‘മാസ്റ്റർ’ ദർശനം; പ്രേക്ഷക പ്രതികരണം ഇങ്ങനെ
Mail This Article
നീണ്ട കാത്തിരിപ്പിനുശേഷം വിജയ് ചിത്രം മാസ്റ്റർ തിയറ്ററുകളിലെത്തി. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യം വരുന്ന റിപ്പോർട്ടുകൾ. യുഎഇ പോലുളള സ്ഥലങ്ങളിൽ ജനുവരി 12ന് ആദ്യ പ്രദർശനം നടന്നു.
തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലാണ് പ്രദർശനം ആരംഭിച്ചത്.
തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തിയറ്ററുകളിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു.
തിരുനെൽവേലി, കോയമ്പത്തൂർ, സേലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരാധകർ രാത്രി മുതൽ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരിൽ ആരാധകർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലും തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം.
ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ മാസ്റ്റർ ചിത്രം കഴിഞ്ഞ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു.