കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു തിയറ്ററുകള്: മലയാള സിനിമയ്ക്കായി കാത്തിരിപ്പ്
Mail This Article
പത്തു മാസങ്ങൾക്കു ശേഷം കേരളത്തിൽ തിയറ്ററുകൾ തുറന്നത് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട്. മാസ്റ്റർ എന്ന വിജയ് ചിത്രത്തിനു നല്ല തിരക്കുണ്ടായെങ്കിലും പകുതി സീറ്റിൽ മാത്രം ആളെ കയറ്റി സാനിറ്റൈസിങ്ങും മറ്റും കൃത്യമായി നടത്തി തിയറ്ററുകൾ നല്ല മാതൃക കാണിച്ചു.
‘ഇങ്ങനെയൊരു ചിത്രം റിലീസിനു ലഭിച്ചത് ഭാഗ്യമായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. തിയറ്റർ ജീവനക്കാർക്ക് ഷീൽഡും കയ്യുറയും മാസ്കും കൊടുത്തിട്ടുണ്ട്. താപനില പരിശോധിച്ച് സാനിട്ടൈസർ കൊടുത്താണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ആരവം ഉണ്ടാക്കാതെ കയ്യടിച്ച് സിനിമയെ പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രേക്ഷകരോട് അഭ്യർഥിക്കാനുള്ളത്. സിനിമ തുടരേണ്ടതുണ്ട്. ഒരാളുടെ അശ്രദ്ധ കൊണ്ട് ഇനിയും അപകടമുണ്ടാകരുത്. തിയറ്ററിൽ കയറുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചു തന്നെ പ്രദർശനത്തിനുടനീളം ഇരിക്കുക. ഇൗ ചിത്രത്തിന്റെ കലക്‌ഷൻ നന്നായാൽ ഇനി മലയാള സിനിമകളും എത്തും. ഒരു മാസ് മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ്.’ അഭിലാഷ് തിയറ്റർ ഉടമ ജി. ജോർജ് പറഞ്ഞു.
‘മാർച്ച് 10–ന് അടഞ്ഞ തിയറ്റർ തുറന്നപ്പോൾ ഇത്ര ആവേശം ഉണ്ടായത് വിജയ് എന്ന നടന്റെ സിനിമയായതു കൊണ്ടാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് തിയറ്റർ ഇൗ രീതിയിലേക്ക് ഒരുക്കിയെടുത്തത്. തിയറ്റർ ജീവനക്കാരൊക്കെ വരുമാനമാർഗം തിരിച്ചു വന്നതിനാൽ സന്തോഷത്തിലാണ്. ഞങ്ങളും ഒപ്പം സന്തോഷിക്കുന്നു ആഹ്ലാദിക്കുന്നു’ കോട്ടയത്തെ വിജയ് ഫാൻസ് പ്രതിന്ധികൾ പറഞ്ഞു.