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം...നിർമാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.