ADVERTISEMENT

ഇന്നേക്ക് കൃത്യം 46 വർഷം മുൻപ്  കോടമ്പാക്കത്തെ ഒരു സ്റ്റുഡിയോ, കമൽഹാസനും ശ്രീവിദ്യയും പ്രധാന വേഷങ്ങൾ ചെയ്യുന്ന, തമിഴ് സിനിമയിലെ ഇയക്കുനർ സിഗരം കെ. ബാലചന്ദർ സംവിധാനം ചെയ്യുന്ന ‘അപൂർവ രാഗങ്ങൾ’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അന്നുവരെ തമിഴ് സിനിമയിൽ പരിചിതമല്ലാത്ത ഒരുപുതുമുഖം ആയിരുന്നു അവിടെ ആദ്യ സീനിൽ.

വൈഡ് ആംഗിൾ ഷോട്ടിൽ ഒരു ഗേറ്റ് തള്ളി തുറന്ന് തല ഉയർത്തി അകത്തേക്ക് വരുന്ന യുവാവ്, ചുണ്ടിൽ എരിയുന്ന ബീഡി, മുഖത്ത് വടുക്കൾ... ആദ്യ ടേക്കിൽത്തന്നെ ഷോട്ട് ഓക്കേ പറഞ്ഞ് സംവിധായകൻ ബാലചന്ദർ, പിന്നെ തൊട്ടടുത്തു നിന്നിരുന്ന സഹസംവിധായകൻ അനന്തുവിനോട് പറഞ്ഞു: ‘നീ ഈ ചെറുപ്പക്കാരനെ നോക്കിവച്ചോ, അവന്റെ ചുണ്ടിലെരിയുന്ന ബീഡിയിൽ മാത്രമല്ല അവന്റെ കണ്ണിലും ഒരു കനലെരിയുന്നുണ്ട്, തമിഴ് സിനിമ ഇവന്റെ കാൽക്കീഴിലാവുന്ന ദിവസം വരും....’

അതെ, അന്ന് ബാലചന്ദർ വൈഡ് ആംഗിളിൽ ക്യാമറയില്‍ പകർത്തിയ ചെറുപ്പക്കാരൻ ഗേറ്റ് തുറന്നു കടന്നു വന്നത് ഇന്ത്യയിലെ കോടിക്കണക്കിനു പ്രേക്ഷക മനസ്സുകളിലേക്കാണ്. ബാലചന്ദർ പോലും പ്രതീക്ഷിക്കാത്ത, അദ്ഭുതപ്പെടുത്തുന്ന വളർച്ചയാണ് പിന്നീട് കണ്ടത്. തമിഴും തെലുങ്കും കന്നടയും മലയാളവും മറാഠിയും ഹിന്ദിയും കടന്ന് സാക്ഷാൽ ഹോളിവുഡ് വരെ എത്തി ആ ജൈത്രയാത്ര.

ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന, മറാഠി വേരുകളുള്ള ബാംഗ്ലൂർ നിവാസിയായ ബസ് കണ്ടക്ടറെ രജനീകാന്ത് എന്ന പുതിയ പേരോടെ സംവിധായകൻ കെ. ബാലചന്ദർ സിനിമയുടെ തിരുമുറ്റത്തേക്കു ഗേറ്റ് തുറന്ന് കയറ്റിവിട്ടിട്ട് 46 വർഷങ്ങൾ കടന്നു പോയിരിക്കുന്നു.... വില്ലനായും സഹനടനായും നായകനായും രജനീകാന്ത് ആടാത്ത വേഷങ്ങളില്ല.

1980 ൽ ‘ബില്ല’ എന്ന, തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റിലൂടെ രജനീകാന്ത് സ്വന്തമാക്കിയ തമിഴിലെ താരസിംഹാസനം ഇന്നു വരെ മറ്റൊരു പകരക്കാരനും വച്ചൊഴിയേണ്ടി വന്നിട്ടില്ല.. 1981 ൽ രജനീകാന്ത് മലയാളത്തിലും കന്നടയിലും അഭിനയിച്ച ‘ഗർജ്ജനം’ കൂടി എത്തിയതോടെ ദക്ഷിണേന്ത്യൻ അരങ്ങേറ്റം പൂർത്തിയായി. പിന്നീട് അങ്ങോട്ട് രജനീകാന്ത് എന്ന നടന്റെ പടയോട്ടം തന്നെയാണ് നമ്മൾ കണ്ടത്!!

മുരട്ടു കാളൈ, ജോണി, നെട്രിക്കൺ, തീ, പോക്കിരിരാജ, മൂൺറു മുഖങ്ങൾ, തനിക്കാട്ട് രാജ, നാൻ മഹാനല്ല, നല്ലവനുക്ക് നല്ലവൻ, മിസ്റ്റർ, നാൻ സിവപ്പു മനിതൻ, പടിക്കാത്തവൻ, വേലക്കാരൻ, രാജാധിരാജ, ശിവ, മാപ്പിള തുടങ്ങി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാഷ എന്ന ചിത്രത്തിൽ എത്തുന്നതോടെ രജനി എന്ന മൂനക്ഷരം ഒരു ലഹരിയായി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ മാറിക്കഴിഞ്ഞിരുന്നു. പിന്നീട് ഇതു വരെയുള്ള രജനി വിശേഷങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ....

കഴിഞ്ഞ 41 വർഷമായി ഇന്ത്യൻ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ് ആരെന്ന ചോദ്യത്തിന് ഇന്നും ഉത്തരം ഒന്നു മാത്രം– രജനികാന്ത്! അതെ, ആ രജനീകാന്തിനെ തേടി രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം കൂടി എത്തുന്നു എന്നത് അപ്രതീക്ഷിതമല്ല.. ഒരു കട്ട രജനികാന്ത് ഫാൻ ആയ എന്നെപ്പോലുള്ളവർക്ക് അഭിമാനിക്കാൻ മറ്റെന്തു വേണം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com