ശോഭനയാണ് കുഞ്ഞിനെ കണ്ടെത്തിയത്; ആ ചിത്രത്തിനു പിന്നിലെ രഹസ്യങ്ങൾ
Mail This Article
സുന്ദരി അമ്മയായി ശോഭന, കയ്യിലൊരു കുഞ്ഞ്, അരികിലൊരു നായ്ക്കുട്ടി. രാജാ രവിവർമയുടെ ‘ദേർ കംസ് പപ്പ’ എന്ന ചിത്രം ക്യാമറക്കണ്ണിലൂടെ പകർത്തിയപ്പോഴാണ് സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ജി. വെങ്കട്ട് റാം ശരിക്കും വിയർത്തത്. കാരണം ഒന്നായിരുന്നില്ല, പലതായിരുന്നു. നിറങ്ങൾ ചാലിച്ച പെയിന്റിങ് പോലെ അതിമനോഹരമായി രവിവർമ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതിനു പിന്നിലെ കഥയും കൗതുകവും വെല്ലുവിളികളും കൊട്ടകയോടു പങ്കുവയ്ക്കുന്നു, ചെന്നൈയിൽ നിന്ന് ജി. വെങ്കട് റാം.
ആശയത്തിനു പിന്നിൽ
നടിയും സുഹൃത്തുമായ സുഹാസിനി മണിരത്നത്തിന്റെ ‘നാം’ (NAAM) ഫൗണ്ടേഷന്റെ 10–ാം വാർഷികത്തിൽ ഫണ്ട് റെയ്‌സിങ് കലണ്ടർ ഒരുക്കുകയായിരുന്നു ലക്ഷ്യം. ഞങ്ങൾ പല ആശയങ്ങൾ ചർച്ച ചെയ്താണ് രാജാ രവിവർമ ചിത്രങ്ങളിലെത്തിയത്. ശോഭന, രമ്യാകൃഷ്ണൻ, ഖുശ്ബു, ലിസി, നദിയ, ശ്രുതി ഹാസൻ, സാമന്ത, ഐശ്വര്യ രാജേഷ്, ലക്ഷ്മി മാഞ്ചു എന്നിവരാണ് ചലച്ചിത്ര രംഗത്തുനിന്നുള്ളത്. നർത്തകി പ്രിയദർശനി ഗോവിന്ദും നാം ഫൗണ്ടേഷന്റെ തന്നെ ബെനിഫിഷ്യറിയായ ചാമുണ്ഡേശ്വരിയും മറ്റു രണ്ടു ചിത്രങ്ങൾ ചെയ്തു.
എന്തുകൊണ്ട് രവിവർമ?
പെയിന്റിങ്ങുകൾ എപ്പോഴും പ്രചോദനം നൽകുന്നവയാണ്. രവിവർമ ചിത്രങ്ങളുടെ പ്രത്യേകത അതിലെ സ്ത്രീകളുടെ ഭാവങ്ങൾ കൂടിയാണ്. ആത്മവിശ്വാസത്താൽ സുന്ദരികളായ സ്ത്രീകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ. ജീവിതത്തിൽ ഒറ്റപ്പെട്ട സ്ത്രീകൾക്കു വേണ്ടിയാണ് സുഹാസിനിയുടെ നാം ഫൗണ്ടേഷൻ. അതുകൊണ്ടു തന്നെ രവിവർമ ചിത്രങ്ങൾ കൂടുതൽ പ്രസക്തമായി.
വെല്ലുവിളികൾ
യഥാർഥ രവിവർമ ചിത്രങ്ങൾ തന്നെ കണ്ടെത്തേണ്ടിയിരുന്നു. ഇതിനായി ചെന്നെയിലെ രാജാരവിവർമ ഹെറിറ്റേജ് ഫൗണ്ടേഷന്റെ സഹായം േതടി. പെയിന്റിങ്ങിലുള്ളത് പട്ടുസാരികളാണ്. പക്ഷേ, ഫോട്ടോഷൂട്ടിന് അതുപയോഗിച്ചാൽ ചിത്രത്തിലേതുപോലെ ഒഴുകിക്കിടക്കുന്ന ഫീൽ കിട്ടില്ല. അതുകൊണ്ടു സിൽക്ക് എന്നു തോന്നിപ്പിക്കുന്ന, അതേസമയം ഫ്രീഫ്ലോയിങ് ആയ തുണിത്തരം തിരഞ്ഞെടുത്തു. യോജിച്ച ആഭരണങ്ങൾ വാടകയ്ക്കെടുക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് ചെന്നൈയിലെ പ്രിൻസ് ജ്വല്ലറി സഹായത്തിനെത്തി.
ഗോപികാ വർമ പറഞ്ഞ രഹസ്യം
ശോഭന ചെയ്ത ചിത്രമായിരുന്നു ഏറ്റവും വെല്ലുവിളി. പക്ഷേ, അത്ഭുതമായി തോന്നിയത് പെയിന്റിങ്ങിലേതു പോലെ തന്നെയുള്ള കുഞ്ഞിനെ കണ്ടെത്താനായി എന്നതാണ്. ശോഭനയാണ് കുഞ്ഞിനെ കണ്ടെത്തിയതും. ചിത്രമെടുക്കുക അത്ര എളുപ്പമായിരുന്നില്ല. കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുക, കുഞ്ഞിന്റെ നോട്ടം ശരിയാവുക, അതേ ഫ്രെയിമിൽ ഒരു നായ്ക്കുട്ടിയെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയവ വെല്ലുവിളിയായി. നായ്ക്കുട്ടിയെ കണ്ടാൽ കുഞ്ഞ് കരയാൻ തുടങ്ങി.
അങ്ങനെ ആദ്യം ദിവസം ശോഭനയെയും കുഞ്ഞിനെയും മാത്രമാണ് ഷൂട്ട് ചെയ്തത്. നായ്ക്കുട്ടിയെ അടുത്തദിവസവും. കലണ്ടർ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ അതിഥിയായെത്തിയ നർത്തകി ഗോപികാ വർമയാണ് പെയിന്റിങ്ങിനു പിന്നിലെ അധികമാർക്കും അറിയാത്തൊരുകാര്യം വെളിപ്പെടുത്തിയത്.
രവിവർമയും നായ്ക്കുട്ടിയെ ഉൾപ്പെടുത്തിയത് പിന്നീടാണ്. അദ്ദേഹത്തിന്റെ മകൾ മഹാപ്രഭയും പേരക്കുട്ടിയുമാണ് ആ ചിത്രത്തിലുള്ളത്. ഈ പെയിന്റിങ് അദ്ദേഹം ലണ്ടനിൽ പ്രദർശനത്തിനു കൊണ്ടുപോയി.
വിദേശത്തെ പെയിന്റിങ്ങുകളിലെല്ലാം വളർത്തുമൃഗങ്ങളും കാണുമല്ലോ. അതുകണ്ടപ്പോൾ കൗതുകം തോന്നി അദ്ദേഹം അവിടെ വച്ചു നായ്ക്കുട്ടിയെ ചിത്രത്തിൽ വരച്ചുചേർക്കുകയായിരുന്നു. അക്കാലത്ത് കൊട്ടാരത്തിൽ നായെ വളർത്തുക സാധ്യമല്ലല്ലോ. പക്ഷേ, ഇതു കേട്ട് ഞാൻ ഞെട്ടിയെന്നതു സത്യം.
എന്താണ് പ്രചോദനം?
ഏതു ക്രിയേറ്റിവ് മേഖല ആയാലും നിലനിൽക്കുക എന്നതാണ് ഏറ്റവും കഠിനം. കാരണം നമ്മൾ ഒരു കാര്യം ചെയ്താൽ അതിൽ തന്നെ ഒതുക്കപ്പെടും. ഓകെ, അയാൾ ഇതു ചെയ്യുന്നു എന്നു പറഞ്ഞ് ഒരു ബോക്സിൽ ആക്കുകയാണ്. എനിക്ക് ബോക്സിൽ ഒതുക്കപ്പെടാൻ ഇഷ്ടമല്ല. അതുകൊണ്ട് ഔട്ട് ഓഫ് ദ് ബോക്സ് ആയി കാര്യങ്ങൾ ചെയ്താലേ നിലനിൽക്കാനാകൂ. വ്യത്യസ്തമായി ചെയ്യുക, ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക, മികവോടെ ചെയ്യുക അതാണു നിലനിൽക്കാനുള്ള വഴികൾ.