ഇന്ദ്രൻസ് പിന്മാറി; തെങ്കാശിപ്പട്ടണത്തിലൂടെ തലവര മാറിയ സലിം കുമാർ
Mail This Article
സുരേഷ് ഗോപി ചിത്രം സത്യമേവ ജയതേയിലെ അഭിനയം കണ്ടാണ് തെങ്കാശിപ്പട്ടണത്തിലേയ്ക്കുള്ള വിളി വന്നതെന്ന് സലിം കുമാർ. മഴവിൽ മനോരമയിലെ നിങ്ങള്‍ക്കും ആകാം കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.
തെങ്കാശിപ്പട്ടണത്തിൽ ആദ്യം വളരെ ചെറിയ ഒരു വേഷമായിരുന്നു സലിം കുമാറിന്. എന്നാൽ കുതിരവണ്ടിക്കാരനായുള്ള ഒരു നിർണായക വേഷം ചെയ്യേണ്ട ഇന്ദ്രൻസ് മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോൾ ചിത്രത്തില്‍ നിന്നു പിന്മാറി. അതോടെ ഇന്ദ്രൻസിന്റെ ആ വേഷവും കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം വിളക്കി ചേർത്ത്, ആ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു സംവിധായകർ.
സലിം കുമാറിന്റെ കാര്യത്തിൽ ആദ്യം ലാലിന് ഒരു ആത്മവിശ്വാസകുറവ് ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു. സത്യമേവ ജയതേ എന്ന ചിത്രം തൃപ്പൂണിത്തുറ ഉള്ള ഒരു തിയറ്ററിൽ പ്രത്യേക ഷോ ഇട്ടു കണ്ടതിനു ശേഷമാണു സലിം കുമാർ തെങ്കാശിപ്പട്ടണത്തിലെ ആ മുഴുനീള വേഷം ചെയ്യുന്നു എന്ന കാര്യം അവർ ഉറപ്പിച്ചത്. ആ ഒറ്റ രാത്രി കൊണ്ടാണ് തന്റെ തലവര തന്നെ മാറുന്നത് എന്നും സലിം കുമാർ പറഞ്ഞു.
1990 കളുടെ അവസാനത്തോടെയാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ താരമായി സലിം മാറുന്നത്. സലിം കുമാർ എന്ന നടന്റെ തലവര മാറ്റിയെഴുതിയ ചിത്രമായിരുന്നു രണ്ടായിരാമാണ്ടിൽ റിലീസ് ചെയ്ത തെങ്കാശിപ്പട്ടണം.