‘ഭരത്ചന്ദ്രനെ കണ്ടപ്പോൾ മുട്ടു വിറച്ചു പോയി’ 25 വർഷം മുമ്പുള്ള അഭിമുഖം ഒാർത്തെടുത്ത് രാഹുൽ ഇൗശ്വർ
Mail This Article
25 വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപിയെ അഭിമുഖം ചെയ്ത അനുഭവം ഒാർത്തെടുത്ത് രാഹുൽ ഇൗശ്വർ. കമ്മീഷ്ണർ സിനിമ ഇറങ്ങിയ സമയമായിരുന്നു അതെന്നും സാറെ എന്നു വിളിച്ചപ്പോൾ ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? എന്ന് അദ്ദേഹം തിരികെ ചോദിച്ചെന്നും രാഹുൽ പറയുന്നു. അദ്ദേഹം ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് വായിക്കാം.
ഹാപ്പി ബർത്ഡേ സുരേഷേട്ടാ - 25 വർഷം മുൻപ് 1995 - കമ്മീഷണർനു ശേഷം ഇന്റർവ്യൂ. ശ്രീ സുരേഷ് ഗോപിയുമായുള്ള ഇന്റർവ്യൂ 1995. തിരുവനന്തപുരം ടെക്നോപാർക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ സ്കൂളിൽ പഠിക്കുന്നു. റൈസിങ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്ന മെഗാ നടനുമായി അഭിമുഖം നടത്താൻ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. കമ്മിഷണർ–ലെ ഭാരത് ചന്ദ്രൻ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങൾ മറന്നു പോയി.
'സുരേഷ് ഗോപി സർ' എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്നെ ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ കിടന്നപ്പോഴും ആദ്യം കാണാൻ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്. ഒരു പക്ഷെ നമ്മുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ ശ്രീ സുരേഷ് ഗോപി. താര ജാടകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദവും ഉള്ള നല്ല മലയാളി.