ADVERTISEMENT

ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടു പേരില്‍ നിന്നുകണ്ട ഗംഭീര പ്രകടനമായിരുന്നു അഞ്ചാം പാതിര എന്ന ചിത്രം. ഒരു ത്രില്ലര്‍ ചിത്രം സ്വാഭാവികമായും സമ്മാനിക്കുന്ന ഞെട്ടലിനപ്പുറം സിനിമ കണ്ട ഓരോരുത്തരം പറഞ്ഞതും അതുതന്നെയായിരുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസില്‍ നിന്നും വില്ലനായി വന്ന ഷറഫുദ്ദീനില്‍ നിന്നും ഇങ്ങനെയൊരു ചിത്രം ഒട്ടും ചിന്തിച്ചിരുന്നില്ല. കാരണം അവര്‍ ഇരുവരും കോമഡിയുടെ വഴിയില്‍ സഞ്ചരിക്കുന്നവരായിരുന്നു. ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ സിനിമയിലെ ബെ​ഞ്ചമിൻ ലൂയിസ് എന്ന സൈക്കോ കഥാപാത്രത്തെ അവതരിപ്പിച്ച ഷറഫുദീന്‍ സംസാരിക്കുന്നു. 

 

വെറുതെ എന്തിനാ കണ്‍ഫ്യൂഷന്‍ കൊടുക്കുന്നത്

 

പ്രത്യേകിച്ച് കഥകളൊന്നും ഈ അവസരത്തെ കുറിച്ച് പറയാനില്ല. ഒരു ദിവസം മിഥുന്‍ വിളിച്ച്, ഇങ്ങനെയൊരു സിനിമ ഉണ്ടെന്നു പറഞ്ഞു. ഞാന്‍ ഓടിച്ചെന്ന് കഥ കേട്ടു. എനിക്കിഷ്ടമായി, അഭിനയിക്കാം എന്നു സമ്മതിച്ച് തിരികെ പോരുകയായിരുന്നു. കിട്ടിയ വേഷം സന്തോഷത്തോടെ ചെയ്യുക എന്നതിനപ്പുറം എന്തുകൊണ്ട് എന്നെ സെലക്ട് ചെയ്തു എന്നൊക്കെ ചോദിച്ച് അവരെ കണ്‍ഫ്യൂഷനാക്കി സ്വയമൊരു അപകടം വരുത്തി വയ്‌ക്കേണ്ടല്ലോ. 

sharafu-indrans

 

സത്യം പറഞ്ഞാല്‍ വില്ലന്‍ വേഷം ചെയ്യാനൊരു മാനസികാവസ്ഥ ഉള്ള ആളല്ല ഞാന്‍. പക്ഷേ ഇത് വെറുമൊരു വില്ലനല്ല എന്നു മനസ്സിലാക്കിയപ്പോള്‍ സമാധാനമായി. ചിത്രത്തിനായി ഒരു തയാറെടുപ്പും നടത്തിയിരുന്നില്ല. കാരണം ആ സെറ്റില്‍ എത്തുമ്പോഴെ നമ്മള്‍ ആ അന്തരീക്ഷത്തിലേയ്ക്ക് വരികയുള്ളൂ. ഒരു തയാറെടുപ്പും നടത്താതെയാണ് അഭിനയിച്ചത്. അഭിനയിക്കുമ്പോഴും എന്തെങ്കിലും സ്‌പെഷല്‍ ആയി ചെയ്യണം എന്നു പോലും ചിന്തിച്ചിരുന്നില്ല.

 

പിന്നെ സമയം എന്നതില്‍ വലിയ കാര്യമുണ്ട്. കാരണം മിഥുനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയാതെ വന്നതില്‍ പിന്നെ ഒന്നും ഒരുമിച്ച് നടന്നിട്ടില്ല. പക്ഷേ അത് സംഭവിച്ചപ്പോൾ  ഞാന്‍ ഏറെ ആഗ്രഹിച്ച ഒരു ടീമിനൊപ്പം തന്നെ അതു സംഭവിച്ചു. മിഥുന്‍, സുഷിന്‍ ശ്യാം, ഷൈജു ഖാലിദ്, ചാക്കോച്ചന്‍ തുടങ്ങി എല്ലാവരോടുമൊപ്പം സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചതായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിറങ്ങിയപ്പോള്‍ എനിക്കതില്‍ ഒരു വേഷം കിട്ടിയില്ലല്ലോ എന്നോര്‍ത്ത്  വലിയ വിഷമം തോന്നിയിരുന്നു. അന്ന് ഞാന്‍ വെറുതെ പറഞ്ഞതാണ് ‘ഷൈജുവിനൊപ്പം ഒരു ത്രില്ലര്‍ സിനിമ ചെയ്യും’ എന്ന്. അത് ഇത്രവേഗം നടക്കുമെന്ന് കരുതിയില്ലെന്നു മാത്രമല്ല, അതിലെ ത്രില്ലിങ് ഫാക്ടര്‍ ആകാന്‍ എനിക്കു കഴിയും എന്നും ചിന്തിച്ചില്ല. 

shraf-u-dheen

 

മിഥുന്‍ എന്ന ചങ്ങാതി

 

മിഥുനും ഞാനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഞാനും അവനും സിനിമാക്കാര്‍ ആകുന്നതിനു മുന്‍പേ തന്നെ തുടങ്ങിയ ബന്ധമാണ്. ഏത് സിനിമ ഇറങ്ങിയാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന കൂട്ടുകാര്‍. അവനും ഞാനും ഒരുമിച്ച് ചെയ്ത സിനിമ ഓം ശാന്തി ഓശാനയാണ്. അതു കഴിഞ്ഞ് പിന്നെ ഒന്നും ഒരുമിച്ച് ചെയ്യാനായില്ല. ആടിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ പ്രേമം സിനിമ ചെയ്തത്. ആടിന്റെ സ്‌ക്രിപ്റ്റും ഷാന്‍ ചെയ്ത പാട്ടുകളുമൊക്കെ  മിഥുന്‍ ആദ്യമേ എനിക്ക് കേള്‍പ്പിച്ച് തന്നിരുന്നു. അത്രയും അടുത്ത സുഹൃത്താണ്. മിഥുന്‍ ഇതുവരെ ചെയ്ത എല്ലാ സിനിമകളുടെയും ശൈലിയെ ബ്രേക് ചെയ്ത ചിത്രമാണ് അഞ്ചാം പാതിര. ഞാന്‍ എപ്പോഴും പറയുമായിരുന്നു, ഈ ജോണറില്‍ മാത്രം ഒതുങ്ങേണ്ട ഒരാളല്ല നീയെന്ന്. അത് യാഥാര്‍ഥ്യമായതില്‍ വലിയ സന്തോഷം. 

sharafu-dheen-family

 

വില്ലനാകാന്‍ ആഗ്രഹിച്ചിരുന്നില്ല

 

ഞാന്‍ ഒരു ലൈറ്റ് മനസ്സുള്ള ഒരാളാണ്. ‘ലോല ഹൃദയന്‍’ എന്നൊക്കെ പറയില്ലേ അങ്ങനെ. അങ്ങനെയുള്ള വേഷങ്ങളാണ് അധികവും ചെയ്തത്. എന്നെ സംബന്ധിച്ച് വളരെ കഠിനമായിരുന്നു ഈ കഥാപാത്രം. ചോരയും കത്തിയുമൊക്കെ കാണുന്നതു തന്നെ പേടിയാണ്. അതുകൊണ്ടു തന്നെ സിനിമയില്‍ അങ്ങനെയൊരു രംഗം ചെയ്യാന്‍ കുറേ പാടുപെട്ടു. 

എന്റെ മനസ്സ് സത്യത്തില്‍ അവിടെ ഇല്ലായിരുന്നു. രണ്ടോ മൂന്നോ ഷോട്ടുകള്‍ കൊണ്ടാണ് ശരിയായത്. ആദ്യം ഷൂട്ട് ചെയ്തത് ഫാമില്‍ വച്ച് നടന്ന ഫൈറ്റ് രംഗം ആയിരുന്നു. ചാക്കോച്ചന് ഒപ്പമുള്ള ഫൈറ്റ്. അദ്ദേഹത്തെ അറിയാമല്ലോ, മുത്തു പോലത്തെ മനുഷ്യനാണ്. ആ വ്യക്തിയെ ചവിട്ടുന്നതൊന്നും എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യം ആയിരുന്നില്ല. 

 

‘നീ െൈധര്യമായിട്ടോ ചെയ്‌തോടാ...ഞാന്‍ ഇപ്പൊ ബാഡ്മിന്റണ്‍ ഒക്കെ കളിക്കുന്നുണ്ട്, നല്ല ഫിറ്റാണ്, നീ ധൈര്യമായി ചെയ്‌തോ’ എന്നൊക്കെ പറഞ്ഞ് ചാക്കോച്ചന്‍ ആശ്വസിപ്പിച്ചെങ്കിലും എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. അതുപോലെ അഭിറാം പൊതുവാള്‍, ഹരി തുടങ്ങിയവരൊക്കെ എനിക്കൊപ്പം ആ രംഗത്ത് ഉണ്ടായിരുന്നു. ഒട്ടും പ്രൊഫഷനല്‍ അല്ല എന്ന് അറിയാമായിരുന്നിട്ടും ആ രംഗം കഴിഞ്ഞ ശേഷം  എല്ലാവരെയും വളരെ അധികം ക്ഷമാപണത്തോടെ എന്തോ തെറ്റു ചെയ്ത മട്ടിലാണ് ഞാൻ സമീച്ചത്. 

അഭിനയിക്കുകയാണ് എന്ന് അറിയാമായിരുന്നിട്ടും എന്തോ മനസ്സിനൊരു സമാധാനം ഇല്ലാത്ത പോലെ. ഇത്തരം രംഗങ്ങള്‍ സിനിമയില്‍ വന്നാല്‍ പോലും കാണാന്‍ താല്പര്യം ഇല്ലാത്ത ആളാണ്, സ്വന്തം ജീവിതത്തില്‍ തന്നെ അങ്ങനെ എന്തെങ്കിലും വന്നാല്‍ അങ്ങനെ ഒരു അങ്ങനെയൊരു സാഹചര്യം വന്നാല്‍ തന്നെ നമുക്ക് ആലോചിക്കാന്‍ കൂടി വയ്യ. 

 

സത്യം പറഞ്ഞാല്‍ ചാക്കോച്ചന്‍ മനസ്സുകൊണ്ട് തന്ന ഒരു സ്‌പേസിലും ആത്മവിശ്വാസത്തിലുമാണ് പല രംഗങ്ങളും പൂര്‍ത്തിയാക്കിയത്. പിന്നെ മിഥുനും ഷൈജു ഖാലിദും ഒരു രക്ഷയുമില്ല. എപ്പോഴും ഒരോ കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞുതരുമായിരുന്നു. ചെയ്തതൊക്കെ ആളുകള്‍ക്ക് ഇഷ്ടമായി എന്നറിയുമ്പോള്‍ വലിയ സന്തോഷമുണ്ട്. ശ്യാം പുഷ്‌കരന്‍ ചേട്ടനും രഞ്ജിത് ശങ്കര്‍ സാറും വിളിച്ചിരുന്നു. പിന്നെ എനിക്ക് അങ്ങനെ കട്ട ഫാന്‍സൊന്നും ഇല്ലന്നാണ് വിശ്വസിക്കുന്നത്. എങ്കിലും പ്രേക്ഷക പ്രതികരണം അറിയുമ്പോള്‍ സന്തോഷം.

 

സന്തോഷം നല്‍കണം സിനിമ

 

സിനിമയുടെ പ്രമേയം എന്തുമായിക്കൊള്ളട്ടെ, അത് മൊത്തത്തില്‍ ഒരു സന്തോഷം നൽകുന്നതും എന്റെ കഥാപാത്രത്തെ കൊണ്ട് ആ സിനിമയില്‍ എന്തെങ്കിലുമൊരു ആവശ്യമുണ്ട് എന്നു തോന്നുമ്പോഴുമാണ് സിനിമ തിരഞ്ഞെടുക്കാറ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്യണം എന്നു മാത്രമാണ് മനസ്സില്‍. സുജാനി ഫ്രം നൈജീരിയ സംവിധാനം ചെയ്ത സക്കരിയയുടെ ഹലാല്‍ ലൗ സ്റ്റോറിയാണ് പുതിയ പ്രോജക്ട്.

 

അങ്ങനെ ഞാൻ ഒരു നടനായി

 

എന്നെ പഠിപ്പിച്ച ഒരു ടീച്ചർ ആണ് ഓട്ടോഗ്രാഫിൽ എഴുതിയത് നീ ഒരു അഭിനേതാകും എന്ന്. പിന്നെ അൽഫോൻസ് പുത്രൻ ആ ആഗ്രഹത്തിന് കൂടുതൽ ആത്മവിശ്വാസം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com