വിജയ്ക്കെതിരെ തെളിവുണ്ടെന്ന് തെളിച്ച് പറയാതെ ആദായനികുതി വകുപ്പ്; പത്രക്കുറിപ്പ് പുറത്ത്
Mail This Article
നടൻ വിജയ്‌യെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആദായനികുതി വകുപ്പ്. നടൻ വിജയ് ഉൾപ്പടെ നാല് പേരെയാണ് ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുത്തിരുന്നത്. എജിഎസ് കമ്പനിയുടെ നിർമാതാവ്, വിജയ്, വിജയ്‌യുടെ വിതരണക്കാരൻ, ബിനാമി ഇടപാടുകാരനായ അൻപു ചെഴിയൻ. ബിഗില്‍ സിനിമയുടെ നിർമാണ തുകയും അതിന്റെ ആഗോള കലക്‌ഷനായ 300 കോടിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്ന് ആദായനികുതി വകുപ്പ് പത്രപ്രസ്താവനയിൽ പറയുന്നു. ബിഗിലിൽ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകൾ ആണ് ഇളയ ദളപതിക്കു കുരുക്കായത്.
നിർമാതാക്കളുടെ ഓഫിസ് ഉള്‍പ്പടെ ചെന്നൈയിലും മധുരയിലുമായി 38 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. അതിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 77 കോടി കണ്ടെത്തിയെന്നും ഇവർ പറഞ്ഞു. ഈ 77 കോടിയും ബിനാമി ഇടപാടുകാരനായ അൻപു ചെഴിയനിൽ നിന്നാണ് പിടിച്ചെടുത്തിരിക്കുന്നത്.
ഭൂമിഇടപാട് രേഖകൾ, ചെക്കുകൾ തുടങ്ങിയ രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 300 കോടിക്കു മുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അഴിമതി നടത്തിയവരുടെ കൂടെയുള്ള വിതരണക്കാന്റെ ഓഫിസിലും റെയ്ഡ് നടന്നു. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളുടെ വിവരങ്ങൾ കണ്ടെത്തി വരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല തുകകൾ, ആകെ ചിലവുകൾ ഇവയൊക്കെ അന്വേഷണപരിധിയിലാണ്. നടൻ വിജയ്‌യുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.