ADVERTISEMENT

മോഹൻലാലിനെ കണ്ടു തുടങ്ങിയ കാലത്ത് അദ്ദേഹത്തെ തനിക്ക് വെറുപ്പായിരുന്നെന്ന് താരത്തിന്റെ ഭാര്യയായ ‌സുചിത്ര. ആദ്യ കാലങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിനാലാണ് ആ വെറുപ്പ് ഉണ്ടായതെന്നും എന്നാൽ പിന്നീട് അതു സ്നേഹമായി മാറിയെന്നും സുചിത്ര ബറോസ് സിനിമയുടെ പൂജാവേളയിൽ പറഞ്ഞു. 

 

സുചിത്രയുടെ വാക്കുകൾ ഇങ്ങനെ

 

ഇന്നലെ ആന്റണി ചോദിച്ചു സംസാരിക്കാമോയെന്ന്. പ്ലീസ് എന്നെ വിളിക്കല്ലേ എന്ന് പറഞ്ഞു. പിന്നെ ഞാന്‍ വിചാരിച്ചു സംസാരിക്കാം എന്ന്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക്സീറ്റ്‌ എടുക്കാന്‍ തീരുമാനിച്ച് മാറിയിരുന്നു. അപ്പുവിന്റെ ആദ്യ ചിത്രവുമായി ബന്ധപ്പെട്ടു ഞാന്‍ വേദിയില്‍ വന്നു സംസാരിച്ചു. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍, അഭിനയജീവിതത്തില്‍, എല്ലാം നേടിയിട്ടുണ്ട് അദ്ദേഹം. ഒരു സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിക്കുന്ന നല്ല നാളാണ് ഇന്ന്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന് കരുതി.

 

നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. ബറോസിനെക്കുറിച്ച് പറയുകയാണെങ്കില്‍, എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, ഞാന്‍ ഒരു ത്രീ ഡി പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്, നല്ല പടമാണ് എന്നൊക്കെ. ഞാന്‍ ഓര്‍ത്തു കൊള്ളാമല്ലോ. കുട്ടിച്ചാത്തനു ശേഷം വരുന്ന ത്രീ ഡി പടം നന്നായിരിക്കുമല്ലോ. പിന്നീട് അതിന്റെ തിരക്കഥ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനും വായിച്ചു. അതിന്റെ സാങ്കേതികവശങ്ങള്‍ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു. ബറോസ് സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് കരുതുന്നത്. ജിജോ സാറിന്റെ സാങ്കേതിക സഹായം ഏറെ നിര്‍ണ്ണായകമാകും എന്ന് കരുതുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com