‘കരയിച്ചു കളഞ്ഞല്ലോ’; 'പാവ കഥൈകളി'ലെ കാളിദാസിന് അഭിനന്ദപ്രവാഹം
Mail This Article
തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ പ്രകടനത്തിന് കാളിദാസ് ജയറാമിന് അഭിനന്ദനപ്രവാഹം. തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവർ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളാണ് ആന്തോളജിയിൽ കാണാനാകുക. ഇതില്‍ സുധാ കൊങ്കാര സംവിധാനം ചെയ്ത തങ്കം സിനിമയിലെ കാളിദാസിന്റെ കഥാപാത്രമാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.
സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്‍റെ പ്രകടനം തങ്ങളെ കരയിച്ചെന്ന് സിനിമ കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ഇനിയും തമിഴ് സിനിമകളിൽ കാളിദാസിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും തമിഴ് സിനിമാ പ്രേക്ഷകരും പറയുന്നു.
പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്ലിന്‍, സായ് പല്ലവി എന്നിവരും ആന്തോളജിയിലെ മറ്റു ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്ത ഊര്‍ ഇരവ് എന്ന ചിത്രത്തിലെ സായി പല്ലവിയുടെ പെര്‍ഫോമന്‍സിനും കൈയ്യടികള്‍ ഉയരുന്നുണ്ട്.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.