ADVERTISEMENT

വിവാദങ്ങളിൽ മനംമടുത്ത് സിനിമ ഒരുകാലത്ത് ഉപേക്ഷിച്ചിരുന്നുവെന്ന് ജാഫർ ഇടുക്കി. സ്റ്റേജ് ഷോകളും സിനിമയുമില്ലാതെ ഒന്നര‍വർഷം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന  സിനിമയാണ് രണ്ടാം ജന്മം തന്നതെന്നും ജാഫര്‍ പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് ജാഫർ ഇടുക്കി മനസുതുറന്നത്.

 

‘സിനിമയല്ല, ജീവിതം തന്നെ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേൾക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രേരിപ്പിച്ചു... എന്തൊക്കെ ആരോപണങ്ങൾ. പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേ ട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ച‌ു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.’

 

‘എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിർന്നവർ പള്ളിയിെല മുസലിയാർമാരാണ്. നാട്ടുകാർ ബഹുമാനിക്കുന്നവർ. മനസ്സിൽ പോലും ഒാർക്കാത്ത കാര്യത്തിന് അവർക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അ പ്പുറത്താണ്. നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പ ള്ളിയിൽ പ്രസംഗിക്കുമ്പോൾ ‘നിങ്ങളുടെ കുടും ബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്കെ കേൾക്കുന്നല്ലോ’ എന്ന് ആരെങ്കിലും തിരിച്ചു‌ ചോദിച്ചാലോ... അതൊക്കെ വലിയ വിഷമം ആയി വീട്ടിൽ.

 

‘ഒടുവിൽ ഞാന്‍‌ തീരുമാനിച്ചു, വീട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല. സ്റ്റേജും സിനിമയും ഒന്നും വേണ്ട. ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു. അതുകൊണ്ട് ഈ ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ബോറടിപ്പിച്ചില്ല. ഇതിനേക്കാൾ വലുത് അനുഭവിച്ചു കഴിഞ്ഞു...’’ ജാഫർ ഒാർക്കുന്നു.

 

‘കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയി. അ വിടെ വച്ച് അദ്ദേഹം മണിബായിയുടെ ഒരു ചിത്രം വരച്ചതു കണ്ടു, ഞാൻ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളതു പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഒാര്‍മ വന്നു, കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി. മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് ‘ചാക്കോ രണ്ടാമൻ’ എന്ന സിനിമ കിട്ടിയത്. മിമിക്രിയിൽ ഉള്ള കാലം മുതൽക്കേ നല്ല ബന്ധം ഉണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു.’

 

‘അവസാനമായി കണ്ടത് ഇന്നും ഒാര്‍മയുണ്ട്. സാധാരണ കാണുന്നതിനേക്കാൾ സന്തോഷം. പൊട്ടിച്ചിരി. പിറ്റേന്ന് ഒരു സിനിമയിൽ ഞാൻ അഭിനയിക്കാനുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേഗം മടങ്ങിപ്പോകാൻ നിർബന്ധിച്ചു. പിന്നെ, കേൾക്കുന്നത് മരണ വാര്‍ത്തയാണ്. വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. മാനസികമായി അനുഭവിച്ച സംഘർഷം. ആത്മമിത്രമായിരുന്നു മണിബായി. ആ മരണത്തിൽ ഒന്നു പൊട്ടിക്കരയാൻ പോലും പറ്റിയില്ല. ഒരു വശത്ത് കേസന്വേഷണം, എന്തോ ചെയ്തെന്ന മട്ടിലുള്ള വാർത്തകൾ...’

 

‘മണിയുടെ മരണം കഴിഞ്ഞ് ‘തോപ്പിൽ ജോപ്പ ന്റെ’ സെറ്റിലേക്കാണ് ചെല്ലുന്നത്. അവിടെ ചെന്നതോടെ ഒാർമകൾ കയറും പൊട്ടിച്ചു വരാൻ‌ തുടങ്ങി. അവിടെയുള്ളവർ‌ പഴയ കാര്യങ്ങൾ ഒാരോന്നു ചോദിച്ചതോടെ എനിക്ക് ഇരിക്കാൻ‌ പറ്റാത്ത അവസ്ഥയായി. ഞാൻ ആ സെറ്റിൽ നിന്ന് ആരോടും പറയാതെ ഇറങ്ങി ഒാടി.’

 

‘കോമഡി നിറഞ്ഞ പതിവു വേഷങ്ങളുമായി മുന്നോട്ടു പോയപ്പോഴായിരുന്നു ‘മഹേഷിന്റെ പ്രതികാരം.’ അതൊരു ബ്രേക്ക് ആയിരുന്നു. സിനിമയിൽ ഞാനൊരു ഘടകമായി എന്നു തോന്നിച്ചിരുന്ന ആ കാലഘട്ടത്തിലായിരുന്നു വിവാദങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നര വർഷത്തോളം മനസ്സിൽ നിന്നേ സിനിമ ഇറങ്ങിപ്പോയി. ഒറ്റ മുറിക്കുള്ളില്‍ അടച്ചിരുന്നു, പുറത്തേക്കിറങ്ങില്ല, ജോലിയില്ല. അങ്ങനെ ദുരിതമായി ഇരിക്കുമ്പോഴാണ് നാദിർഷ ഇക്ക എന്ന മഹാമനസ്കൻ വിളിക്കുന്നത്. ഒരു ഷോയ്ക്കു വേണ്ടിയാണെന്നു പറഞ്ഞ് അൻപതിനായിരം രൂപ തന്നു. പക്ഷേ, അത് ഷോയ്ക്കല്ല എന്നെ സഹായിക്കാനാണെന്ന് അപ്പോഴേ മനസ്സിലായി. വെറുതേ തന്നാൽ വാങ്ങിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് കള്ളം പറഞ്ഞു തന്നത്.’

 

‘എന്നെ സഹായിക്കാനല്ലേ ഇക്ക ആ െെപസ തന്നതെന്നു’ പിന്നീടു ഞാൻ ചോദിച്ചു. അപ്പോൾ‌ അത് എന്‍റെ അടുത്ത സിനിമയുടെ അഡ്വാന്‍സാണെന്നു കരുതിക്കോളാന്‍‌ പറഞ്ഞു. സത്യത്തില്‍ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ആ സിനിമയാണ് എനിക്ക് രണ്ടാം ജന്മം തന്നത്.’–ജാഫർ ഇടുക്കി പറഞ്ഞു.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com