ആദ്യം ചുമയും പനിയും; ഈ സിനിമയിലും വൈറസ് ചൈനയിൽ നിന്ന്
Mail This Article
ലോകമെമ്പാടുമുള്ള ആളുകളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ചൈനയിലെ ഹ്വാനനിലെ മാംസ മാർക്കറ്റിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നായിരുന്നു വിവരം. ഒന്‍പത് വർഷം മുമ്പിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ത്രില്ലറായ കണ്ടേജിയന്റെ കഥ തുടങ്ങുന്നതും ചൈനയിലെ ഹ്വാനനിൽ നിന്നാണ്.
ചൈനയിൽ നിന്നും വ്യാപിക്കുന്ന വൈറസ് ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നതാണ് കഥ. ചിത്രത്തിലെ കഥാപാത്രമായ ബെത്ത് എന്ന സ്ത്രീ ബിസിനസ്സ് ട്രിപ്പിനു വേണ്ടി ഹോങ്കോങിൽ എത്തുന്നു. അവിടെ വച്ചാണ് അവരെ വൈറസ് ആക്രമിക്കുന്നത്. രോഗബാധയേറ്റ വവ്വാലിൽ നിന്നും പന്നിയിലേയ്ക്ക് രോഗം പകരുകയും ആ പന്നിയുടെ മാസം ശുചിയാക്കുന്ന ഷെഫിലേയ്ക്ക് ഇത് വ്യാപിക്കുന്നു. ഈ ചൈനീസ് ഷെഫിൽ നിന്നുമാണ് ബെത്തിന്റെ ശരീരത്തിലേയ്ക്ക് രോഗമെത്തുന്നത്.
തുടർന്ന് അമേരിക്കയിൽ തിരിച്ചെത്തുന്ന ബെത്തിന് രോഗാവസ്ഥ പ്രകടമാക്കുകയും അത് പിന്നീട് മരണത്തിലേയ്ക്കുമെത്തുന്നു. കൊറോണയുടെ ലക്ഷണങ്ങൾ പോലെ ചുമയും പനിയും തന്നെയാണ് സിനിമയിലും കാണിക്കുന്നത്. ഇതേ രോഗ ലക്ഷണത്തിൽ ബെത്തിന്റെ മകനും മരിക്കുന്നതോടെയാണ് വൈറസ് ആക്രമണമാണെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നത്.
ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനു സാമ്യമായ രോഗലക്ഷണങ്ങളാണ് ഈ സിനിമയിലും വൈറസ് ബാധയേറ്റ രോഗികൾക്കു സംഭവിക്കുന്നത്. മാത്രമല്ല സിനിമയിൽ പറയുന്നതുപോലെ ചൈനയിലെ ഹ്വാനനിലെ മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം.
എന്തായാലും പ്രമേയത്തിലെ സാമ്യം കാരണം ഈ ചിത്രത്തിന്റെ ഓൺലൈൻ കാഴ്ചക്കരുടെ എണ്ണം വർധിക്കുകയാണ്. ഗൂഗിൾ ട്രെൻഡ് ലിസ്റ്റിലും കണ്ടേജിയൻ ഇടംപിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച ഐ ട്യൂൺ മൂവി റെന്റൽ ചാർടിൽ ചിത്രം ഇടംനേടിയിട്ടുണ്ട്.
സ്റ്റീവൻ സോഡെർബെർഗ് സംവിധാനം ചെയ്ത ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടായിരുന്നു ആഷിക്ക് അബുവിന്റെ വൈറസും ഒരുക്കിയത്. മാട് ഡാമൻ, മരിയോൺ, ലോറൻസ് ഫിഷ്ബേൺ, ജൂഡ് ലോ, കേറ്റ് വിൻസ്‍ലെറ്റ്, ഗിന്നത്ത് പൾട്രോ എന്നിവരായിരുന്നു പ്രധാനതാരങ്ങൾ.
കണ്ടേജിയനൊപ്പം 1995ൽ റിലീസ് ചെയ്ത് ഔട്ട്ബ്രേക്ക് എന്ന സിനിമയും ആളുകളുടെ ഇടയിൽ ചർച്ചയാണ്. ആഫ്രിക്കൻ കുരങ്ങിൽ നിന്നും ഉത്ഭവിക്കുന്ന വൈറസ് ആളുകളുടെ കൊന്നൊടുക്കുന്ന കഥയാണ് ഈ ചിത്രം പറഞ്ഞത്.
ശരീരത്തിൽ കിരീടം (corona) പോലെ ഉയർന്ന ഭാഗങ്ങളുള്ളതിനാലാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. സൂര്യന്റെ ചുറ്റുമുള്ള പ്രഭാവലയം (കൊറോണ) പോലെ ഈ വൈറസിനു ചുറ്റിലും കാണാനാകുമെന്നതും ഇത്തരം പേരിടുന്നതിലേക്കു നയിച്ചു. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുമ്പോഴാണ് അപകടകാരിയാകുന്നത്. 1960കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്. കോഴികളിൽ നിന്നായിരുന്നു ആദ്യമായി രോഗം പടർന്നത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് കൊറോണ വൈറസുകളെ.