ADVERTISEMENT

സ്വപ്നം കാണാത്തവരായി ആരുണ്ട്. നടൻ ബാലാജി ശർമയും കണ്ടു അങ്ങനെയൊരു സ്വപ്നം. അതിൽ നിറഞ്ഞു നിന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയും. ബാലാജി ഈ അടുത്ത കണ്ടൊരു സ്വപ്നവും അതിന്റെ മനോഹര വിവരണവുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാലാജി തന്നെയാണ് താൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ സിനിമയിലെ രംഗങ്ങളെന്ന പോലെ ഫെയ്ബുക്കിൽ കുറിച്ചത്. സ്വപ്നത്തില്‍ മെഗാ സ്റ്റാർ മമ്മൂക്കയെ കാണുന്നതും അദ്ദേഹം ബാലാജിക്കു നൽകുന്ന ഉപദേശവുമൊക്കെ രസകരമായി ഈ കുറിപ്പിൽ പ്രതിപാദിക്കുന്നു.

 

ബാലാജി ശർമയുടെ കുറിപ്പ് വായിക്കാം:

 

മമ്മൂക്കയുമായ് ഒരു കൂടിക്കാഴ്ച .......

 

സീൻ 1

 

രാവിലെ 3 മണിക്ക് എഴുന്നേറ്റു. മൂന്നാം ദിനം നിർമാല്യ ദർശനത്തിനായി പുറപ്പെടുന്നു. പത്മനാഭ സ്വാമി ക്ഷേത്രം , ശ്രീകണ്ടേശ്വര ക്ഷേത്രം , പഴവങ്ങാടി ഗണപതി ., ആറ്റുകാൽ ദേവി എന്നിവരെ തൊഴുതു വണങ്ങി. പതിവ് ടീം കൂടെ. 

 

മനസ്സിൽ മുഴുവനും നിരാശ ആയിരുന്നോ ? അർഹിക്കുന്ന അംഗീകാരം സിനിമയിൽ നിന്നും കിട്ടുന്നില്ല എന്ന കുത്തലുണ്ടോ ? ഇതൊക്കെയാണ് ആശങ്കകൾ. സീരിയലിൽ ഇപ്പോൾ തകർക്കുന്നു എന്ന ഒരു സഹൃദയന്റെ കമന്റിന് ചിരി മറുപടിയായി നൽകി ഞാൻ തിരികെ എത്തി. യാത്രാമധ്യേയും സ്വപ്നങ്ങളും. ഏതുവരെയെങ്കിലും എത്തിയല്ലോ എന്നുമൊക്കെയുള്ള സംസാരങ്ങൾ കൊണ്ട് ആശ്വാസ വാക്കുകൾ കൊണ്ട് സമ്പന്നം .. വീട്ടിൽ എത്തി .. നല്ല ക്ഷീണം ..

 

സീൻ 2

 

ഒരു കൊച്ചു പടത്തിന്റെ ഷൂട്ടിങ്ങിനായി കാട്ടിൽ പോയതാ .. അവിടെ വേറെയും പടങ്ങളുടെ ഷൂട്ടിങ് നടക്കുന്നു ... ആഹാ അടിപൊളി അവരെയൊക്കെ കാണാല്ലോ. നോക്കുമ്പോൾ ലാലേട്ടന്റെ പടത്തിന്റെ ഷൂട്ടിങ് നടക്കുന്നു. ലാലേട്ടനെ കണ്ടു. കൂടുതൽ സുന്ദരനായിരുന്നു. താടിയൊക്കെ എടുത്തു, ഇപ്പൊ പഴയ ആ ലാലേട്ടൻ. ഞാൻ തിരക്കിനിടയിലൂടെ പതുക്കെ ആ കണ്ണുകൾ എന്നിൽ എത്താൻ പാകത്തിലുള്ള ദൂരത്തു നിന്നു. 

 

അദ്ദേഹം എന്നെ കണ്ടു.. പതിവ് കള്ള ചിരി. ഞാൻ ഓടി ചെന്ന് വിഷ് ചെയ്തു പറഞ്ഞു, ‘ലാലേട്ടാ ഇപ്പോൾ പഴയ ലാലേട്ടനായി അടിപൊളി’ .. ‘ആണോ മോനെ’ ... ചിരി .. ഞാൻ അവിടെ നിന്നും മടങ്ങി.. കാട്ടിലൂടെ നടക്കുമ്പോൾ ജോഷി സാറിന്റെ ആക്‌ഷൻ സൗണ്ട് കേൾക്കുന്നു. ഹൈ, പൊറിഞ്ചു കഴിഞ്ഞു അടുത്ത പടവും തുടങ്ങിയോ ?? നോക്കുമ്പോൾ പൊറിഞ്ചു ലെഫ്റ്റ് ... ജോസ് കുറച്ചുകൂടെ ഉഷാറാവു എന്നൊക്കെയുള്ള കമാൻഡ് കേൾക്കുന്നു.

 

ശെടാ ഈ പടം കഴിഞ്ഞില്ലേ എന്ന് വിചാരിച്ചു നടക്കുമ്പോൾ പിറകിൽ ഒരു കൂട്ടം ആൾക്കാർ നമ്മളെ തള്ളി മാറ്റിക്കൊണ്ട് വരുന്നു . ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ദ് മെഗാസ്റ്റാർ മമ്മൂക്ക ... ഞാനും തള്ളലില്‍ പെട്ട് മാറിയപ്പോൾ പോകുന്ന പോക്കിൽ മമ്മൂക്ക എന്നെ കണ്ടു. ആൾക്കാരോട് " ഡോ അതൊരു നടനാ ... അയാളെ തള്ളിയിടല്ലേ ... ഡാ ബാലാജി നിന്നെ സിനിമയ്ക്കു ആവശ്യമില്ല, പക്ഷേ വീട്ടുകാർക്ക് ആവശ്യമുണ്ട് മാറി നിന്നോ ..... പറഞ്ഞത് കേട്ടോ നിന്നെ സിനിമയ്ക്കു ഇതു പോലെയാണെങ്കിൽ ആരും വിളിക്കില്ല !" ഞാൻ അന്തം വിട്ടുപോയി .. അതെന്തു പറച്ചിലാ .. തള്ളലിൽ നിന്നും ഒഴിവായി ഞാൻ മമ്മൂക്കയുടെ പിറകെ വച്ച് പിടിച്ചു. 

 

ഞാൻ ഓടി അടുത്ത് ചെന്നു. മമ്മൂക്ക അപ്പോൾ ഒരു കസേരയിൽ ഇരുന്നു കഴിഞ്ഞു . വേറെ ഒരാളുമായി സംസാരത്തിലാ. ഞാൻ ഇടയിൽ കയറി. മമ്മൂക്ക ... ഒന്ന് തൊട്ടു .... ‘ഛെ, ഒരാളുമായി സംസാരിക്കുന്നതിന്റെ ഇടക്കാനോ ഞോണ്ടുന്നെ’. കൈ തട്ടി മാറ്റി . ഞാൻ അവിടെ തന്നെ നിന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ, "എന്താടാ " .

 

ഞാൻ : അത് അത് ... മമ്മൂക്ക നേരെത്തെ പറഞ്ഞത് ... ഇങ്ങനെയാണെങ്കിൽ നിന്നെ സിനിമയ്ക്കുവേണ്ട എന്നത് എന്നെ വേദനപ്പിച്ചു ... എന്തിനാ അങ്ങനെ പറഞ്ഞെ ?

 

മമ്മൂക്ക : അത് നീ തന്നെ ആലോചിക്കൂ ... എടാ സിനിമ നമുക്കാണ് വേണ്ടത് .. സിനിമയ്ക്കു ആരെയും വേണ്ട. ഞാൻ ലോകത്തിലെ ഏറ്റവും വലിയ താന്തോന്നിയാ ... പക്ഷേ അത് പണ്ട് .. ഇപ്പോൾ കാലം മാറി ... ഒരുപാടു പേരുണ്ട് .. കഴിവ് ഒരു മാനദണ്ഡ മല്ല ... ആറ്റിറ്റ്യൂഡ് അതാണ് കാര്യം ... നീ നിന്റെ സമീപനം മാറ്റണം ... ഇറങ്ങി അന്വേഷിക്കണം ... കുറച്ചു കൂടെ ഡിപ്ലോമാറ്റിക് ആയി ആളുകളെ സമീപിക്കാൻ പഠിക്കണം ... നിനക്കും വരും ഇടിവെട്ടു വേഷങ്ങൾ ... അല്ലാതെ നിരാശ അടിച്ചാൽ നീ തോറ്റു പോവത്തെ ഒള്ളു ... മനസ്സിലായോ നിനക്ക്.

 

ഞാൻ കരഞ്ഞില്ല എന്നേ ഉള്ളു ... തൊഴുതു ... കുറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു ... ഞാൻ എല്ലാം ശ്രദ്ധയോടെ കേട്ട് അവിടെ നിന്നു ...

 

സീൻ 3

 

ഞെട്ടി ഉണർന്ന ഞാൻ ‘എന്റമ്മേ എന്തൊരു ഒറിജിനാലിറ്റി ! ഇതൊക്കെ എന്നെ കൊണ്ട് എന്തിനാ കാണിച്ചേ ദൈവമേ .... സമയം നോക്കിയപ്പോൾ 7 30 .. അയ്യോ ഷൂട്ടിന് പോണമല്ലോ .. ഇന്നൊരു  സർ‍ക്കാർ പരസ്യം ഉണ്ട്. റെഡി ആവാം .. പക്ഷെ ഈ കണ്ടത് ആരോടെങ്കിലും പറയണം ...ആദ്യമായി എഫ്ബിയിൽ എന്റെ കൂട്ടുകാരോട് ഇതു പങ്കുവച്ചാലോ എന്ന് തോന്നി .... അവരാണല്ലോ ചങ്കുകൾ ...

 

വാൽകഷ്ണം :: മലയാളത്തിൽ ടൈപ്പ് ചെയ്യാൻ മടിയുള്ള ഞാൻ ആദ്യമായി ടൈപ്പ് ചെയ്തത്, മിന്നിച്ചേക്കണേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com