ADVERTISEMENT

‘ലോകമെമ്പാടുമുള്ള ഒരുപാട് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി കൊതിച്ച് കാത്തിരിക്കുന്നത്. ഒരു ദിവസം ഞങ്ങളും അവിടെയെത്തും. അതു വരെ നിങ്ങൾ സുരക്ഷിതരായിരിക്കുക’ വാദിറം മരുഭൂമിയിലെ ക്യാംപിൽ ആടുജിവിതം സിനിമയുടെ മറ്റു അണിയറപ്രവർത്തകർക്കൊപ്പം തങ്ങുന്ന നടൻ പൃഥ്വിരാജിന്റെ വാക്കുകളാണിത്. തങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പങ്കു വച്ചവർക്കായി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പൃഥ്വി ഇതു പറഞ്ഞത്. 

 

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം. 

 

എല്ലാവർക്കും നമസ്കാരം

 

നിങ്ങളെല്ലാവരും വീടുകളിൽ സുരക്ഷിതരാണെന്നും ഇൗ അടിയന്തര സാഹചര്യത്തോടു നിങ്ങൾ പൊരുത്തപ്പെട്ടെന്നും വിശ്വസിക്കുന്നു. ജോർദാനിൽ നടന്നു വന്നിരുന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാസം 24–ന് താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. പക്ഷേ പിന്നീട് ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കിയ അധികൃതർ വാദിറം മരുഭൂമിയിൽ ഷൂട്ടിങ് തുടരാനുള്ള അനുമതി തന്നു. എന്നാൽ കോവിഡ് മൂലമുള്ള സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമായതോടെ ഇൗ രാജ്യത്തിലെ സുരക്ഷാമാനദണ്ഡങ്ങൾ കൂടുതൽ ശക്തമാകുകയും തുടർന്ന്  ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കപ്പെടുകയും ചെയ്തു. 

 

​ഞാനും ഞങ്ങളുടെ ടീമും വാദിറം മരുഭൂമിയിലെ ഒരു ക്യാംപിലാണ് ഇപ്പോഴുള്ളത്. ഷൂട്ടിങ്ങിനുള്ള അനുമതി ഇനി ഉടനെയെങ്ങും ലഭിക്കാനിടയില്ല എന്നാണ് ഇവിടുത്തെ അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവുമടുത്ത് മടങ്ങുക എന്നതാണ് ശേഷിക്കുന്ന ഒരേയൊരു മാർഗം. ഏപ്രിൽ രണ്ടാം ആഴ്ച വരെ വാദിറം മരുഭൂമിയിൽ ഷൂട്ടിങ് തുടരാൻ പദ്ധതിയുണ്ടായിരുന്നതിനാൽ അതു വരെയുള്ള താമസം ഭക്ഷണം മറ്റു സൗകര്യങ്ങൾ എന്നിവ നേരത്തെ തന്നെ ഒരുക്കിയിരുന്നു. പക്ഷേ അതു കഴിഞ്ഞാലുള്ള അവസ്ഥ എന്താകും എന്ന് ഞങ്ങൾക്ക് അറിയില്ല. 

 

ഞങ്ങളുടെ ഒപ്പം ഒരു ‍ഡോക്ടറുണ്ട്. അദ്ദേഹം ടീമിലുള്ള ഒാരോരുത്തരുടെയും ആരോഗ്യസ്ഥിതി ഒാരോ 72 മണിക്കൂർ കൂടുമ്പോഴും പരിശോധിക്കുന്നുണ്ട്. ഇതു കൂടാതെ ജോർദാൻ ഗവൺമെന്റിന്റെ ഒരു ഡോക്ടറും ഞങ്ങളെ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള അവസ്ഥയെക്കുറിച്ച് എനിക്കും 58 പേരടങ്ങുന്ന ഞങ്ങളുടെ ടീമിനും നല്ല ധാരണയുണ്ട്. അതു കൊണ്ട് നമ്മുടെ നാട്ടിലെ അധികൃതർ ഞങ്ങളുടെ കാര്യത്തിൽ ഒരുപാട് ഇടപെടലുകൾ നടത്തണം എന്ന് ഇൗ ഘട്ടത്തിൽ ആവശ്യപ്പെടുന്നത് ശരിയല്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. 

 

പക്ഷേ ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന എല്ലാവരോടും അതെക്കുറിച്ച് പറയണമെന്ന് തോന്നിയതു കൊണ്ടാണ് ഇൗ തുറന്നെഴുത്ത്. 

ലോകമെമ്പാടും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാനായി വെമ്പൽ കൊള്ളുന്നത്. ഒരു ദിവസം ഞങ്ങൾക്കും മടങ്ങി വരാനാകും എന്നു തന്നെയാണ് വിശ്വാസം. അതു വരെ നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കുക. ജീവിതം പഴയ പടി ആകാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർഥിക്കാം പ്രതീക്ഷിക്കാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com