ഫെയ്സ്ബുക്ക് വഴി വിവാഹാലോചന; വിജിലേഷിനു പറയാനുണ്ട്
Mail This Article
‘ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ.’ നടൻ വിജിലേഷ് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ്. അതെ താരം സ്വന്തം പാതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
എന്തുകൊണ്ടാണ് ഫെയ്സ്ബുക്കിലൂടെയുള്ള വിവാഹാലോചനയെന്ന് വിജിലേഷ് തന്നെ മനോരമ ഓൺലൈനിലൂടെ പറയുന്നു.
‘സിനിമയും അഭിനയവും ആയി തിരക്കില്‍ ആയിപ്പോയതുകൊണ്ട് വിവാഹത്തെപ്പറ്റി ആലോചിക്കാന്‍ സമയം കിട്ടിയില്ല. വീട്ടില്‍ നിന്നു ഇപ്പോള്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധവും തുടങ്ങി. ഫെയ്സ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാടു പേര്‍ കാണുമല്ലോ. അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയില്‍ പരീക്ഷിച്ചതാണ്.’
‘ഒരു ബ്രോക്കര്‍ വഴി വിവാഹാലോചന നടത്തുമ്പോള്‍ ആദ്യം ചോദിക്കുക ചെറുക്കന് എന്താ ജോലി എന്നാണ്. സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ ആളുകള്‍ക്ക് താല്‍പര്യമില്ല. സ്ഥിരമായ വരുമാനം ഇല്ലെന്നാണ് അവര്‍ ഒരു പ്രശ്നമായി പറയുക. പിന്നെ, സിനിമാക്കാരനാണെന്നു പറയുമ്പോള്‍ കള്ളുകുടിയും കഞ്ചാവു വലിയും ഒക്കെ ഉണ്ടാവുമെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്.’
‘സിനിമ വളരെ മോശം ഫീല്‍ഡാണെന്ന് ചിന്തിക്കുന്നവരുണ്ട്. എല്ലാവരുടെയും ചിന്ത ഇതാണെന്നല്ല. എന്നാല്‍ പലര്‍ക്കും ഇത്തരം തെറ്റിദ്ധാരണകളുണ്ട്. എന്റെ ചില സുഹൃത്തുക്കള്‍ വിവാഹാലോചന നടത്തിയ സമയത്ത് ഇത്തരം പ്രശ്നങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും അങ്ങനെ വിചാരിക്കുന്നരുടെ ധാരണ തിരുത്താന്‍ വേണ്ടി കൂടിയാണ് ഇങ്ങനെ വിവാഹാലോചന നടത്തിയത്. എന്റെ ഫീല്‍ഡിനെക്കുറിച്ച് അറിഞ്ഞു വരുന്നവര്‍ ആകുമ്പോള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകില്ലല്ലോ.’
‘എല്ലാ ഫീല്‍ഡിലും നല്ലവരും മോശക്കാരും കാണും. എത്രയോ ആളുകള്‍ കുടുംബം പോറ്റുന്ന മേഖലയാണ് സിനിമ. എനിക്ക് വലിയ സങ്കല്‍പങ്ങള്‍ ഒന്നുമില്ല. എന്റെ ഫീല്‍ഡ് മനസിലാക്കുന്ന ഒരു പെണ്‍കുട്ടി ആകണം. കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷം. വീട്ടില്‍ അച്ഛനും അമ്മയും ഏട്ടനും ആണുള്ളത്. ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് കൂലിപ്പണിയാണ്. പെണ്ണന്വേഷിച്ചു പോകുമ്പോള്‍ ഇതെല്ലാം പ്രശ്നങ്ങളായി പറയും.’–വിജിലേഷ് പറഞ്ഞു.