അന്ന് ക്ലാപ് ബോയ്; ഇന്ന് ദുൽഖർ ചിത്രത്തിന്റെ സംവിധായകൻ
Mail This Article
ദുൽഖറിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ വിക്രമാദിത്യനില്‍ ക്ലാപ് ബോയ് ആയി ജോലി ചെയ്ത ആളാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ. സിനിമയുടെ ഷൂട്ട് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് അനൂപ്, സത്യൻ അന്തിക്കാടിന്റെ മകനാണെന്ന കാര്യം ദുൽഖർ പോലും അറിയുന്നത്. ഇപ്പോഴിതാ ദുൽഖറുമൊത്തുള്ള ‘വിക്രമാദിത്യൻ’ ചിത്രങ്ങൾ പങ്കുവച്ച് അനൂപ്.
തന്റെ ആദ്യ സിനിമയുടെ നിർമാതാവ് കൂടിയായ ദുൽഖറിന് നന്ദി സൂചകമായാണ് അനൂപ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വിക്രമാദിത്യൻ സിനിമയുടെ വിശേഷങ്ങൾ അനൂപ് പറഞ്ഞിരുന്നു.
അനൂപ്∙ വിക്രമാദിത്യനിൽ ക്ളാപ് ബോയ് ഇല്ലാത്തതിനാൽ ഞാനായിരുന്നു ക്ളാപ് ബോയ്. ആരുടെ മകനാണന്നു ഞാൻ പറഞ്ഞിരുന്നില്ല. ഒരിക്കൽ എന്തോ സജഷൻ പറഞ്ഞപ്പോൾ ദുൽഖറിന് ഇഷ്ടമായി. പിന്നീടു ഇടയ്ക്കിടെ സീനും മറ്റും ചോദിക്കും. മനസ്സുകൊണ്ടൊരു അടുപ്പമായി. രണ്ടാഴ്ച കഴിഞ്ഞ് നേരെ എന്റെ അടുത്തുവന്നു ചോദിച്ചു, ‘നീ സത്യനങ്കിളിന്റെ മകനാണല്ലെ. എന്താടോ അതു പറയാത്തത്’. അതു പറയുമ്പോൾ കിട്ടിയൊരു അടുപ്പും വലുതായിരുന്നു.
ദുൽഖറുമൊത്ത് മറ്റൊരു പ്രോജക്ട് ആയിരുന്നു അനൂപ് പദ്ധതിയിട്ടിരുന്നത്. ചില കാരണങ്ങളാൽ അത് നീണ്ടുപോയി. അതിനിടെയാണ് ഈ സിനിമയുമായി മുന്നോട്ടുപോകാൻ അനൂപ് തീരുമാനിക്കുന്നതും. അങ്ങനെ യമണ്ടൻ പ്രേമകഥയുടെ സെറ്റിൽവച്ച് ദുൽഖറിനോട് ഇക്കാര്യം പറഞ്ഞു. ആദ്യം ഈ സിനിമയില്‍ ദുൽഖർ ഉണ്ടായിരുന്നില്ലെന്നും അനൂപ് പറയുന്നു.
‘ചിത്രത്തിന്റെ കഥ കേൾക്കണമെന്ന് ദുൽഖർ പറഞ്ഞിരുന്നു. കഥ കേട്ട ശേഷം ഈ ചിത്രം ഞാൻ നിർമിക്കാമെന്ന് ഇങ്ങോട്ട് പറയുകയായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം അത് വലിയൊരു സന്തോഷം നൽകുന്ന കാര്യമായിരുന്നു. പിന്നെയാണ് ‘ഫ്രോഡ്’ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുന്നതും. അവസാനം ആ കഥാപാത്രം ദുൽഖറിൽ എത്തി.’–അനൂപ് പറഞ്ഞു.
അനൂപിനോട് ഈ റോള്‍ ചോദിക്കാൻ ആദ്യം മടിയായിരുന്നുവെന്ന് ദുൽഖർ പറഞ്ഞു. ഈ വേഷം ചാൻസ് ചോദിച്ച് വാങ്ങിയതാണെന്നും ദുൽഖര്‍ വ്യക്തമാക്കി. അച്ഛന്‍റെപോലെ ചാൻസ് ചോദിച്ച് പോകുകയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതേ എന്നും താരം പറയുകയുണ്ടായി
‘വിക്രമാദിത്യൻ മുതൽ അനൂപിനോട് ചാൻസ് ചോദിക്കുന്നുണ്ട്, അന്ന് ലാൽ ജോസിനൊപ്പം അസോസിയേറ്റായിരുന്നു അനൂപ്, ആദ്യ പടം ചെയ്യുമ്പോള്‍ പറയണമെന്നും പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിങ് സമയത്ത് ഏറെ എൻഗേജിംഗ് ആയിരുന്നു അനൂപ്. ഞങ്ങള്‍ ഒരു ഫാമിലിയായിരുന്നു.’–ദുൽഖർ പറഞ്ഞു.