ADVERTISEMENT

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. ‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ കണ്ണീരോടെയാണ് താരം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്.

 

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. 

 

പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്ആർടിസി മൂലമായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്.- ടിനി ടോം പറയുന്നു. 

 

‘ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്. പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങൾ എന്തിനാണ് അന്തരീക്ഷത്തിൽ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിക്കുന്നു.

 

‘ഒരുപാട് സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാൻ. പലതും ടാർഗറ്റ് വച്ചായിരുന്നു. ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്. പിന്നീട് രജിത്ത് കുമാറിന്റെ സംഭവവും. ഒരു ഭാര്യയും ഭർത്താവും ചേർന്ന് പച്ചത്തെറി എന്നെ ഫോണിൽ വിളിച്ചു. ഞാൻ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചുവിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവർ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവർക്ക് മനസ്സിലായിരുന്നു. ഇപ്പോൾ വന്നിരിക്കുന്നത് ഞാൻ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്.’–ടിനി ടോം പറയുന്നു.

 

‘ഈ വിഷയത്തിൽ ഞാൻ നിയമപരമായി പരാതി കൊടുത്തിട്ടുണ്ട്. എന്റെ അമ്മ വരെ എന്നോട് ചോദിച്ചു. എനിക്കൊരു കുടുംബമുണ്ട്. കുട്ടിയുണ്ട്. അവർക്കും വിഷമമുണ്ടാകും. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത്. ലോണെടുത്താണ് കാറും വീടും ഒക്കെ ഉണ്ടാക്കിയത്.’–ടിനി ടോം കൂട്ടിച്ചേർത്തു.

 

‘ഒരിക്കൽ എനിക്കെതിരെ ബ്ലാക്െമയ്‍ൽ ചെയ്ത് വാർത്ത കൊടുക്കാൻ വിളിച്ചു. കുരിശിൽ പിടിച്ച് ഞാൻ പറഞ്ഞു, നിങ്ങൾ കൊടുത്തോളൂ. സത്യമെന്തെന്ന് എനിക്ക് അറിയാം. അയാൾ ആ വാർത്ത കൊടുത്തില്ല. പക്ഷേ അദ്ദേഹം മരിച്ചത് അസ്ഥി ഉരുകിയാണ്. ഇതൊക്കെ ദൈവം കാണുന്നുണ്ട്.’–ടിനി ടോം പറയുന്നു.

 

‘സുരേഷ് ഗോപി ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. രാഷ്ട്രീയം വച്ചല്ല. എന്റെ പിതാവിന് അപകടം നടന്നപ്പോൾ അദ്ദേഹം വിളിച്ച് ഒരുപാട് സമാധാനിപ്പിച്ചിട്ടുണ്ട്. അദ്ദേഹവുമൊത്തുള്ള ഫോട്ടോ ഇട്ടാൽ ഞാൻ സംഘിയാണെന്ന് പറയും. ശൈലജ ടീച്ചറെ പ്രകീർത്തിച്ച് പോസ്റ്റ് ഇട്ടാൽ ഞാൻ കമ്മിയാകും. ഒരു രാഷ്ട്രീയപാർട്ടിയിലും വിശ്വസിക്കാത്ത ആളാണ് ഞാൻ.സ്നേഹത്തിലാണ് വിശ്വസിക്കുന്നത്. ചാരിറ്റിപോലും സ്വന്തമായി ചെയ്യുന്ന ആളാണ് ഞാൻ.’‌‌

 

‘നമ്മളെ ഇങ്ങനെ പീഡിപ്പിക്കുമ്പോ നമ്മുടെ മനസുരുകും. അമ്മമാരുടെ മനസ് കരയും. നിങ്ങളുടെ തലമുറയ്ക്ക് ദോഷം ചെയ്യും. അസ്ഥി ഉരുകുമെന്നല്ല ഞാൻ പറയുന്നത്. ദൈവം തീരുമാനിക്കും. എന്റെ ആയുധം കൊന്തയാണ്. അത് പിടിച്ചു ഞാൻ പറയുന്നു. എന്റെ അമ്മേടെ കണ്ണീരു കണ്ടിട്ടാണ് ഞാൻ വരുന്നത്. നീ ഇതിൽ ഉണ്ടോടാ എന്ന് അമ്മ ചോദിച്ചപ്പോൾ, എനിക്ക് സത്യം ചെയ്യേണ്ടി വന്നു.’–ടിനി ടോം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com