ADVERTISEMENT

ചെന്നൈ∙ ‘മുഖ്യമന്ത്രിയായാൽ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യും’, മുഖ്യമന്ത്രി ആയാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിനു വിജയ് ഒരിക്കൽ ഉത്തരം നൽകിയത് ഇങ്ങനെ. എന്തുകൊണ്ടു താഴെക്കിടയിലുള്ളവർ അഴിമതി നടത്തുന്നു? കാരണം മുകളിലുള്ളവരും അഴിമതി നടത്തുന്നു. നേതാവു ശരിയാണെങ്കിൽ പാർട്ടിയും ശരിയായിക്കൊള്ളും എന്നു കൂട്ടിച്ചേർക്കാനും അന്നു നടൻ മറന്നില്ല.സിനിമയിലെ പഞ്ച് ഡയലോഗുകൾക്കപ്പുറം പൊതു വേദികളിൽ നിന്നകന്നു കഴിയാറുള്ള ഇളയ ദളപതി കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി തൊട്ടും തൊട്ടാതെയും പറയാതെ പറഞ്ഞും തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്കു കടക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായതും അങ്ങനെയാണ്. 

 

ചെലവിൽ മുഖ്യം പ്രതിഫലം

 

∙ 180 കോടി രൂപ ചെലവിൽ നിർമിച്ച ‘ബിഗിലി’ൽ വിജയിന്റെ പ്രതിഫലം 50 കോടി രൂപ. അതിനാൽ പടത്തിന്റെ ചെലവിൽ പ്രധാന ഇനമായി താരത്തിന്റെ പ്രതിഫലമാണു രേഖകളിൽ കാണിച്ചിട്ടുള്ളത്. എന്നാൽ ചെലവ് പെരുപ്പിച്ചു കാട്ടി നിർമാണക്കമ്പനി നികുതിവെട്ടിപ്പ് നടത്തിയതായി ചില പരാതികൾ ഉയർന്നതായും ഇതിന്റെ ഭാഗമായാണു പരിശോധനയും ചോദ്യം ചെയ്യലുമെന്നും സൂചനയുണ്ട്. നിർമാണക്കമ്പനി കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

 

ഡിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്റെ സഹോദരൻ കലാനിധി മാരൻ നിർമാതാവായ മാസ്റ്ററിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. വിജയ് സേതുപതിയുമൊത്തുള്ള ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.

 

എജിഎസ് ഗ്രൂപ്പ്,  ഫിനാന്‍ഷ്യര്‍ അന്‍പുചേഴിയന്‍ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ റെയ്ഡിൽ 25 കോടി രൂപ പിടിച്ചെടുത്തതായാണു വിവരം. ഒട്ടേറെ പ്രൊഡക്‌ഷന്‍ ഹൗസുകളുടെ സാമ്പത്തിക സ്രോതസ്സുകൂടിയാണ് അന്‍പുചേഴിയന്‍.

 

വിജയ് സിനിമകളിലെ രാഷ്ട്രീയക്കാഴ്ചകൾ

 

മെർസൽ: കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം ജിഎസ്ടി എന്നിവയ്ക്കെതിരായ വിമർശനം. ബിജെപിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം.

 

സർക്കാർ: തമിഴകത്തെ രാഷ്ട്രീയ പാർട്ടികളുടെ പതിവു സൗജന്യ പദ്ധതികളെ നിശിതമായി വിമർശിച്ചു. അണ്ണാഡിഎംകെ മന്ത്രിമാരുടെ കടുത്ത പ്രതിഷേധം. മന്ത്രി സി.വി. ഷൺമുഖം താരത്തെ വിശേഷിപ്പിച്ചത് 'നക്സലൈറ്റ്'

 

ബിഗിൽ: ചെന്നൈയിൽ അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ഫ്ലെക്സ് തലയിൽ വീണു മരിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പ്രവർത്തകരുടെ ബാനർ സംസ്കാരത്തിനെതിരെ വിമർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com