മാതൃത്വത്തിന്റെ മഹത്വം ഉണർത്തി പ്രവാസ ലോകത്ത് നിന്നൊരു ഹ്രസ്വ ചിത്രം
Mail This Article
ദുബായ്∙ മറന്നുപോകുന്ന മാതൃത്വത്തിന്റെ മഹത്വം ഉണർത്തി പ്രവാസ ലോകത്ത് നിന്നൊരുക്കിയ ‘ഉപ്പളം’ എന്ന ഹ്രസ്വ ചിത്രം യൂ ട്യൂബിൽ പുറത്തിറങ്ങി. അമ്മയുടെ വിയർപ്പിന്റെ ഉപ്പാണ് നമ്മുടെ ജീവിതമെന്ന് ചിത്രം ഓർമപ്പെടുത്തുന്നു. ചിത്രത്തിലെ നായകനായ ദാസിന് ഭക്ഷണത്തിലും വെള്ളത്തിലും എല്ലാം ഉപ്പ് രസം അനുഭവപ്പെടുന്നു. പ്രശ്നപരിഹാരത്തിനായി ദാസ്, സൈക്കോളജിസ്റ്റ് ഡോ. മൂർത്തിയെ കാണുന്നു. മാനസികപ്രശ്നത്തിന്റെ യഥാർത്ഥകാരണം ഡോക്ടർ കണ്ടെത്തുന്നതും അതിന്റെ തുടർച്ചയുമാണ് കഥാപശ്ചാത്തലം.
കെ.സി.അനിൽ സവിധാനം നിർവഹിച്ച ചിത്രത്തിന്റെ കഥ ജിനു ശ്രീമന്ദിരം രചിച്ചു. അഷ്റഫ് കിരാലൂർ, സത്യ എസ്.നായർ, രാജേഷ് രാജ്, ഷനിൽ പള്ളിയിൽ, റിജോ ജോസ്, മനോജ് രാമപുരം, പഞ്ചമി പ്രാശാന്ത്, കിഷോർ ശ്രീകുമാർ, പ്രണവ് പ്രശാന്ത് തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. റെജിയും രാജേഷും രജീഷും നേതൃത്വം നൽകുന്ന ട്രയാർസ് എന്റെർടെയിന്മെന്റാണ് ചിത്രം നിർമിച്ചത്. ഗുഡ് വിൽ എന്റർടെയിന്മെന്റ്സ് യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്.
ഛായാഗ്രഹണം: ധനീഷ് തെക്കേമാലി. സ്റ്റോറി കൺസൾട്ടന്റ്സ്: ആയി അനൂപ് കുമ്പനാട്, ലാൽജി കാട്ടിപ്പറമ്പൻ. രണദേവ് മറ്റത്തോളിയുടെ രചനക്ക് വി.പി. ചന്ദ്രൻ ഈണമിട്ട ഗാനം ആലപിച്ചത് രജേഷ് മാധവ്. പശ്ചാത്തലസംഗീതം: രതീഷ് റോയ്. സിറാജ് തളിക്കുളം സഹസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക് ഷൻ കൺട്രോളർ: കിഷോർ ശ്രീകുമാർ. ദേശീയ രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേളകളിൽ ഉപ്പളം 17 അവാർഡുകൾ നേടിയിട്ടുണ്ട്.