ADVERTISEMENT

കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രം സ്വന്തം സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്തിനാണ് കേസ് നല്‍കിയതെന്ന് വിവാദചിത്രങ്ങളിൽ ഒന്നായ സുരേഷ് ഗോപി സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം. 2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച 'വ്യാഘ്രം' സിനിമയ്ക്കായി താനെഴുതിയ കഥാപാത്രമാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന തിരക്കഥാകൃത്ത് രൺജി പണിക്കറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ടോമിച്ചന്റെ പ്രതികരണം. പൊള്ളയായ ആരോപണങ്ങൾ ഉയർത്തി ‘കടുവ’ ടീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ കഥ കോപ്പിയടിച്ചെന്ന് പ്രചരിപ്പിക്കുന്നതെന്നും ടോമിച്ചൻ ചോദിക്കുന്നു.

 

വിവാദത്തെക്കുറിച്ച് ടോമിച്ചൻ മുളകുപാടം പറയുന്നതിങ്ങനെ

 

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നതും. എന്നാൽ ഇപ്പോള്‍ അറിയുന്നു, അതിന്റെ യഥാര്‍ഥ സൃഷ്ടാവ് രൺജി പണിക്കരാണെന്ന്. അദ്ദേഹം 21 വർഷങ്ങൾക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോൾ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്ക്കെതിരെ ഇങ്ങനെയൊരു കേസ് നൽകിയത്. ഇവർ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ? 

 

കഴിഞ്ഞ ദിവസം ഡിസംബറിൽ ‍‌ഇൗ സിനിമയുടെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തു. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. മാത്രമല്ല സിനിമയുടെ പേര് വരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവർക്ക് ആർക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ് ? ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഹിറ്റായതോടെയാണ് ഇതൊക്കെ ഉടലെടുത്തത്.

 

സംവിധായകൻ മാത്യുവുമായി ബന്ധപ്പെട്ടായിരുന്നല്ലോ ഇവർ ഉന്നയിച്ച മറ്റൊരു പ്രശ്നം. മാത്യു അല്ല ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കയിലുള്ള ഷിബിൻ ഫ്രാൻസിസ് ആണ്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വസ്തുത വെളിപ്പെടുത്തി രൺജി പണിക്കർ വന്നതോടു കൂടി ഇവർ വീണ്ടും കാര്യങ്ങൾ വളച്ചൊടിച്ചു. ഇപ്പോൾ പറയുന്നത് അത് യഥാർഥ സംഭവത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമ അല്ലെന്നാണ്. ഏറെ ചർച്ചയായ കടുവാക്കുന്നേൽ കുറുവച്ചനെന്ന് പറയപ്പെടുന്ന കുരുവിനാംകുന്നേൽ ജോസുമായി തങ്ങളുടെ സിനിമയ്ക്ക്് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷൻ കിട്ടി. തെറ്റിദ്ധരിപ്പിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഈ കേസ്. കോവിഡ് പ്രതിസന്ധിയിൽ എല്ലാമൊന്ന് കരയ്ക്കെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയുളള അനാവശ്യ വിവാദങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com