ADVERTISEMENT

ബുദ്ധദ‍ർശനങ്ങളോടാണ് തനിക്ക് അടുപ്പമെന്നു പ്രഖ്യാപിക്കുമ്പോഴും താൻ ജീവിച്ച കാലത്തിന്റെ ഹിംസകളായിരുന്നു കിം കി ഡുക് സിനിമയിലൂടെ കാണിച്ചത്. കൂർപ്പിച്ച കടലാസ്സ് ഒരു കത്തിയായി ഉപയോഗിച്ച് ഒരാൾ എതിരാളിയെ കൊല്ലുന്ന രംഗം ഡുക്കിന്റെ  സിനിമയിൽ കണ്ടത് ഓർക്കുന്നു. സൂക്ഷ്മതയാൽ ഏറ്റവും  മാരകമായ മുറിവുകളുണ്ടാക്കാനാകുമെന്ന്  ഈ കൊറിയൻ ചലച്ചിത്രക്കാരൻ തെളിയിച്ചു. 

 

ഭയവും വെറുപ്പും സൃഷ്ടിക്കുന്ന അക്രമരംഗങ്ങൾ ഡുക്കിന്റെ ശൈലിയായിരുന്നു.  The Isle എന്ന സിനിമ ഹിംസയുടെ അങ്ങേയറ്റമായിരുന്നു. മൃഗങ്ങളോടും മനുഷ്യരോടും കാട്ടിയ  ക്രൂരതകളുടെ പേരിൽ ഈ സിനിമ പ്രദർശനത്തിനു മുൻപേ ഒരുപാടു മുറിച്ചുനീക്കേണ്ടിവന്നു. തിരുവനന്തപുരത്തു മോബിയസ് പ്രദർശിപ്പിക്കവേ, അതിലെ  അക്രമരംഗം കണ്ട് ഒരു ചെറുപ്പക്കാരൻ നിലവിളിച്ചു ബോധശൂന്യനാകുകയുണ്ടായി. 

 

അക്രമങ്ങളുടെയും വന്യമായ ലൈംഗികതയുടെയും നിശിതമായ ആവിഷ്കാരങ്ങൾക്കിടയിലും  കിം കി ഡുക്കിന്റെ ലോകത്തെ കാൽപനിക മനോഹരമായ സിനിമയാണ് 3–അയേൺ (2004). ഒഴിഞ്ഞ വീടുകളിൽ കടന്നുകയറി അവിടെ രാത്രി പാ‌ർക്കുന്ന ആ സിനിമയിലെ ചെറുപ്പക്കാരന് അലയുന്ന ബുദ്ധഭിക്ഷുവിന്റെ ആത്മാവാണുളളതെന്നു നമുക്കു തോന്നും. സംഭാഷണങ്ങൾ തീരെയില്ലാത്ത സിനിമയാണത്. പ്രേമം അതിഭൗതികതയിലേക്കു കൂടുമാറുന്ന രംഗത്തോടെയാണ് ഈ സിനിമ പൂർണമാകുന്നത്. ‌ സ്വയം അപ്രത്യക്ഷനാകുന്ന കൺകെട്ടു വിദ്യയിലൂടെ ജയിലിൽനിന്നു കടക്കുന്ന നായകൻ അയാളുടെ കാമുകിയുടെ വീട്ടിൽ അദൃശ്യസാന്നിധ്യമാകുന്നു. കാലുഷ്യമില്ലാത്ത പരിസമാപ്തി.

 

ബൗദ്ധ അന്തരീഷത്തിലുള്ള സ്പ്രിങ്, സമ്മർ,ഫാൾ,വിന്റർ ആൻഡ് സ്പ്രിങ് (2003) ആണു ഡുക്കിന്റെ ഏറ്റവും പ്രസിദ്ധമായ സിനിമ.  കൊറിയൻ വനാന്തരത്തിലെങ്ങോ ഏകാന്തമായ ബൗദ്ധവിഹാരത്തിലാണ് ഈ കഥ സംഭവിക്കുന്നത്. മനുഷ്യൻ പരസ്പരവും മറ്റു ജീവികളോടും കാട്ടുന്ന ക്രൂരതകളുടെ പൊരുൾ അന്വേഷിക്കുന്ന സിനിമ കൂടിയാണിത്.  ഈ അടിസ്ഥാന മനുഷ്യ പ്രകൃതം  ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണു താൻ കൊടിയ അക്രമങ്ങൾ സിനിമയിൽ ആവിഷ്കരിച്ചതെന്നു ഡുക്ക് പറഞ്ഞിട്ടുണ്ട്.

 

ചോരച്ചാലുകളുള്ള വന്യമായ ഭാവനയിൽ പൗരസ്ത്യആത്മീയതയും സംഗമിക്കുന്നതാണു  ഡുക്കിന്റെ ശൈലിയുടെ മനോഹാരികത എന്നു പറയാം.  കിഴക്കൻ ഏഷ്യയുടെ നാഗരികത നേരിടുന്ന വെല്ലുവിളികളെ  പരിഹാരം തേടാനുള്ള ശ്രമം ഡുക്ക് നടത്തിയിരുന്നു. 

 

2006 ൽ ഇറങ്ങിയ ടൈമിൽ മുഖം മാറ്റിവയ്ക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ആവിഷ്കരിക്കുന്നത്. ഡുക്കിന്റെ ഏറ്റവും ജിജ്ഞാസയുണർത്തുന്ന സിനിമകളിലൊന്നാണ്. മുഖം മാത്രം മാറുന്നതോടെ തികച്ചും പുതിയ ഒരാളാണ്. അപ്പോഴും പഴയ മുഖം എവിടെയോ അവശേഷിക്കുന്നില്ലേ? 

 

തിരക്കഥാകൃത്ത്, ഫിലിം എഡിറ്റർ, സംവിധായകൻ എന്നീ നിലകളിൽ ഡസൻകണക്കിനു സിനിമകളാണു ഡുക്ക് ഒരുക്കിയത്.  കാൻ, വെനിസ്, ബെർലിൻ എന്നീ മൂന്നു ചലച്ചിത്രമേളകളിലും പുരസ്കാരം നേടിയ ഏക ദക്ഷിണ കൊറിയൻ സംവിധായകൻ. 2017 ൽ ലൈംഗികാരോപണക്കേസുകളിൽ കുരുങ്ങിയതോടെ അദ്ദേഹം ദക്ഷിണ കൊറിയയിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. അതുകൊണ്ടാവാം അദ്ദേഹം ദക്ഷിണ കൊറിയ ഉപേക്ഷിച്ചു ലാത്‌വയിലേക്കു താമസം മാറ്റിയത്. അവിടെ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിനിടെയാണ് മരണം വിളിച്ചുകൊണ്ടുപോയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com