ADVERTISEMENT

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർ‌ക്കാർ ജോലിക്കാരുടെ ശമ്പളം പിടിക്കാനുള്ള ‌ഉത്തരവിനെതിരെ കോടതിയിൽ പോയവരെ വിമർശിച്ച് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ. ഉത്തരവിനെതിരായി കോടതിയിൽ പോയവരെ ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കന്മാർ പിന്തിരിപ്പിക്കും എന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നും അവർ കോടതി വിധിയിൽ അനൽപമായ ആഹ്ലാദം പ്രകടിപ്പിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 

 

ഉത്തരവിനെതിരായി കോടതിയിൽ പോയ സർക്കാർ ജീവനക്കാരെ വിമർശിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് ഇതാണ്.

 

പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക്‌ പിടിക്കാനുള്ള സർക്കാർ ഉത്തരവിനു സ്റ്റെ. ഇതിനു മുമ്പ്‌ ഈ ഉത്തരവ്‌ ചില അദ്ധ്യാപകർ കത്തിച്ചു. കോടതിയുടെ ഉത്തരവ്‌ സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. സർക്കാർ ഉത്തരവിന്റെ നിയമപരമായ സാധുത മാത്രമാണ്‌ കോടതി പരിശോധിച്ചത്‌. അതിന്റെ ധാർമ്മികവും മനുഷ്യത്വപരവുമായ സൂചനകളിലേക്ക്‌ കടക്കുന്നതിൽ കോടതിക്ക്‌ പരിമിതികളുണ്ടാവാം. സത്യത്തിൽ, അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോൾ, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ്‌ സർക്കാർ ചെയ്തത്‌. ഈ കോടതിയിൽ പോയവരെ, ശ്രീ. ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൾ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയിൽ അനൽപ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവർ ചെയ്തത്‌.

 

ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികൾക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തിൽ,ഏതുവിധവും കോവിഡ്‌ പ്രതിരോധപ്രവർത്തനത്തിനു തുരങ്കം വെയ്ക്കാൻ നോക്കുന്നത്‌ നല്ല രാഷ്ട്രീയമല്ല. കാരൂരിന്റെ "പൊതിച്ചോറി"ൽ ഒരദ്ധ്യാപകനുണ്ട്‌; വിദ്യാർത്ഥിയുടെ പൊതിച്ചോറു കട്ടു തിന്ന് വിശപ്പടക്കുന്ന ഒരദ്ധ്യാപകൻ. അയാളിൽ നിന്ന് , ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു വർഗ്ഗമായി അദ്ധ്യാപകർ മാറിയ ചരിത്രം നന്ദിപൂർവ്വം ഓർക്കേണ്ടത്‌ മുണ്ടശ്ശേരി മാഷ്‌ എന്ന വിദ്യാഭ്യാസ മന്ത്രിയേയും ഇ എം എസ്‌ എന്ന മുഖ്യമന്ത്രിയേയുമാണ്‌.  സ്വകാര്യ മാനേജ്മെന്റുകളുടെ ചൂഷണത്തിൽ നിന്ന് അദ്ധ്യാപകരെ മോചിപ്പിച്ചത്‌, ആ ഭരണകർത്താക്കൾ ഒപ്പിട്ട വിപ്ലവകരമായ സർക്കാർ ഉത്തരവുകളാണ്‌. അന്ന്, ആ സർക്കാർ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചതിനെ തുടർന്നാണല്ലൊ വിമോചനസമരമുണ്ടായത്‌.  ആ സമരത്തിന്റെ നെറികേട്‌ അഭിമാനമായി സിരകളിൽ കൊണ്ടു നടക്കുന്നവർ , ഉത്തരവ്‌ കത്തിക്കും. കോടതിവിധിയിൽ ആഹ്ലാദം കൊള്ളും. അത്ഭുതമില്ല. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com