ഇന്ദ്രൻസ് തുന്നിയ ഷർട്ടിന്റെ ചൂടേറ്റാണ് മകളുടെ അന്ത്യവിശ്രമം: അന്നു സുരേഷ് ഗോപി പറഞ്ഞത്
Mail This Article
മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപി ഇന്നു 61–ാം പിറന്നാൾ ആഘോഷിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം കുറച്ചു നാൾ മുമ്പ് നിങ്ങൾക്കുമാകാം കോടീശ്വരൻ വേദിയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മരിച്ചു പോയ തന്റെ മകളെക്കുറിച്ചും മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും താരം പറയുന്നത് ആരാധകർ ഇന്നും നെഞ്ചേറ്റുകയാണ്.
‘ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മഞ്ഞയില്‍ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നത്.
ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.’സുരേഷ് ഗോപി പറഞ്ഞു.
‘1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്.. പിന്നെ മകളില്ല. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം’ സുരേഷ് ഗോപി പറഞ്ഞു.