ADVERTISEMENT

തെന്നിന്ത്യൻ സൂപ്പർനായിക നയന്‍താരയുടെ യഥാര്‍ഥനാമം ഡയാന മറിയം കുര്യന്‍ എന്നാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരേ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര സിനിമയിലെത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിന് തൊട്ടുമുന്‍പ് ഡയാന മറിയം കുര്യന്‍ നയന്‍താരയായി. നടിക്ക് ആ പേര് കിട്ടിയ കഥ പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി.ആര്‍.

 

ജോണ്‍ ഡിറ്റോ പി.ആറിന്റെ കുറിപ്പ് വായിക്കാം

 

2003.. തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജൻ സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം.

 

ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരുദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി.

 

വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.

 

"ഡിറ്റോ ഒരു പേര് ആലോചിക്ക് "സാർ നിർദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു ..

 

മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.

...നയൻതാര....ഞാൻ പറഞ്ഞു: നയൻതാര ..

 

സാജൻസാർ തലയാട്ടി...സ്വാമിനാഥൻ സാറും തലകുലുക്കി.

 

പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ ...

സംപൂർണ പരാജിതനായി വീട്ടിലിരിക്കുന്നു.

 

നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

 

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..

 

"പുതിയ നിയമം" എന്ന മമ്മൂട്ടിപ്പടം സാജൻ സാർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈ കഥ പറയാമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com