ADVERTISEMENT

ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ വിരമിക്കേണ്ട സമയമായി എന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പുതിയവരുടെ സിനിമയെ പ്രോല്‍സാഹിപ്പിക്കുന്നത് മനസ്സിന്റെ വിശാലതയാണെന്നും എന്നാല്‍ വിരമിക്കാറായി എന്ന പ്രയോഗം തന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ ഹരീഷ് പേരടി അഭിനയിക്കുന്നുണ്ട്.

 

കുറിപ്പിന്റെ പൂര്‍ണരൂപം

 

പ്രിയന്‍ സര്‍ …കുഞ്ഞാലിമരക്കാറില്‍ ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ സാബു സിറിള്‍ സാറിന്റെ സെറ്റ്കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടുപോയി…ആ ലൊക്കേഷനില്‍ വച്ച് ഷൂട്ട് ചെയ്ത എന്റെ സീന്‍ ഞാന്‍ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോള്‍ അത് എന്നെ എത്രയോ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയി. ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി…

 

ഞാന്‍ നില്‍ക്കുന്ന സ്ഥലവും ഞാന്‍ കണ്ട ദൃശ്യങ്ങളും രണ്ടും രണ്ടാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു…പിന്നീട് മലയാളവും തമിഴും ഡബ്ബ് ചെയാന്‍ വന്നപ്പോള്‍ താങ്കളുടെ വിസ്മയങ്ങള്‍ക്കുമുന്നില്‍ ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നു.

 

പുതിയ കുട്ടികളുടെ സിനിമയെ നിങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത …പക്ഷേ റിട്ടയര്‍മെന്റ് എന്ന വാക്ക് പ്രിയന്‍ സാറിന്റെ വാക്കായി മാറുമ്പോള്‍ എന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരുക്ക് വളരെ വലുതാണ്.

 

ഞാന്‍ ബാക്കി വച്ച കിളിച്ചുണ്ടന്‍ മാമ്പഴങ്ങള്‍ ഇനിയും നിങ്ങളുടെ മാവില്‍ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്. നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങള്‍ സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല സാര്‍…ഇനി അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ വേണ്ടി ഒരു ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണ്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com