ADVERTISEMENT

ട്രാൻസ് എന്ന സിനിമയ്ക്കു വേണ്ടി നടൻ തിലകന്റെ അഭിനയശൈലി ഫഹദിൽ പരീക്ഷിച്ചെന്നു വെളിപ്പെടുത്തി സംവിധായകൻ അൻവർ റഷീദ്. ഓൺമനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് ട്രാൻസിലെ ഫഹദിന്റെ അഭിനയമുഹൂർത്തങ്ങളെക്കുറിച്ച് അൻവർ മനസു തുറന്നത്. ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്കരമായിരുന്നു. നടൻ തിലകനിൽ നിന്നാണ് ഇത്തരമൊരു ശൈലി അഭിനേതാക്കളിൽ പരീക്ഷിക്കാൻ പഠിച്ചതെന്നും അൻവർ റഷീദ് വെളിപ്പെടുത്തി. 

 

തിലകൻ പഠിപ്പിച്ചത് 

 

ഒരു നടനൊപ്പം എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ചുള്ള എന്റെ ധാരണകൾ അപ്പാടെ മാറിമറിഞ്ഞത് ഉസ്താദ് ഹോട്ടലിൽ തിലകൻ സാറിനൊപ്പം പ്രവർത്തിച്ചതിനു ശേഷമാണ്. ആദ്യ സീക്വൻസ് ഷൂട്ട് ചെയ്യുന്നതിനു മുൻപ് ആ രംഗം ഒന്നു വിവരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത് ഞാനിപ്പോഴും ഓർക്കുന്നു. എന്നെ അമ്പരപ്പിച്ചുകൊണ്ട്, ആ രംഗത്തിലെ ഡയലോഗുകൾ അദ്ദേഹം ഏറ്റവും കുറഞ്ഞത് ആറു തരത്തിൽ എനിക്കു മുൻപിൽ അവതരിപ്പിച്ചു. ഞാൻ ഞെട്ടിപ്പോയി. കണ്ണു തുറപ്പിക്കുന്ന അനുഭവം എന്നു പറയുന്നതിനെക്കാൾ മായികമായ നിമിഷങ്ങളെന്നു പറയുന്നതാകും ഉചിതം. 

 

തിലകൻ സാറിനെപ്പോലെ ഒരു നടൻ ആദ്യ ടേക്കിൽ തന്നെ നൽകുന്ന പ്രകടനം സംവിധായകൻ എന്ന നിലയിൽ എന്നെ സന്തോഷിപ്പിക്കുന്നതാണ്. പക്ഷേ, അദ്ദേഹം എന്നെ അതിലും കൂടുതലായി അന്വേഷിച്ചു പോകാൻ പഠിപ്പിച്ചു. അതിലൂടെ ഒരു അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ കണ്ടെത്താമെന്നും! ആദ്യ ടേക്ക് ഓകെ ആണെങ്കിലും ആ അഭിനേതാവിന്റെ പ്രകടനത്തിന്റെ മറ്റൊരു സുന്ദരമായ അനുഭവം കണ്ടെത്താൻ ഒന്നിലധികം തവണ ടേക്ക് പോകുന്നതിൽ തെറ്റില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.  നമുക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത വിധം   വ്യത്യസ്തമായ പ്രകടനമായിരിക്കും മികച്ച ഒരു അഭിനേതാവ് ഓരോ തവണയും നമുക്ക് തരിക. അതിനാൽ ആറു വർഷത്തിനു ശേഷം ട്രാൻസ് ചെയ്തപ്പോൾ ഞാൻ കൂടുതലും പിന്തുടർന്നത് അഭിനയത്തിലെ 'തിലകൻ ശൈലി' ആയിരുന്നു. 

 

സിനിമയിൽ ഉപയോഗിക്കാത്ത ആ മുഹൂർത്തങ്ങൾ

 

തിലകൻ സാറിന്റെ ആ ശൈലി മറ്റൊരു രീതിയിലാണ് ഞാൻ ഫഹദിൽ ഉപയോഗിച്ചത്. ഫഹദിന് ആ കഥാപാത്രത്തെ പല തരത്തിൽ അവതരിപ്പിക്കാൻ അനുവദിക്കുകയായിരുന്നു. അതിനുവേണ്ടി ഒന്നിലധികം ടേക്കുകൾ പോകാൻ തീരുമാനിച്ചു. സാധാരണ ഗതിയിൽ ആദ്യ ടേക്കിൽ തന്നെ ഏറ്റവും മികച്ച പ്രകടനം തരുന്ന നടനാണ് ഫഹദ്. റീടേക്കിന്റെ ആവശ്യം വരുന്നില്ല. പക്ഷേ, ഞങ്ങൾ പുതിയ രീതി പരീക്ഷിച്ചു. ഒന്നിലധികം ടേക്കുകൾ പോയി. ശാരീരികമായി അത്യധ്വാനം വേണ്ടി വരുന്ന രംഗങ്ങളാണ് ട്രാൻസിലുള്ളത്. കാരണം, ഹൈ എനർജിയിൽ സംസാരിക്കുന്ന പാസ്റ്ററെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. 

 

പക്ഷേ, യാതൊരു പരാതികളുമില്ലാതെ ഫഹദ് ഒന്നിലധികം തവണ ആ രംഗങ്ങൾ ചെയ്തു. ഓരോ പ്രകടനവും വ്യത്യസ്തമായിരുന്നു. അവസാനം ഏതെടുക്കണമെന്ന ആശയക്കുഴപ്പത്തിലായി ഞാൻ. നമുക്ക് ഇഷ്ടമുള്ള കൊതിയൂറുന്ന ആറു വിഭവങ്ങൾ ഒരു ഷെഫ് തയ്യാറാക്കി നമുക്ക് മുൻപിൽ വച്ചാൽ എങ്ങനെയുണ്ടാകും? അതുപോലെയായിരുന്നു എന്റെ അവസ്ഥ. ഏതെടുക്കണം എന്ന തീരുമാനം ദുഷ്കരമായിരുന്നു. 

 

എഡിറ്റിങ്ങ് ടേബിളിൽ ആ മികച്ചവയിലെ ഏറ്റവും മികച്ച ഒരു ടേക്ക് എടുക്കുകയായിരുന്നു. ഒരേ രംഗം ഫഹദ് ഓരോ തവണയും അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വിസ്മയകരമായ അനുഭവമായിരുന്നു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. ആ ഷൂട്ടിങ് ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. സിനിമയിൽ ഉപയോഗിക്കാത്ത ആ രംഗങ്ങൾ ഒരു നിധി പോലെ ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com