ജൂൺ മാസത്തെ കറണ്ട് ബില്ല് കണ്ട് കണ്ണു തള്ളി നടി താപ്സി
Mail This Article
ഇത്തവണത്തെ വൈദ്യുതി ബില്ല് കണ്ട് ‘ഷോക്കടിച്ച്’ നടി താപ്‌സി പന്നുവും. മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ മൂന്നിരിട്ടി തുകയാണ് ഇത്തവണ ബില്ല് വന്നതെന്നാണ് താപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഭ്രാന്തമായ ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ല എന്ന് താപ്‌സി ട്വീറ്റ് ചെയ്തു.
കൂടാതെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ല് പങ്കുവച്ചാണ് താപ്‌സിയുടെ ട്വീറ്റ്. ഏപ്രിലില്‍ 4390 ആയിരുന്നു ബില്ല്, മെയില്‍ 3850. 36,000 രൂപയാണ് താപ്സി പാനുവിന്റെ ജൂൺ മാസത്തെ ബിൽ. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും താപ്‌സി ചോദിക്കുന്നു.
‘മൂന്ന് മാസത്തെ ലോക്ഡൗൺ, എന്റെ വൈദ്യുതി ബില്ലിൽ ഇത്രയും വലിയ ഉയർച്ചയുണ്ടായത് കഴിഞ്ഞ മാസം മാത്രമാണ്. ഞാൻ അപ്പാർട്ട്മെന്റിൽ പുതുതായി ഉപയോഗിച്ചതോ വാങ്ങിയതോ ആയ ഉപകരണങ്ങളാണ് ഇതിന് കാരണം’.–താപ്സി ട്വീറ്റ് ചെയ്തു.
ഈ അപാര്‍ട്‌മെന്റില്‍ ആരും താമസിക്കുന്നില്ലെന്നും വൃത്തിയാക്കാനായി ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളുവെന്നും താപ്‌സി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. തങ്ങളുടെ അപാര്‍ട്‌മെന്റില്‍ വേറെ ആരോ കഴിയുന്നുണ്ടെന്നും യാഥാര്‍ഥ്യം കണ്ടെത്താന്‍ സഹായിക്കണമെന്നും താപ്‌സി ട്വീറ്റ് ചെയ്തു.
അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ അവർ തന്റെ ബിൽ സഹിതം ട്വിറ്ററിൽ എഴുതിയ കുറിപ്പിനു കീഴെ സമാന രീതിയിൽ വൈദ്യുതി ബിൽ ലഭിച്ച പലരും പ്രതികരണവുമായി ചേർന്നു.
മഹാരാഷ്ട്രയിൽ ലോക്ഡൗൺ വേളയിൽ വൻ തുക വൈദ്യുതി ബിൽ ലഭിക്കുന്നതിനാൽ പൊതുജനങ്ങൾക്കിടെ പ്രതിഷേധം ഉയരുന്നതിനിടെയാണു തപ്സിയുടെ ട്വീറ്റ്. മുംൈബ ഉൾപ്പെടെയുള്ള നഗരങ്ങളെ പല സോണുകളായി തിരിച്ച് വൈദ്യുതി വിതരണാവകാശം സ്വകാര്യ കമ്പനികൾക്കു നൽകിയിരിക്കുകയാണു മഹാരാഷ്ട്രയിൽ. ചിലയിടങ്ങളിൽ സർക്കാർ വൈദ്യുതി വിതരണം നടത്തുന്നു.