ഞാൻ പറയുന്നതു ആ കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ്: പ്രിയദർശൻ
Mail This Article
കുഞ്ഞാലിമരക്കാർ എന്ന ചിത്രം ഒരുക്കാനുള്ള കാരണം പറഞ്ഞ് പ്രിയദർശൻ. ‘നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയർത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാർ. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണ്.’–പ്രിയദർശൻ പറഞ്ഞു.
‘പലരും ചോദിച്ചു എന്തിനാണു കുഞ്ഞാലിമരയ്ക്കാരുടെ കഥ തേടി പോടയെന്ന്. പലരും കരുതുന്നു ഇതു ഏതോ നാട്ടിലെ ഒരു പടയാളിമാത്രമാണെന്ന്. മഹാത്മാഗാന്ധി, സർദ്ദാർ വല്ലഭായ് പട്ടേൽ,ശിവജി മഹാരാജ്,വേലുത്തമ്പി ദളവ, പഴശ്ശിരാജ എന്നിവരെപ്പോലെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയർത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാർ. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണ്. ഞാൻ പറയുന്നതു ആ കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ്.’–പ്രിയദർശൻ വ്യക്തമാക്കി.
സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും കുഞ്ഞാലിമരക്കാറെന്ന് പ്രിയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 മാർച്ച് 26 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിർമാണം.
തിരു ആണ് ക്യാമറ. അനി ഐ.വി. ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. കൂറ്റൻ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്. സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു.