മത്സരത്തിനിറങ്ങാൻ കാരണമുണ്ട്: നടി പ്രിയങ്ക അനൂപ്
Mail This Article
സുരേഷ് ഗോപി, മുകേഷ്, ഗണേഷ്കുമാർ, ധര്‍മജൻ തുടങ്ങിയ മലയാളികളുടെ പ്രിയ താരങ്ങൾ നിയമസഭാ ഇലക്‌ഷന് ഗോദയിൽ ഇറങ്ങുന്നുണ്ട്. ഇവർക്കൊപ്പം ഒരു സിനിമാ നടിയും ജനവിധി തേടുന്നുണ്ട്. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു പ്രിയതാരമായി മാറിയ നടി പ്രിയങ്കയാണ് അരൂർ നിയമസഭ മണ്ഡലത്തിൽ നിന്നും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) യുടെ സ്ഥാനാർഥി ആയി ജനവിധി തേടുന്നത്. ടെലിവിഷൻ ആണ് പ്രിയങ്കയുടെ ചിഹ്നം.
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാം ഘട്ടം പ്രചാരണത്തിന്‍റെ തിരക്കിൽ ആയിരിക്കുമ്പോഴാണ് പ്രിയങ്ക തന്‍റെ പ്രചാരണം ആരംഭിക്കുന്നത്. പ്രചാരണം ആരംഭിക്കാൻ വൈകിയെങ്കിലും തന്നെ അരൂർകാർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പ്രിയങ്ക പറഞ്ഞു. ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാർട്ടിയുടെ മുദ്രാവാക്യമാണ് തന്നെ ഈ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും പ്രിയങ്ക അനൂപ് പറയുന്നു.
‘ചെറിയൊരു കനാലിന്റെ പ്രശ്നം വന്നപ്പോൾ അഞ്ച് വർഷത്തോളമാണ് പല പാര്‍ട്ടി ഓഫിസുകളിൽ കയറി ഇറങ്ങിയത്. ഒരാള് പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോൾപിന്നെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാൻ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്.’
‘ഡിഎസ്ജെപി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ചില ഔദ്യോഗിക കാര്യങ്ങൾ വന്നുതുടങ്ങിയിട്ടേ ഒള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാൻ താമസിച്ചത്.’–പ്രിയങ്ക പറഞ്ഞു.
കെ.എൻ. അംബിക എന്നാണു ഔദ്യോഗിക പേര് എങ്കിലും പ്രിയങ്ക എന്ന പേരിൽ തന്നെയാണ് വോട്ടര്‍മാരെ നടി സമീപിക്കുന്നത്. അരൂർ മണ്ഡലത്തിൽ നാല് വനിതകൾ ഉൾപ്പടെ ഒൻപതു പേരാണ് മത്സരിക്കുന്നത്.