അവാർഡ് കയ്യിൽ കൊടുക്കാതിരുന്നതിൽ തെറ്റില്ല, അതു മാതൃക: കനി കുസൃതി
Mail This Article
സംസ്ഥാന ചലച്ചിത്ര അവാർഡ്ദാനച്ചടങ്ങിൽ പുരസ്കാരങ്ങൾ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തു വച്ചതിൽ തെറ്റില്ലെന്നു മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി. അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും അപമാനിക്കുകയായിരുന്നു എന്ന വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു കനി.
‘മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തിൽ പെട്ട ആളുകളായിരുന്നു. ഓരോ ആളിനെയും ഇമ്മ്യൂണിറ്റി പലതരത്തിലാണ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പിൻവലിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പുരസ്കാരങ്ങൾ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാർഡുകൾ സ്വീകരിക്കുന്നവർക്ക് അത് പ്രധാനപ്പെട്ടതാണ് എന്നതു പോലെ തന്നെ മറ്റുള്ള സാധാരണക്കാർക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്. അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന് നിർദേശം കൊടുത്തിട്ടു സർക്കാർ ഇത്തരത്തിൽ ചടങ്ങുകൾ നടത്തുമ്പോൾ അവിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതു നിരുത്തരവാദപരമാണ്. അവിടെ ഒത്തുകൂടിയവർക്ക് രോഗബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റാകും. പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്. ഇൗ അവാർഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും ചടങ്ങു വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. അതിനു സർക്കാരിനെ അഭിനന്ദിക്കുന്നു’. കനി പറഞ്ഞു.
ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിനാണ് കനി കുസൃതിക്ക് പുരസ്കാരം ലഭിച്ചത്. പുരസ്കാരങ്ങൾ മേശപ്പുറത്തു വച്ച് കൊടുത്തതിനെ ചലച്ചിത്രമേഖലയിൽ പെട്ടവരും അല്ലാത്തവരുമായി ഒരുപാട് പേർ വിമർശിച്ചിരുന്നു.