ADVERTISEMENT

4X4 മഡ്ഡ് റേസിങ് പ്രമേയമാക്കി ബഹുഭാഷാ ചിത്രം മഡ്ഡി റിലീസിന് തയാറായതായി അണിയറ പ്രവർത്തകർ. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ 15ന് ശേഷം തുറക്കാം എന്ന കേന്ദ്രസർക്കാർ തീരുമാനം വന്നതോടെ പ്രതീക്ഷയിലാണ് സിനിമാ ലോകം. ഇതോടെ റിലീസ് കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളിലേയ്ക്ക് എത്തുക. 

 

പികെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമ്മിച്ചിരിക്കുന്ന ബഹുഭാഷാ ചലച്ചിത്രമാണ് 'മഡ്ഡി'. ഇന്ത്യൻ സിനിമയിൽ തന്നെ 4x4 മഡ് റേസിങ് പ്രമേയമായി എത്തുന്ന ആദ്യ ചലച്ചിത്രമാണ്  'മഡ്ഡി' എന്നാണ് അവകാശവാദം. പുതുമുഖ സംവിധായകനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലറായ മഡ്ഡിയിലെ നായക, നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.

 

മഡ് റേസിങ്ങിനെ പ്രേക്ഷകർക്ക് ത്രില്ലടിപ്പിക്കുന്ന രീതിയിൽ സിനിമയിലേക്കെത്തിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ പുതിയ പ്രമേയം എന്നതിനാൽ തന്നെ റെഫർ ചെയ്യാൻ മറ്റ് സിനിമകൾ ഉണ്ടായിരുന്നില്ല എന്നതും നിർമ്മാണത്തിന്റെ സങ്കീർണത വർധിപ്പിച്ചു. മഡ് റേസിങ്, ചെളിയിലുള്ള സംഘട്ടനങ്ങൾ എന്നിവ  ഉൾപ്പെടെയുള്ള സാഹസിക രംഗങ്ങൾ വളരെ യാഥാർഥ്യമായി ചെളിയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നത് സിനിമ പ്രേമികൾക്ക് പുതിയ അനുഭവമേകും. 

 

അഞ്ച് വർഷം ചെലവഴിച്ചാണ് സംവിധായകൻ മഡ്ഡിക്കായി തയ്യാറെടുപ്പുകൾ നടത്തിയത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാർ രണ്ട് വർഷത്തോളം മഡ് റേസിങ്ങിൽ പരിശീലനം നേടി ലൈവായി ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ, രാത്സസൻ സിനിമയുടെ എഡിറ്റർ സാൻ ലോകേഷ് , ഹോളിവുഡ് ചായഗ്രഹകനായ കെ ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവർത്തകർ. 

 

ഇതുവരെ പുറം ലോകം കാണാത്ത സാഹസികവും പ്രകൃതി മനോഹരവുമായ ലൊക്കേഷൻ പ്രേക്ഷകർക്ക് മികച്ച ദൃശ്യഭംഗിയേകും.  ചിത്രത്തിൽ രഞ്ജി പണിക്കർ, ഹരീഷ് പേരടി, കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, ഗിന്നസ് മനോജ്‌,  ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com