ADVERTISEMENT

കോശിയോടുള്ള അരിശം മൂത്ത് കുട്ടമണിയുടെ കെട്ടിടം പൊളിച്ചടുക്കുന്ന അയ്യപ്പൻ നായരുടെ രംഗം ഓർക്കുന്നില്ലേ. കട പൊളിക്കാന്‍ അയ്യപ്പൻ നായർ ഉപയോഗിച്ചത് ജെസിബി. ഇപ്പോഴിതാ സമാനമായ സംഭവം ഈയിടെ നമ്മുടെ നാട്ടിലും നടന്നു. പൊളിച്ചത് കട തന്നെ. പട്ടാപ്പകൽ ജെസിബി ഉപയോഗിച്ച് കട പൊളിച്ചുമാറ്റുകയായിരുന്നു.

 

കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചാണ് യുവാവ് ജെസിബി ഉപയോഗിച്ച് പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്. രാവിലെയാണ് സംഭവം. 

 

സമീപവാസിയായ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ ആണ് കട തകര്‍ത്തത്. ആല്‍ബിനെ ചെറുപുഴ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരുന്നത്. തന്റെ അഞ്ച് വിവാഹാലോചനകള്‍ മുടക്കിയത് സോജിയാണ് എന്ന് ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇതു വാസ്തവ വിരുദ്ധമാണെന്നു സോജി പറഞ്ഞു. കട പൊളിച്ചതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. 

 

കെട്ടിടം ഇടിഞ്ഞുവീഴുന്നതു കണ്ട് ഓടിയെത്തിയവരെ യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കടയിലുണ്ടായിരുന്ന സാധനങ്ങളും ഫർണിച്ചറും നശിച്ചു. യുവാവിന്റെ പേരിൽ കേസെടുക്കുകയും മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 

 

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയിൽ വാശി തീർക്കാൻ നായകന്മാരായ പൃഥ്വിരാജും ബിജു മേനോനും ഉപയോഗിച്ചത് ജെസിബി ആയിരുന്നു. ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പൻ, കുട്ടമണിയുടെ കട തകർക്കുമ്പോൾ, കോശിയാകട്ടെ അയ്യപ്പൻ നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് തകർത്തുകളയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com