ADVERTISEMENT

കോമിക് കഥയിലെ വില്ലനെ അവതരിപ്പിച്ച് ഓസ്കര്‍ പുരസ്കാരം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ നടനാണ് വാക്വിന്‍ ഫീനിക്സ്. ഒരേ കഥാപാത്രം അവതരിപ്പിച്ചതിന് രണ്ടുതവണ രണ്ടുപേര്‍ ഓസ്കര്‍ നേടിയെന്ന റെക്കോര്‍ഡും ജോക്കര്‍ സ്വന്തമാക്കി. 2009–ൽ ഡാര്‍ക് നൈറ്റ് എന്ന ബാറ്റ്മാന്‍ ചിത്രത്തില്‍ ജോക്കറായി അഭിനയിച്ച ഹീത്ത് ലെഡ്ജര്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടിയിരുന്നു. പക്ഷേ പുരസ്കാര പ്രഖ്യാപനത്തിനു മുമ്പേ അദ്ദേഹം നമ്മളിൽ നിന്നും വിടപറഞ്ഞു.

 

നായകനോ വില്ലനോ അല്ലാത്ത ആര്‍തര്‍ ഫ്ളെകിന്‍റെ ചിരിയും കരച്ചിലും തിയറ്റിനു പുറത്തും നമ്മെ പിന്‍തുടരും. ഒരുപാടു പ്രതിഭകള്‍ ജോക്കറായി വെള്ളിത്തിരയില്‍ വന്നെങ്കിലും ഈ ജോക്കര്‍ നമ്മുടെ ഉള്ളുലയ്ക്കും.സമൂഹം നിരന്തരമായി വേട്ടയാടുന്ന പരാജയപ്പെടുത്തുന്ന വ്യക്തിയാണ് ആര്‍തര്‍.സ്റ്റാന്‍ഡപ്പ് കൊമേഡിയനായ ആര്‍തര്‍ വയലന്‍സിന്‍റെ മാനസികാവസ്ഥയിലേക്കെത്തുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

 

കഥാപാത്രം കടന്നുപോകുന്ന ഓരോ പ്രതിസന്ധികളും വേദനകളും അതിസൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു വോക്വിന്‍ ഫീനിക്സ്.ഇതുവരെ ചെയ്ത കഥാപാത്രങ്ങളെയൊന്നും എവിടെയും ആവര്‍ത്തിക്കാത്ത, ശരീരത്തെ ഒരു ടൂളാക്കിയെടുത്ത അഭിനയം.

 

1981 ല്‍ നടക്കുന്ന കഥ ജോക്കറിന്‍റെ കാഴ്ചപ്പാടിലൂടെയാണ് പറഞ്ഞുപോകുന്നത്.സാധാരണക്കാരനും നിഷ്കളങ്കനുമായ ഒരു വ്യക്തി നേരിടുന്ന അവഗണനയും പരിഹാസവും വ്യവസ്ഥിതിക്കെതിരെ പോരാടാനുള്ള നിലയിലേക്ക് അവനെ എത്തിക്കുന്നു.സമൂഹം ഒരു കഥാപാത്രംതന്നെയാണ് സിനിമയില്‍. കഥാപാത്രം പോലെ തന്നെ ശബ്ദമില്ലാത്തവരുെട ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് വാക്വിന്‍ ഫീനിക്സ് മറുപടി പ്രസംഗം തുടങ്ങിയതുതന്നെ.

 

‘എനിക്കൊപ്പം നാമനിർദേശം ചെയ്യപ്പെട്ട നടന്മാരെക്കാൾ ഒട്ടും മുകളിലല്ല എന്റെ സ്ഥാനം. ഞങ്ങൾ പങ്കിടുന്നത് സിനിമയോടുള്ള സ്നേഹമാണ്. ഈ ആവിഷ്കാര സ്വാതന്ത്യം എനിക്ക് നൽകിയത് ആശ്ചര്യകരമായ ജീവിതമാണ്. നാം ഒരുപോലെ നേരിടുന്ന അപകടകരമായ ഒരുപാട് വിഷയങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ട്. നാം സംസാരിക്കുന്ത് ലിംഗ അസമത്വത്തെക്കുറിച്ചോ വംശീയതയെക്കുറിച്ചോ മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചോ ക്വിയർ അവകാശങ്ങളെക്കുറിച്ചോ ആയിക്കൊള്ളട്ടെ, നാം സംസാരിക്കുന്നത് അനീതിക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ്.^

 

''ഒരു രാജ്യം, ഒരു ജനത, ഒരു സമൂഹം, ഒരു ലിംഗഭേദം, ഒരു വർഗ്ഗം എന്ന അധികാരമുപയോഗിച്ച് മറ്റൊരാളിൽ ആധിപത്യം സ്ഥാപിക്കാനും അയാളെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമാകുമെന്ന വിശ്വാസത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. 

 

 

മൃഗസംരക്ഷണത്തെറിച്ചുള്ള നിലപാട് ഫീനിക്സ് വ്യക്തമാക്കിയതിങ്ങനെ ;''ഒരു പശുവിനെ കൃത്രിമ ബീജസങ്കലനം നടത്താൻ അർഹതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നാം. അങ്ങനെ പ്രസവിക്കുന്ന പശുവിന്റെ കുഞ്ഞിനെ മോഷ്ടിക്കുന്നവരും. പിന്നാലെ പശുക്കിടാവിന് അവകാശപ്പെട്ട പാൽ എടുത്ത് നാം ചായയിലും ഭക്ഷണത്തിലും ഉപയോഗിക്കുന്നു. വ്യക്തിപരമായ മാറ്റങ്ങളെ നാം ഭയപ്പെടുന്നുവെന്ന് എനിക്ക് തോന്നുന്നു, കാരണം എന്തെങ്കിലും ഉപേക്ഷിക്കണമെങ്കില്‍ ത്യാഗങ്ങളെന്തെങ്കിലും സഹിക്കേണ്ടി വരുമെന്നാണ് നാം ചിന്തിക്കുന്നത്. നമ്മൾ മനുഷ്യർ കണ്ടുപിടിത്തങ്ങളിൽ പ്രഗത്ഭരും സർഗ്ഗശക്തിയുള്ളവരും സമർത്ഥരുമാണ്. അതുകൊണ്ട് സ്നേഹവും സഹാനുഭൂതിയും മാര്‍ഗ്ഗനിർ‍ദേശങ്ങളായി ഉപയോഗിച്ചാൽ, എല്ലാ ജീവികൾക്കും പരിസ്ഥിതിക്കും പ്രയോജനകരമായ മാറ്റ സംവിധാനങ്ങൾ വികസിപ്പിക്കാനും നടപ്പിലാക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നു. 

 

'ജീവിതത്തിൽ ഒരു തെമ്മാടിയായിരുന്നു ഞാൻ. ചിലപ്പോഴൊക്കെ ക്രൂരനായിട്ടുണ്ട്. എനിക്കൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. രണ്ടാമതൊരു അവസരം നല്‍കിയതിൽ ഈ സദസ്സിലുള്ള നിരവധി പേരോട് നന്ദിയുണ്ട്. പരസ്പരം പിന്തുണക്കുമ്പോഴാണ് നാം മികച്ചവരാകുന്നത്. പണ്ടെപ്പോഴോ ചെയ്ത തെറ്റുകളുടെ പേരിൽ പരസ്പരം വേണ്ടെന്നുവെക്കുമ്പോഴല്ല, പരസ്പരം വളരാൻ സഹായിക്കുമ്പോഴും അറിവ് പകരുമ്പോഴും വീണ്ടെടുപ്പിലേക്ക് നയിക്കുമ്പോഴുമാണ് നാം മികച്ചവരാകുന്നത്. അതാണ് മാനവികത.’

 

‘പതിനേഴാം വയസ്സിൽ മരിച്ചുപോയ സഹോദരൻ റിവർ ഫീനിക്സിനെ ഉദ്ധരിച്ച് വികാരനിർഭരനായി ഫീനിക്സ് പ്രസംഗം അവസാനിപ്പിച്ചു- ''സ്നേഹത്തോടെ രക്ഷക്കായി ഓടിയെത്തൂ, സമാധാനം പിന്തുടരും''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com