ADVERTISEMENT

തിരുവനന്തപുരം∙ ദിവസവും യോഗ,രണ്ടു വർഷത്തിൽ ഒരിക്കൽ രണ്ടാഴ്ച ആയുർവേദ ചികിത്സ, സസ്യാഹാരം ഇതൊക്കെയാണു തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു നടി ഷീല. കോവളത്ത് ആയുർവേദ റിസോർട്ടിൽ ചികിത്സ കഴിഞ്ഞു മടക്കയാത്രയ്ക്കുള്ള തയാറെടുപ്പിനിടയിലാണു ഷീലയെ കണ്ടത്.എഴുപതിന്റെ തുടക്കത്തിലും നാൽതിന്റെ യുവത്വം. അഞ്ചര പതിറ്റാണ്ടായി സിനിമ കൂടെയുണ്ട്; ആറു പതിറ്റാണ്ടായി യോഗയും. പതിനാലാം വയസ്സിൽ ജയലളിതക്കൊപ്പം അഭ്യസിച്ചു തുടങ്ങിയ യോഗ ഇപ്പോഴും മുടക്കിയിട്ടില്ല.. അതിനും മുൻപേ തുടങ്ങിയ ചിത്രരചന ഇപ്പോഴും ജീവിതത്തിന്റെ ഭാഗം.

 

കള്ളിച്ചെല്ലമ്മയുടെ ഗ്രാമമെവിടെ?

 

പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ സിനിമ മാറി, ലൊക്കേഷനുകളും മാറി. ഒന്നും അതേ രൂപത്തിൽ നില നിൽക്കുന്നില്ല. കള്ളിച്ചെല്ലമ്മ ഷൂട്ട് ചെയ്ത വെള്ളായണിയിലെ ലൊക്കേഷനിൽ നാലു പതിറ്റാണ്ടിനു ശേഷം ഈയിടെ പോയി. ഞെട്ടിപ്പോയി. തിരിച്ചറിയാൻ കഴിഞ്ഞില്ല. ചെല്ലമ്മ നടന്ന ഗ്രാമീണതയുടെ പച്ചപ്പ് നിറ‍ഞ്ഞ സ്ഥലത്ത് കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിര. സങ്കടം തോന്നി. – സിനിയെക്കുറിച്ച് സംസാരിക്കുന്നതിലേറെ ഇപ്പോൾ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കാനാണു ഷീലയ്ക്കിഷ്ടം. 

 

മടുത്തു, അഭിനയം നിർത്തി !

 

കുറേക്കഴിയുമ്പോൾ എല്ലാത്തിനോടും  മടുപ്പു വരും. അങ്ങനെ അഭിനയം മടുത്തപ്പോഴാണു സംവിധായികയുടെ കുപ്പായമണിഞ്ഞത്. അതത്ര എളുപ്പമുള്ള പണിയല്ലെന്നറിഞ്ഞു പിൻമാറി. ഷീല നടിച്ചാൽ പോരേ എന്തിനാണു പടം പിടിക്കുന്നത് എന്ന ഭാവമായിരുന്നു പലർക്കും. സംവിധാനം ചെയ്യുന്നതു താനല്ലെന്നും നായകൻ മധുവാണെന്നും വരെ പലരും പ്രചരിപ്പിച്ചു. ചിത്രരചന ജീവനാണ്. എന്നാലും വേറാരോ വരച്ചു കൊടുത്തതാണെന്നു ചിലർ പറഞ്ഞു. സിനിമ മടുത്തപ്പോൾ എല്ലാം അവസാനിപ്പിച്ചു. രണ്ടു പതിറ്റാണ്ട് ഊട്ടിയിൽ വീട്ടമ്മയായി കഴിഞ്ഞു. ഇതിനിടെ സിനിമാലോകം മാറി ബിഗ് ബജറ്റ് പടങ്ങൾ വന്നപ്പോൾ നായിക ഇല്ലാതായി. സാങ്കേതിക വിദ്യ വളർന്നപ്പോൾ അഭിനയം എളുപ്പമായി. കഥയില്ലാതെയും പടമെടുക്കാമെന്നായി. കാരവൻ വന്നപ്പോൾ ഷൂട്ടിങ് ലൊക്കേഷനുകളിലെ കൂട്ടായ്മകൾ ഇല്ലാതായി. സ്നേഹം കുറഞ്ഞു. സ്വാർഥത കൂടി. ഞങ്ങളുടെ കാലത്ത് ചൂടും വെയിലും സഹിച്ചു കല്ലിലും മുള്ളിലും ചെരിപ്പിടാതെ നടന്നാണ്  നാടൻ പെണ്ണായി അഭിനയിച്ചത്. കാലിനു നീരു വന്നിട്ടുണ്ട്. ഇന്നു ചെരിപ്പിട്ടു നടന്നാലും ഇട്ടിട്ടില്ലെന്നു തോന്നിപ്പിക്കാൻ സാങ്കേതിക വിദ്യ കൊണ്ടു കഴിയും. 

 

ഊട്ടിയിലെ ചിത്രകാരി 

 

ഊട്ടിയിൽ വീട്ടമ്മയായി ഒതുങ്ങിയ കാലത്ത് ചിത്രരചനയിൽ മുഴുകി. ഒട്ടേറെ ചിത്രങ്ങൾ വരച്ചു. എക്സിബിഷനുകളും നടത്തി. ഇപ്പോൾ ഏറ്റവും ആനന്ദം നൽകുന്നതു ചിത്രരചനയാണ്. ചൊവ്വര സോമതീരം ആയുർവേദ റീസോർട്ടിലായിരുന്നു ഷീലയുടെ ആയുർവേദ ചികിത്സ. ഉടമ ബേബി മാത്യു കൊച്ചിയിൽ നടന്ന എക്സിബിഷനിൽ ഒട്ടേറെ ചിത്രങ്ങൾ വിലയ്ക്കു വാങ്ങിയിരുന്നു. പിന്നീട് അതിന്റെ പ്രദർശനം തിരുവനന്തപുരത്തു നടത്തി. 22 വർഷത്തിനുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത് സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ്. 22 ദിവസത്തിന്റെ കോൾഷീറ്റിൽ ആ ചിത്രം ചെയ്തു. 22 ദിവസവും മനസ്സു നിറയെ  നായികയായ കൊച്ചു  ത്രേസ്യാമ്മയായിരുന്നു. അതു കൊണ്ടു മനസ്സറിഞ്ഞ് അഭിനയിക്കാൻ കഴിഞ്ഞു. പണ്ട് ഒരു ദിവസം തന്നെ നാലും അഞ്ചും പടങ്ങളിൽ അഭിനയിക്കുമ്പോൾ കഥാപാത്രങ്ങൾ മനസ്സിൽ നിൽക്കില്ല.

 

അടക്കം പറച്ചിലും ഉച്ചത്തിൽ..

 

വാഴ്‌വേമായത്തിലെയോ കള്ളിച്ചെല്ലമ്മയിലെയോ ഒരു പെണ്ണിന്റെ കഥയിലെയോ കഥാപാത്രത്തെ പൂർണമായി മനസ്സിലേക്കു കൊണ്ടു വരാൻ ഇപ്പോൾ കഴിയില്ല. ഇന്നു സിനിയിൽ എല്ലാം സ്വാഭാവികം. പണ്ടത്തെ ഡയലോഗുകളും അഭിനയവുമൊക്കെ പുതിയ തലമുറക്കാർക്കു കൃത്രിമമായി തോന്നും. പക്ഷേ അന്നത്തെ പരിമിതികളും ഓർക്കണം. ഇന്നത്തെപ്പോലെ വസ്ത്രത്തിൽ കുത്തിവയ്ക്കുന്ന മൈക്രോഫോണില്ല. ഞാനും നസീറും രഹസ്യം പറഞ്ഞാലും ഉറക്കെ പറയണം. അല്ലെങ്കിൽ ഫാനിന്റെ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന മൈക്രോഫോൺ പിടിച്ചെടുക്കില്ല. അടക്കം പറച്ചിലുകൾ പോലും ഉച്ചത്തിലായാൽ കൃത്രിമത്വം തോന്നും. പിന്നെ അന്നത്തെ തിരക്കഥാകൃത്തുക്കളൊക്കെ നാടകത്തിൽ നിന്നു വന്നവരാണ്. പക്ഷേ അന്നു ഞങ്ങൾ പറഞ്ഞതു ശുദ്ധ മലയാളമാണ് ഇന്നു മംഗ്ലിഷല്ലേ? 

 

നടിമാർ വണ്ണം കൂട്ടാൻ തീറ്റയോടു തീറ്റ..

 

അന്നു നടിമാർ വണ്ണം കൂട്ടാൻ തിന്നുകൂട്ടി. ഞങ്ങളുടെയൊക്കെ കാലത്ത് നായികമാർക്കു വണ്ണം വേണം. ശരീരപുഷ്ടി വളർത്താൻ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇൻജക്‌ഷനും എടുക്കും. ഇന്നു നടികൾ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളതു വയറു നിറയെ കഴിക്കാൻ യോഗമില്ല. ഇപ്പോഴത്തെ പെൺകുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ? ഞങ്ങളുടെ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പർതാരം നയൻതാര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അ‍ഞ്ചോ സീനിൽ കാണും. പിന്നെ കാണില്ല. ഇപ്പോൾ എത്ര സ്ത്രീകൾ തിയറ്ററിൽ പോയി സിനിമ കാണുന്നു? എല്ലാവരും സീരിയലിനു മുന്നിലല്ലേ? 

 

നിർഭയയോട് നീതി കാട്ടൂ...

 

രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ചില സാമൂഹിക പ്രശ്നങ്ങളോടു പ്രതികരിക്കാതെ വയ്യെന്നു ഷീല. ഏറെ പ്രതിഷേധമുള്ള കാര്യം നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നിയമകുരുക്കിൽപ്പെടുത്തി നീട്ടാനുള്ള ശ്രമമാണ്. ക്രൂരമായി വധിക്കപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കളെ സർക്കാർ സ്കൂളിൽ തന്നെ പഠിപ്പിക്കണമെന്നതാണു മറ്റൊരാവശ്യം. 

തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കുട്ടികൾ ഏതു സ്കൂളിൽ പഠിക്കുന്നു എന്നു വെളിപ്പെടുത്തണം. സ്വകാര്യ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നവർക്കു ജനപ്രതിനിധികളാകാൻ യോഗ്യതയില്ല– ഷീല പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com