ADVERTISEMENT

സിനിമാ അഭിനയം ഉപജീവന മാർഗമായ ഒരാൾക്കു ശബ്ദം നഷ്ടപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി. കോവിഡിനു പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതോടെ മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണു നടൻ മണിയൻ പിള്ള രാജു നടന്നു നീങ്ങിയത്.

 

രോഗത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ശബ്ദം നഷ്ടപ്പെട്ടു. കോവിഡ് രോഗം നൽകിയ ഏകാന്തതയും ശബ്ദം നഷ്ടപ്പെട്ടതിന്റെ  വേദനയും ചേർന്നപ്പോൾ ആകെ വിഷമിച്ചു. മനസ്സ് ദുർബലമാകാതെ പിന്തുണച്ചതു ഡോക്ടർമാർ ആയിരുന്നു.

 

കോവിഡ് വരാതിരിക്കാൻ  കഴിഞ്ഞ ഒരു വർഷമായി അതീവ ജാഗ്രതയാണു രാജു കാട്ടിയിരുന്നത്. അത് എതാണ്ട് വിജയിച്ചുവെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ പോയതോടെ എല്ലാം മാറി മറിഞ്ഞു. കെ.ബി.ഗണേഷ്കുമാർ അന്ന് അവിടെ പങ്കെടുത്തിരുന്നു. പിറ്റേന്നു ഗണേശൻ കോവിഡ് പോസിറ്റീവ് ആയി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനു തലവേദനയും ചുമയും തുടങ്ങി.കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ പ്രവേശിച്ചു. അവിടെ നിന്നു ഡിസ്ചാർജ് ചെയ്തുവെങ്കിലും ന്യുമോണിയ പിടിപെട്ടതിനെ തുടർന്നു മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറേണ്ടി വന്നു.ശബ്ദിക്കാൻ പോലും വയ്യാത്ത അവസ്ഥ.

 

രോഗം മാറുന്നതോടെ ശബ്ദം തിരികെ ലഭിക്കുമെന്നും പേടിക്കാനില്ലെന്നും ഡോക്ടർമാർ ആശ്വസിപ്പിച്ചു. ആശുപത്രിയുടെ ഏകാന്തതയിൽ വെറുതേ കിടക്കുമ്പോൾ പത്രങ്ങളും ടിവിയും ഫോണുമായിരുന്നു ആശ്വാസം. 18 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.കഴിഞ്ഞ മാസം 25ന് ആശുപത്രി വിട്ടെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. രാജുവിന്റെ പരിചിത ശബ്ദത്തിനു പകരം മറ്റൊന്നാണു പുറത്തു വന്നിരുന്നത്.ക്രമേണ ശബ്ദം വീണ്ടു കിട്ടി. ഇപ്പോൾ 70 ശതമാനവും പഴയ ശബ്ദം ആയിട്ടുണ്ട്.

 

വീട്ടിലെത്തിയ ശേഷവും നന്നായി ഭക്ഷണം കഴിച്ചു വിശ്രമിക്കുകയാണ്.ക്ഷീണം മാറിയിട്ടില്ല. ഇടയ്ക്കു വോട്ട് ചെയ്യാൻ പോയിരുന്നു. ശരീരത്തിന്റെ അവശത ആരോടും പറഞ്ഞില്ല. ഇനി അഭിനയിച്ചു തുടങ്ങണം.ടി.കെ.രാജീവ്കുമാറിന്റെ ‘ബർമുഡ’എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുക. ഈശ്വരനു നന്ദി പറ​​ഞ്ഞു വീണ്ടും അഭിനയ രംഗത്തേക്കു പോകാനുള്ള തയാറെടുപ്പിലാണു മണിയൻ പിള്ള രാജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com