ADVERTISEMENT

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‌ലിം സഹോദരങ്ങളെ ബാധിക്കില്ലെന്ന് രജനീകാന്ത്. മുസ്‌ലിം ആളുകളെ  തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

 

മറ്റ് നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയവർക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടാണ് നിയമം. വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള മുസ്‌‌ലിം സഹോദരങ്ങൾ. അങ്ങനെയുള്ളവരെ രാജ്യത്തിൽ നിന്ന് പുറത്താക്കാനാവില്ല. അത്തരത്തിലൊരു വിഷയം വന്നാൽ താൻ ആദ്യം ഇറങ്ങുമെന്നും താരം കൂട്ടിച്ചേർത്തു.

 

ഇവരെ വലിയതോതിൽ രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിന്റെ േപരിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ പിൻമാറണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. അധ്യാപകരും മുതിർന്നവരും പറയുന്നത് കേൾക്കുകയാണ് വേണ്ടത്. ഒരു എഫ്ഐആർ വന്നാൽ തകരാവുന്നതേയുള്ളൂ ജീവിതം. പ്രക്ഷോഭത്തിന് ഇറങ്ങുന്നതിന് മുമ്പ് ഇത് ആലോചിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

 

അതേസമയം രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് പിന്നാലെയാണ് പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. 

രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ഒരു കോടി രൂപയില്‍ താഴെയുള്ള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

 

2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. എന്നാല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്റെ വരുമാനത്തിന്റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, 67 ലക്ഷം രൂപയിലധികം പിഴ ചുമത്തി. കേസ് സ്‌റ്റേ ചെയ്ത് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ ആദായ നികുതി വകുപ്പ് പിന്‍വലിച്ചു. ഇതിന് പിന്നാലെ 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികള്‍ കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com