ADVERTISEMENT

തിരുവനന്തപുരം ∙ അർബുദത്താൽ പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തിൽ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്നു നടി മംമ്ത മോഹൻദാസ്.

 

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സംഘടിപ്പിച്ച ഇന്ത്യൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ചിന്റെ (ഐഎസിആർ) വാർഷിക സമ്മേളനത്തിൽ അർബുദത്തെ അതിജീവിച്ച  റീജനൽ കാൻസർ സെന്റർ മുൻ അഡീഷനൽ ഡയറക്ടർ ഡോ.എൻ ശ്രീദേവി അമ്മയ്ക്കും മുൻ ഡപ്യൂട്ടി ഡയറക്ടർ ഡോ.പി കുസുമ കുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത.

 

ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അർബുദം ബാധിച്ചതെന്നു മംമ്ത പറഞ്ഞു. 11 വർഷം മുൻപ്, അപ്പോൾ തനിക്ക് 24 വയസ്സായിരുന്നു. അർബുദം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിനു മുൻപു ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അർബുദത്തോടു മല്ലിട്ടു ജീവൻ നഷ്ടപ്പെട്ട വ്യക്തികളെ ഓർക്കുന്നു.  ഏതു തരത്തിലുള്ള അർബുദവും ഭേദമാക്കാവുന്നതാണ്– മംമ്ത പറഞ്ഞു. 

 

അർബുദം മുൻ നിർണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താൽ പൂർണമായും ഭേദമാക്കാനാകും എന്നതിനു ജീവിച്ചിരിക്കുന്ന താൻ തന്നെയാണ് ഉദാഹരണമെന്നു ഡോ.ശ്രീദേവി അമ്മ പറഞ്ഞു. ഗർഭാശയമുഖ അർബുദവും സ്തനാർബുദവുമാണ് ഇന്ത്യയിൽ കൂടുതലായുള്ളത്. പ്രാരംഭ ഘട്ട ലക്ഷണങ്ങൾ അവഗണിച്ചിട്ടു രോഗം കൂടുതൽ വഷളാകുമ്പോഴായിരിക്കും ഡോക്ടറെ സമീപിക്കുക. താനും ആദ്യ ലക്ഷണങ്ങൾ അവഗണിച്ചിരുന്നുവെങ്കിൽ ഇവിടെയുണ്ടാകുമായിരുന്നില്ലെന്ന് അവർ പറഞ്ഞു.

 

ആർസിസി പോലുള്ള പ്രമുഖ സ്ഥാപനത്തിൽ കുട്ടികളെ ചികിത്സിക്കുന്നതിൽ  വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ടെന്നു പ്രമുഖ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ.കുസുമകുമാരി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com