ഓസ്കര്‍ നോമിനേഷന്‍ ലഭിക്കുമെന്ന് 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചു; ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം
Mail This Article
മികച്ച അനിമേഷൻ ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ കുഞ്ഞു ചിത്രമാണ് ഹെയര്‍ ലവ്. മുന്‍ അമേരിക്കന്‍ എന്‍.എഫ്.എല്‍ താരവും ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനുമായ മാത്യു എ. ചെറി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ഓസ്കര്‍ വിജയം ഉറപ്പിച്ചിരുന്നു 2012 ജൂണ്‍ 2ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മാത്യു തന്റെ സ്വപ്നം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.
മാത്യുവിന്റെ 2012ലെ ട്വീറ്റ് ഇങ്ങനെ: എനിക്ക് ഒരു ദിവസമെന്തായാലും ഓസ്കര്‍ നോമിനേഷന്‍ ലഭിക്കും. ഇപ്പോഴേ ഞാന്‍ അത് ഉറപ്പിച്ച് പറയുന്നു.
ഈ ഒരൊറ്റ ട്വീറ്റില്‍ അവസാനിച്ചില്ല മാത്യുവിന്റെ അവകാശവാദം, തുടര്‍ന്ന് 2016 മെയ് 11ന് പോസ്റ്റ് ചെയ്ത ട്വീറ്റും തന്റെ സ്വപ്നം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. തന്റെ കൈയ്യില്‍ ഒരു ഓസ്കര്‍ പുരസ്കാരം ലഭിക്കാവുന്ന ഷോര്‍ട്ട് ഫിലിം ഐഡിയയുണ്ടെന്നും ഇവിടെ ഏതെങ്കിലും ത്രീഡി ആര്‍ട്ടിസ്റ്റുകളുണ്ടോയെന്നുമായിരുന്നു മാത്യുവിന്റെ ചോദ്യം. അന്നത്തെ അവകാശവാദം അക്ഷരാർഥത്തില്‍ ശരിയാകുന്നതാണ് ഇന്ന് ലോസ് ആഞ്ജല്‍സിലെ ഡോള്‍ബി തിയേറ്റര്‍ സാക്ഷ്യം വഹിച്ചത്.
സോഷ്യല്‍മീഡിയയിലെ സിനിമാസ്വാദകര്‍ക്കിടയില്‍ ഈ ട്വീറ്റും തരംഗമായിക്കൊണ്ടിരിക്കുകയാണ്. സംവിധായകന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തി നിരവധി പേരാണ് ആശംസകളുമായി രംഗത്തുവന്നു.
ആ ഒരൊറ്റ ചിത്രത്തിൽ നിന്നാണ് മാത്യു പിന്നീട് തന്റെ ഷോര്‍ട്ട് ഫിലിമിനുള്ള കഥ വികസിപ്പിച്ചത്. അസുഖ ബാധിതയായ മാതാവിന്റെ അസാന്നിധ്യത്തില്‍ കറുത്ത വംശജനായ പിതാവ് മകള്‍ക്ക് മുടി കെട്ടാന്‍ പഠിപ്പിക്കുന്നതാണ് ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഇതിവ്യത്തം. കറുത്തവരുടെ ചരിത്രവും പൈത്യകവും മുടിയെ വെച്ച് അടയാളപ്പെടുത്തുന്നതാണ് ഈ ചെറുചിത്രമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സോണി പിക്ചേഴ്സ് അനിമേഷന്‍സുമായി സംയുക്തമായാണ് ‘ഹെയര്‍ ലവ്’ എന്ന ആറ് മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ നിര്‍മിച്ചിരിക്കുന്നത്.
കറുത്തവര്‍ക്കും അനിമേഷന്‍ മേഖലയില്‍ പ്രാതിനിധ്യം ലഭിക്കണമെന്ന ബോധ്യത്തില്‍ നിന്നാണ് ഹെയര്‍ ലവ് ചെയ്തതെന്നും കറുത്ത മുടി എന്നത് പരിഹാസത്തോടെയല്ലാതെ സാധാരണമാകണമെന്നും മാത്യു ചെറി ഓസ്കര്‍ പുരസ്കാര വേദിയില്‍ പ്രഖ്യാപിച്ചു.