‘അഞ്ചാം പാതിര’യിലെ ശിൽപിയെ അറിയുമോ?
Mail This Article
‘അഞ്ചാം പാതിര’ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിൽ നല്ലൊരു റോൾ കിട്ടിയ പ്രിയനന്ദനൻ മറ്റൊരു പ്രതിസന്ധിയിലാണ്. ഇതുവരെ അഭിനയിച്ചതിൽ ഇത്രയധികം ചർച്ചയായ സിനിമ വേറെ ഇല്ലെങ്കിലും സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അത്രയൊന്നും പങ്കുവയ്ക്കാനാവില്ലെന്നതാണ് ആ സങ്കടം. ത്രില്ലർ സിനിമയായതു തന്നെ കാരണം. തന്റെ റോളിനെക്കുറിച്ചു പറഞ്ഞാൽ പ്രേക്ഷകർക്ക് സിനിമ അതിന്റെ ശരിയായ അർഥത്തിൽ ആസ്വദിക്കാനാവില്ല എന്നാണ് പ്രിയനന്ദനന്റെ പക്ഷം.
‘സൈലൻസർ’ എന്ന തന്റെ സിനിമയുടെ തിരക്കുകളൊഴിഞ്ഞപ്പോഴാണ് മിഥുൻ അഞ്ചാം പാതിരയിൽ അഭിനയിക്കാൻ വിളിച്ചത്. നേരത്തേ വിവിധ സിനിമകളിൽ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം അതിഥി റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രാധാന്യമുള്ള ഒരു റോളിലേക്കുള്ള മിഥുന്റെ വിളി ആശ്ചര്യം പകർന്നതായി പ്രിയനന്ദനൻ പറയുന്നു. ഡയലോഗുകൾ നേരത്തെ നൽകണമെന്നു മാത്രമാണ് പ്രിയനന്ദനൻ ആവശ്യപ്പെട്ടത്. കാരണം, ഡയലോഗ് തെറ്റിച്ചാൽ സംവിധായകനുണ്ടാകുന്ന ക്ഷോഭം മറ്റാരെക്കാളും ഈ സംവിധായകനറിയാമല്ലോ?
സെറ്റിൽ എല്ലാവരും ചേർന്ന് സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ അപരിചതത്വം മറന്ന് സ്വന്തം സിനിമയിലെന്ന പോലെ അഭിനയിക്കാനായി. പണ്ട്, അഭിനയിക്കാൻ അവസരം ചോദിച്ചു നടന്ന തനിക്ക് അന്നത്തെ നടത്തം വെറുതെയായില്ല എന്ന വിശ്വാസം കൂടിയാണ് അഞ്ചാം പാതിര എന്നും പ്രിയനന്ദനൻ പറയുന്നു. സ്വന്തം ചിത്രമായ സൈലൻസർ പുറത്തിറങ്ങുന്നതിന്റെ തിരക്കുകൾക്കിടയിലും അഞ്ചാം പാതിരയിലെ നടനെ അഭിനന്ദിക്കുന്നവർക്ക് മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ് ഈ സംവിധായകനിന്ന്.