ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ വീണ്ടും സജീവമാകുകയാണ് മലയാളസിനിമാരംഗം.  അത്തരത്തിൽ നിർമാണം ആരംഭിക്കുന്ന ആദ്യ മുഖ്യധാര സിനിമ ആവുകയാണ് ഫ്രൈഡേ ഫിലിം ഹൗസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന #ഹോം. ഇന്ദ്രൻസാണ് ചിത്രത്തിലെ നായകൻ. നാളെ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിക്കും. കോവിഡ് പ്രതിസന്ധിയിൽ മറ്റ് ഇൻഡസ്ട്രികൾ ഷൂട്ട് തുടങ്ങാൻ മടിക്കുന്നിടത്താണ് എല്ലാ സജ്ജീകരണങ്ങളോടു കൂടി ഒരു മലയാളസിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. 

 

സംവിധായകൻ റോജിൻ തോമസും ഛായഗ്രഹണം നീൽഡി കുഞ്ഞയും സംഗീത സംവിധായകൻ രാഹുൽ സുബ്രമണ്യനുമാണ്. 2013ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആൻഡ് മങ്കിപെൻ എന്ന സിനിമയുടെ അതേ ടീമാണ് ഈ ചിത്രത്തിനായി അണിയറയിൽ വീണ്ടും ഒത്തുചേരുന്നത്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളുമായി സിനിമയുടെ നിർമാതാവ് വിജയ് ബാബുവും പ്രൊഡക്‌ഷന്‍ കൺട്രോളറായ ഷിബു ജി. സുശീലനും മനോരമ ഓൺലൈനിൽ. 

 

വിജയ് ബാബുവിന്റെ വാക്കുകൾ:

 

ഈ വിഷയം ഇപ്പോൾ പറയേണ്ടത്

 

നേരത്തെ ഡിസ്കഷൻ കഴിഞ്ഞ പ്രൊജക്ട് ആയിരുന്നു. അന്നു വേറെ രീതിയിൽ ചെയ്യാനായിരുന്നു പ്ലാൻ. പിന്നീടാണ് ഇന്ദ്രൻസ് ചേട്ടനെ കാസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ ഈ സബ്ജകറ്റിന് പ്രധാന്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് വേഗത്തിൽ അതു ചെയ്യാൻ തീരുമാനിച്ചത്. ഇന്നത്തെ ഡിജിറ്റൽ ലോകത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. എല്ലാവരും ഫോണിലാണ് ഇപ്പോൾ ജീവിക്കുന്നത്. സാങ്കേതിവിദ്യയെക്കുറിച്ച് ഒട്ടും ധാരണ ഇല്ലാത്ത ഒരു കഥാപാത്രമാണ് ഇന്ദ്രൻസ് ചേട്ടൻ അവതരിപ്പിക്കുന്നത്. വാട്ട്സ്ആപ്പോ ഇമെയിലോ ഇൻസ്റ്റഗ്രാമോ ഫെയ്സ്ബുക്കോ ഒന്നും മനസിലാകാത്ത മനുഷ്യൻ. എന്നാൽ അദ്ദേഹത്തിന്റെ മക്കൾ മുഴുവൻ അത്തരം വാക്കുകൾ ഉപയോഗിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ഒന്നും മനസിലാകുന്നില്ല. ടെക്നോളജിക്കലി ഔട്ട്ഡേറ്റഡ് ആയ അച്ഛനും സമൂഹമാധ്യത്തിൽ അഡിക്റ്റഡ് ആയ മക്കളും. അവർ തമ്മിലുള്ള ജനറേഷൻ ഗ്യാപ്പും കമ്മ്യൂണിക്കേഷൻ ഗ്യാപ്പുമാണ് സിനിമ സംസാരിക്കുന്നത്. #ഹോം എന്നാണ് സിനിമയുടെ പേര്. ഹാഷ്ടാഗോടുകൂടിയാണ് ടൈറ്റിൽ. 

 

പെർഫക്ട് കാസ്റ്റിങ്

 

മങ്കി പെന്നിനു ശേഷം അതേ ടീം ഒത്തുവരുന്ന സിനിമയാണ് ഇത്. അതിന്റെ സന്തോഷവുമുണ്ട്. സംവിധായകനും സംഗീതസംവിധായകനും ക്യാമറയും എല്ലാം അതേ ടീം. നേരത്തെ എഴുതി വച്ചിരുന്നെങ്കിലും കറക്ട് കാസ്റ്റിങ് നടന്നില്ല. ഇപ്പോൾ പെർഫക്ട് കാസ്റ്റിങ് ആണ്. റിയലിസ്റ്റിക് ആയ കാസ്റ്റിങ് എന്നു വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രമായി ഇന്ദ്രൻസ് ചേട്ടൻ, മകനായി ശ്രീനാഥ് ഭാസി. ആ കഥാപാത്രമായി ഇന്ദ്രൻസ് ചേട്ടനല്ലാതെ വേറെ ആരെക്കുറിച്ചും ചിന്തിക്കാൻ പോലും പറ്റുന്നില്ല ഇപ്പോൾ. ഇവർക്കൊപ്പം മണിയൻ പിള്ള രാജു, ശ്രീകാന്ത് മുരളി, ജോണി ആന്റണി തുടങ്ങിയവരുമുണ്ട്. കൂടാതെ ഒരു കഥാപാത്രത്തെ ഞാനും അവതരിപ്പിക്കുന്നു. ഒരു പുതുമുഖ നടിയെയും സിനിമ പരിചയപ്പെടുത്തുന്നു. 

 

എല്ലാവരും സഹകരിക്കാൻ തയാർ

 

സിനിമയുടെ ആദ്യ ഷെഡ്യൂൾ ആണ് നാളെ കൊച്ചിയിൽ തുടങ്ങുന്നത്. സെറ്റിന്റെ പണികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. ഘട്ടം ഘട്ടമായി ഷൂട്ടിങ് തീർക്കും. ഈ സിനിമയുമായി സഹകരിക്കുന്ന ഭൂരിഭാഗം പേരും കൊച്ചിയിൽ നിന്നുളളവർ തന്നെയാണ്. ഇന്ദ്രൻസ് ചേട്ടൻ മാത്രമാണ് വരാനുള്ളത്. വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. പിന്നെ, എല്ലാവർക്കും ഇതൊരു പ്രചോദനമാണ്. തിരിച്ചു സാധാരണ ജീവിതത്തിലേക്ക് എത്തണ്ടേ? ഒരു ജോലിയില്ലാതെ ഇരുന്നിട്ട് കുറെ കാലമായില്ലേ? എല്ലാവർക്കും ജോലി എടുക്കാൻ വലിയ ആഗ്രഹവും സന്തോഷവും ആയിരിക്കുന്ന സമയമാണ്. അതിന്റെ ഒരു ത്രില്ലിലാണ് എല്ലാവരും. കുറച്ചു പേർക്കെങ്കിലും ജോലി കൊടുക്കാൻ കഴിയുന്നതിൽ എനിക്കും സന്തോഷമുണ്ട്. എല്ലാവരും സഹകരിക്കാൻ തയ്യാറാണ്. അവർക്ക് ജോലി മതി. സൂഫിയും സുജാതയും റിലീസായി. വലിയ നഷ്ടമില്ലാതെ സിനിമ പോയി. ഞാൻ അന്നും പറഞ്ഞിരുന്നു, ഈ പൈസ തിരിച്ചു കിട്ടിയാൽ വേറൊരു സിനിമ ചെയ്യുമെന്ന്. അതും ഈ സിനിമ തുടങ്ങാൻ ഒരു കാരണമാണ്. അൻപതു പേർക്കെങ്കിലും ഇതിലൂടെ ജോലി ലഭിക്കുമല്ലോ!

 

ഷിബു ജി. സുശീലൻ പറയുന്നു:

 

മുൻകരുതലുകൾ ഇങ്ങനെ

 

മേക്കപ്പ്, ഹെയർ, വസ്ത്രാലങ്കാരം, ആർട്ട്‌ ഡയറക്‌ഷൻ എന്നീ വിഭാഗങ്ങൾ ഷൂട്ടിങ് തുടങ്ങുന്നതിനു ദിവസങ്ങൾ മുൻപ് തന്നെ അവരുടെ ജോലികൾ ആരംഭിച്ചു. ഈ ചിത്രത്തിൽ ആവശ്യമായ വസ്ത്രങ്ങളുടെ ട്രയലും പൂർത്തിയായി. ഓണം ദിവസങ്ങളിൽ പോലും അവധിയെടുക്കാതെയാണ് ആർട് വിഭാഗം സിനിമയുടെ സെറ്റിന്റെ പണികൾ പൂർത്തീകരിച്ചത്. അഭിനയിക്കുന്നവർക്ക് ആവശ്യമായ മേക്കോവറുകളും മെയ്ക്കപ്പ് വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ സിനിമയുടെ ബജറ്റ് കുറച്ച് ലൊക്കേഷനിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കാനാണ് ഈ മുന്നൊരുക്കങ്ങൾ. 

 

ഭക്ഷണം ഇനി പാഴ്സൽ

 

എല്ലാവർക്കും ഒരു പോലെ ഭക്ഷണം പാഴ്സൽ ആയിട്ടാകും ലഭിക്കുക. രാവിലെ ഫുഡ്‌ പാക്കറ്റ് 7.30ക്ക്. ഉച്ചക്ക് 12.30ക്ക് രാത്രി 6.30ന്. അത് അവരവർക്ക് എടുത്തു റൂമിലോ വീട്ടിലോ കൊണ്ടു പോയി കഴിക്കാം ഇത് വഴി അനാവശ്യമായി സിനിമസെറ്റിൽ ഭക്ഷണം പാഴാകില്ല. എല്ലാ ഫുഡ്‌ പാക്കറ്റുകളും ഗ്ലാസുകളും ഡിസ്പോസ്സിബിൾ ആയിരിക്കും. അതുമൂലം പാത്രം കഴുകുന്നതിനും മറ്റും ആവശ്യം വരുന്ന വെള്ളത്തിന്റെ ഉപഭോഗം കുറയും. അതനുസരിച്ച് ജീവനക്കാരുടെ എണ്ണവും നിയന്ത്രിക്കാൻ കഴിയും. കൂടാതെ, ചില വാഹനങ്ങളുടെ ഉപയോഗവും ഒഴിവാക്കാൻ സാധിക്കും. ലൊക്കേഷനിൽ ഒരു സ്ഥലത്തു മാത്രമാകും ചായയും വെള്ളവും ലഭിക്കുക. ഈ പ്രതിസന്ധിയിൽ സിനിമയുടെ ബജറ്റ് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇത്തരം ക്രമീകരണങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. 

 

ഫുൾ ലൈറ്റിങ്

 

ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് തന്നെ പ്രധാന ലൊക്കേഷനിലെ ഷൂട്ടിങ് ഏരിയയിൽ ഫുൾ ലൈറ്റിങ് തീർക്കാൻ തീരുമാനിച്ചു. ആ വിഭാഗത്തിലുള്ള ആളുകളെ കുറയ്ക്കാൻ വേണ്ടിയാണത്. ജോലിക്കാരെ ആവശ്യം ഉണ്ട് എന്ന് തോന്നുന്ന ദിവസങ്ങളിൽ മാത്രം അവരെ ഉൾപ്പെടുത്തുക. അതാണ് ഇപ്പോൾ ഉള്ള തീരുമാനം.

അത് പോലെ ആർട്ടിസ്റ്റ് ഉൾപ്പെടെ എല്ലാവർക്കും സിംഗിൾ ഹോട്ടൽ സൗകര്യം .ഷൂട്ടിംഗ് കഴിഞ്ഞു ആർക്കും തന്നെ പുറത്തേക്കുള്ള പോകാൻ സാധിക്കില്ല. ഈ തീരുമാനങ്ങൾ എല്ലാവരുമായി ചർച്ച ചെയ്ത് എടുത്തതാണ്. സിനിമയിലെ എല്ലാ വിഭാഗവും സഹകരിച്ചാൽ ഇനി തുടങ്ങാൻ പോകുന്ന എല്ലാ സിനിമാ  ലൊക്കേഷനിലും ഇതൊക്കെ നടപ്പിലാക്കാൻ പറ്റും.

 

ലോക സിനിമാനിർമ്മാണരംഗത്ത് തന്നെ ഇനിയങ്ങോട്ടെങ്ങനെ വേണമെന്ന ആലോചനകൾ പല രീതിയിൽ നടക്കുന്ന ഈ സാഹചര്യത്തിൽ, മലയാള സിനിമ നിർമ്മാണരംഗത്തു നിന്നുമുള്ള ഈ സംരംഭത്തിനുള്ള പ്രസക്തി കൂടുകയാണ്. ചെലവ് കുറഞ്ഞ സിനിമ, എന്നതിൽ നിന്ന് ഒരു സിനിമയുടെ മൂല്യത്തെ ഒരു തരത്തിലും ബാധിയ്ക്കാതെ,  നിർമ്മാണത്തിന്  അവശ്യം വേണ്ടതിനെ മാത്രം മുൻനിർത്തി, കൃത്യതയോടെയുള്ള ഏകോപനം എന്നത് ഇനിയങ്ങോട്ടുള്ള സിനിമാ നിർമ്മാണത്തിന്റെ ശൈലിയ്ക്കൊരു മാതൃകയാവുകയാണ്.

 

സിനിമയിലെ "അതിജീവനത്തിന് "ഇതൊരു മോഡൽ ആവട്ടെ എന്നാശിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com