ADVERTISEMENT

" വീരത്തിൽ മന്നൻ നീ 

വെട്രിയിൽ കണ്ണൻ നീ

എൻട്രുമേ രാജാ നീ രജനി , നീ രജനി.

ഉണ്മയ്ക്ക് പേർ സൊല്ലും മനിതനേ

നീ ഒരു കോടി ആൺകളിൻ കലൈഞ്ജനേ 

മിന്നൽ പോലെ

നീ വന്തു നിന്താൽ

കൂട്ടം കൈ തട്ടുമേ

കോടി പൂക്കൾകൊട്ടുമേ "

 

തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിൽ വന്നുതാമസിച്ച്  കച്ചവടം നടത്തിയിരുന്ന ഒരു  മനുഷ്യൻ ഉണ്ടായിരുന്നു. എൻ.സി. യേശുദാസ നാടാർ. പുള്ളിക്കാരന്റെ മകൻ സുജിത്ത്. വൈ. എൻ്റെ ചങ്ക് ചങ്ങാതിയായിരുന്നു സ്കൂളിൽ. സുജിത്താണ് അവന്റെ നാഷണൽ പാനസോണിക് ടേപ്പ് റെക്കോർഡറിലിട്ട് ഈ പാട്ട് പണ്ട് കേൾപ്പിച്ചു തന്നത്.അണ്ണാമലൈ സിനിമയുടെ ഓഡിയോ കസെറ്റിൽ നിന്നു കേട്ട വരികൾ ഇന്നും മറക്കാത്തതിനൊരു കാരണമുണ്ട്.ഒരു സിനിമയിലെ നായകനടനെക്കുറിച്ച് അതേ സിനിമയിൽ ഇമ്മാതിരിയൊരു പാട്ട് കേൾക്കുന്നത് ജീവിതത്തിലാദ്യമായിട്ടായിരുന്നു.

rajinikanth-dialogue

 

ആണ്ടി വല്യ അടികാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞ പോലാണല്ലോ ഈ വരികളെന്ന് പലർക്കുമന്ന് തോന്നിയിരുന്നു.രജനികാന്ത് ആരാണെന്നോ പുള്ളിക്ക് തമിഴ്നാട്ടിലുള്ള പിടി എത്രയാണെന്നോ കാര്യമായ പിടിപാടില്ലാത്തതു കൊണ്ടായിരുന്നു ആ സന്ദേഹം. അന്നൊക്കെ ഭൂരിപക്ഷം മലയാളികളും രജനികാന്തിനെ കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നുതന്നെയല്ല, കക്ഷിയുടെ കാട്ടായങ്ങളൊക്കെ  ചിലർ  കൊടുംകോമഡിയായി കരുതുകയും ചെയ്തിരുന്നു. ദളപതി മുതലാണ് മലയാളി പ്രേക്ഷകർ ആ നടനെ കാര്യമായി ശ്രദ്ധിച്ച് തുടങ്ങിയതെങ്കിലും ഇന്നു കാണുന്ന രജനിതരംഗമൊക്കെ കേരളത്തിൽ ബാഷയ്ക്കു ശേഷം പതിയെപ്പതിയെ മൊട്ടിട്ടുവിരിഞ്ഞുവിടർന്നുപടർന്നതാണ്. ശിവാജിയുടെ വരവോടെയാണ് മലയാളക്കരയിൽ രജനിപ്രഭാവം വലിയ തോതിൽ വളർന്നുപന്തലിച്ചതെന്നുപറയാം.

 

പണ്ടത്തെ ചില പുച്ഛഭാവങ്ങൾ മിച്ചഭാരമായി കിടക്കുന്നതുകൊണ്ടു കൂടിയാകണം രജനികാന്തിനു കിട്ടിയ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം കേരളത്തിൽ  ചില കേന്ദ്രങ്ങളിലൊന്നും കാര്യമായ അനക്കമുണ്ടാക്കാഞ്ഞത്. ദാദാ ഫാൽക്കെ പുരസ്കാരവാർത്ത കേട്ടപ്പോൾ വെറുതെ ചില രജനിസിനിമകളെക്കുറിച്ചോർത്തു പോയി. ആകസ്മികമെന്നു പറയട്ടെ അതെല്ലാം രജനികാന്ത് ദാദാ കഥാപാത്രങ്ങളെ അവതരിപ്പിച്ച  ചിത്രങ്ങളായിരുന്നു. ലോഡ് കണക്കിന് സിനിമകളിലഭിനയിച്ചിട്ടുണ്ട് രജനികാന്ത്. പക്ഷേ എനിക്കതിലേറ്റവും പ്രിയപ്പെട്ടത് മൂന്നെണ്ണമാണ്. ദളപതി , ബാഷ , കാല . കാരണം തികച്ചും വ്യക്തിപരം.

 

എന്നാൽ ഞാൻ മന:പാഠമാക്കിയ ഒരേയൊരു നെടുനീളൻ രജനിഡയലോഗ് ഈ മൂന്നു പടത്തിലുമുള്ളതല്ല. പാ. രഞ്ജിത്തിൻ്റെ പടമിറങ്ങും മുന്നേ തന്നെ ട്രെയ്‌ലർ കണ്ടു പഠിച്ചതാണത്.

Rajinikanth

 

"തമിഴ് പടങ്കളിലെ ഇങ്കെ മറുകെ വച്ച്ക്കിട്ട്, മീസയെ മുറുക്കിക്കിട്ട്, ലുങ്കിയേ കട്ടിക്കിട്ട്, നമ്പിയാര് , ഏയ് കബാലീ , അപ്പടീന്ന് സൊന്നാ ഒടനെ , ഗുനിഞ്ച് , സൊല്ലുങ്ക യജമാ , അപ്പടിയേ ഒരുത്തൻ നിപ്പാനേ.

rajinikanth

 

അന്ത മാതിരി കബാലീന്നു നെനച്ചിയാടാ ?

rajinikanth

.....കബാലി.. ഡാ...."

 

ഇപ്പോഴും അത് കേൾക്കുമ്പോൾ ചെറുതല്ലാത്തൊരു കുളിരൊക്കെ തോന്നാറുണ്ട്. തമിഴരുടെ ഭാഷാഭിമാനത്തെക്കുറിച്ചും സ്വദേശസ്നേഹത്തെക്കുറിച്ചുമൊക്കെ പലരും നടത്തുന്ന അതിരുകടന്ന പ്രസ്താവനകൾ കേൾക്കുമ്പോൾ മനസ്സിലേക്ക് പലപ്പോഴും കടന്നു വരാറുള്ളത് എം.ജി.ആറിൻ്റെയും ജയലളിതയുടെയും രജനികാന്തിൻ്റെയും മുഖങ്ങളാണ്.ഭാഷാസ്വത്വബോധങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുമ്പോഴും വെളിനാട്ടിൽ നിന്നു വന്നവരെ വരത്തരെന്ന് പരിഹസിച്ചകറ്റിനിർത്തുന്ന ശീലം തമിഴ്നാടിനില്ലായിരുന്നു. ജനനായകത്വത്തിൻ്റെ കാര്യത്തിലായാലും സിനിമാനായകത്വത്തിൻ്റെ കാര്യത്തിലായാലും തമിഴ്ജനതയത് തെളിയിച്ചു തന്നിട്ടുണ്ട്.ശ്രീലങ്കയിലെ ക്യാൻഡിയിൽ ജനിച്ച മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്ന പാലക്കാട്ടുകാരനെ പുരൈട്ചിതലൈവനായും തമിഴ് വേരുകൾ ഉണ്ടെങ്കിലും  കന്നഡ സിനിമാ നടിയായിരുന്ന  സന്ധ്യ എന്ന വേദയുടെ മകളായി ബാംഗ്ലൂരിൽ ജനിച്ചുവളർന്ന ജയലളിതയെ പുരൈട്ചിതലൈവിയായും കൊണ്ടാടി അവർ.കർണാടകത്തിലെ ഹനുമന്ത്നഗറിൽ വളർന്ന , മറാത്ത വംശജനായ ശിവാജിറാവു ഗേയ്ക്‌വാദിനെ തലയിലേറ്റി നടന്നതും അതേ തമിഴ്മക്കൾ തന്നെ.

rajinikanth-annathe

 

ൃകർണാടക പൊലീസിലെ കോൺസ്റ്റബിളായിരുന്ന റാനോജി റാവു ഗെയ്ക്‌വാദിനും  ഭാര്യ രാംഭായിക്കും മക്കളായി പിറന്നത് നാലു പേരായിരുന്നു. സത്യനാരായണറാവു , നാഗേശ്വര റാവു ,അശ്വവത്ഥ് ബാലുഭായി , ശിവാജി റാവു. നാലാമനായ ശിവാജി ജനിച്ചത് 1950 ഡിസംബർ പന്ത്രണ്ടാം തീയതി ആയിരുന്നു.ഏഴാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ശിവാജിയെ ഒരു പൊലീസ് ഉദ്യോഗസ്ഥനായി കാണാനായിരുന്നു പിതാവിനാഗ്രഹം. പക്ഷേ  കോളജിൽ ചേരാൻ ജ്യേഷ്ഠനായ സത്യനാരായണ നൽകിയ പണവുമായി മദ്രാസിലേക്ക് ഒളിച്ചോടുകയാണ് ശിവാജി ചെയ്തത്. ചുമട്ടുതൊഴിലാളിയായും കടയിലെ സാധനമെടുത്തുകൊടുപ്പുകാരനായും ജോലിചെയ്തുമടുത്തപ്പോൾ ബാംഗ്ലൂർക്ക് മടങ്ങിയ ശിവാജി അവിടെ പത്രത്തിലെ പ്രൂഫ്റീഡറായും പലചരക്കുകടയിലെ കണക്കെഴുത്തുകാരനായും ചുമടെടുപ്പുകാരനായും പല തൊഴിലുകൾ പയറ്റി.ഒടുവിൽ സഹോദരൻ്റെ ഭാര്യാപിതാവിന്റെ സഹായത്താൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി.

 

സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് അഡയാറിലുള്ള സൗത്ത് ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നതാണ് ശിവാജിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വിദ്യാർത്ഥികളുമായുള്ള ഇന്ററാക്‌ഷന് വന്ന സംവിധായകൻ കെ. ബാലചന്ദറിന്റെ ശ്രദ്ധയിൽ ശിവാജി പെട്ടത് അവിടെവച്ചാണ്.ഓഡിഷന് വിളിച്ച ബാലചന്ദറിന് മുൻപിൽ ഗിരീഷ് കർണാടിൻ്റെ തുഗ്ലക്ക് നാടകത്തിലെ ഭാഗങ്ങൾ അഭിനയിച്ചു കാട്ടി അപൂർവ്വരാഗങ്ങൾ എന്ന സിനിമയിൽ ഒരു റോൾ നേടിയെടുത്തു ശിവാജി. എ.വി.എം. സ്റ്റുഡിയോയിലെ ആർക്ക്ലൈറ്റുകൾക്ക് മുന്നിൽ കമലഹാസന് എതിരെ നിന്ന് ശിവാജിറാവു തന്റെ ആദ്യ സിനിമാഡയലോഗ് പറഞ്ഞു :" ഭൈരവി വീട് ഇത് താനാ ? നാൻ ഭൈരവിയോട പുരുഷൻ."

 

ശിവാജി ഗണേശൻ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുന്ന നേരമായതിനാൽ  സിനിമയിലെ പേരൊന്ന് മാറ്റണമെന്ന് ശിവാജിറാവുവിനോട് നിർദ്ദേശിച്ചത് കെ. ബാലചന്ദർ തന്നെയായിരുന്നു.1975 ഓഗസ്റ്റ് പതിനഞ്ചാം തീയതി ത്യാഗരാജ നഗറിലെ കൃഷ്ണവേണി തിയേറ്ററിലെ തിരശ്ശീലയിൽ അപൂർവ രാഗങ്ങളുടെ ടൈറ്റിൽ കാർഡുകൾ തെളിഞ്ഞപ്പോൾ കെ.ബാലചന്ദർ തനിക്കു സമ്മാനിച്ച പേര് ശിവാജിറാവു കണ്ടു.  രജനികാന്ത്.

 

പിന്നത്തെ കഥ പ്രത്യേകിച്ച് പറയാനില്ലല്ലോ. പറയാനില്ലല്ലോ എന്നല്ല, പറയേണ്ടതില്ലല്ലോ എന്നതാകും ശരിയായ പ്രയോഗം. അത് തമിഴ് സിനിമയുടെ എക്കാലത്തെയും മികച്ച താരകഥയുടെ തേരോട്ടമായിരുന്നല്ലോ.ഇന്ത്യൻ സിനിമയിൽത്തന്നെ രജനികാന്തിന് പകരം വയ്ക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു നായകസങ്കല്പം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടാവില്ല. ആ താര സങ്കൽപ്പത്തോട് യോജിപ്പും വിയോജിപ്പുമുള്ളവരുണ്ടാകും. അതിനെ പല വിധത്തിൽ വിശകലനം ചെയ്യാനും വായിച്ചെടുക്കാനും കഴിയും. എന്തായാലും ഏതു താരനിർമ്മിതിക്ക് പിന്നിലും വലിയൊരു കൂട്ടത്തിന്റെ ഭാവനകൾ  പ്രവർത്തിക്കുന്നുണ്ടെന്നതിൽ തർക്കമില്ല. അഭ്രപാളിയും അധികാരവും തമ്മിൽ തമിഴ്നാട്ടിൽ  എക്കാലത്തും  ചില അഭേദ്യമായ ബലതന്ത്രബന്ധങ്ങളുണ്ട്.അവയുടെ കെട്ടുപാടുകളും കുഴമറിച്ചിലുകളും അഴിച്ചെടുക്കുന്ന പ്രക്രിയ ഓർക്കുന്ന പോലത്ര സിമ്പിളല്ല താനും. അത്തരം പണിക്കു മെനക്കെട്ടിരിക്കാൻ ആളു കുറയുമെന്നതുകൊണ്ട്  അതിന് പ്രസക്തിയേ ഇല്ലെന്ന് പറയുന്നത് പരമാബദ്ധമാകും.പക്ഷേ , സമാനതകളില്ലാത്തൊരു നായകസങ്കല്പത്തിൻ്റെ ചുമലിൽ ഒരു ജനതയുടെ പൊതുവിലുള്ള സിനിമാ സ്വപ്നങ്ങളെ മൊത്തമായിട്ട് ഏറ്റി നടന്നൊരു മനുഷ്യനു ലഭിച്ച സല്യൂട്ടായിട്ട് ഈ ഫാൽക്കെ പുരസ്കാരത്തെ പരിഗണിക്കാനാകും സാധാരണ സിനിമാപ്രേമികൾക്കെല്ലാം തന്നെ താല്പര്യമുണ്ടാവുക.

 

സൈദ്ധാന്തിക വിശകലനം മാത്രമല്ലല്ലോ സിനിമയിൽനിന്ന് എപ്പോഴും സാധ്യമാവുക. അവരവരുടെ ആനന്ദം കണ്ടെത്താനുള്ള അനേകവഴികൾ അത് കാണികൾക്ക് വച്ചുനീട്ടും. അത്തരത്തിൽ എത്രയോ ആനന്ദമാർഗ്ഗങ്ങളാകും രജനികാന്ത് ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് ഇക്കണ്ട കാലത്തിനുള്ളിൽ തുറന്നിട്ടുകൊടുത്തിട്ടുണ്ടാവുക ! നടക്കാത്ത നിനവുകളെല്ലാം  തിരയിലെങ്കിലും നിറവേറ്റിത്തരുന്ന പ്രതീക്ഷയുടെ ബിംബമായി ഉയർത്തപ്പെടുമ്പോൾ നായകനടൻ പലപ്പോഴും വ്യക്തി എന്നതിനേക്കാൾ കഥാപാത്രത്തിന്റെ പര്യായപദമായി മാറും.അതുകൊണ്ടുതന്നെയാണ് സൂപ്പർസ്റ്റാർ രജനികാന്തിന് മെഗാസ്റ്റാർ മമ്മൂട്ടി നൽകിയ ആശംസ വളരെ വ്യത്യസ്തവും രസകരവുമായി തോന്നിയത്.

" Congratulations Surya for the Dadasaheb Phalke award. With love Deva." അതിൽ എല്ലാം അടങ്ങിയിരുന്നു.

 

മമ്മൂട്ടിയും രജനികാന്തും ഒരുമിക്കുന്നൊരു സിനിമയിനി സാധ്യമാകുമോ ? സാധ്യത കുറവാണ്. പക്ഷേ അങ്ങനെ സങ്കൽപ്പിക്കുന്നതിന് ടാക്സൊന്നും അടയ്ക്കേണ്ടതില്ലല്ലോ. സങ്കൽപ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങൾ കൂടിയല്ലേ സിനിമകൾ.

 

അങ്ങനെ തളിരിട്ട ഒരു സന്തോഷത്തെക്കുറിച്ച് കൂടി പറഞ്ഞു നിർത്താം. കഴിഞ്ഞ പത്തിരുപത്  കൊല്ലങ്ങളായി സിനിമയെക്കുറിച്ച് പലയിടങ്ങളിൽ പല മട്ടിൽ എഴുതിപ്പോരുന്നുണ്ടായിരുന്നു. സത്യത്തിൽ സിനിമ എഴുതിയതിനേക്കാൾ കൂടുതൽ സിനിമയെക്കുറിച്ചാണ് എഴുതിയത്.അവയിൽനിന്ന് ഗൗരവസ്വഭാവമുള്ള ലേഖനങ്ങളെല്ലാം പെറുക്കിക്കൂട്ടി ചിത്രജീവിതങ്ങൾ എന്ന പേരിൽ ഉടനെ ഒരു പുസ്തകമിറക്കുന്നുണ്ട്. ചിത്രജീവിതങ്ങളുടെ മുഖ:ചിത്രം മെനഞ്ഞത് അർജുൻ. കെ. വി. എന്നൊരു കാസർഗോഡൻ കലാകാരനാണ്. പയ്യനായ അർജുൻ പൂർത്തിയാക്കിയ പുറംചട്ട കണ്ടപ്പോൾ പൊളപ്പൻ എന്ന് പറയാതിരിക്കാൻ കഴിഞ്ഞില്ല. കവറിൽ കിടുക്കാച്ചിപ്പോസിൽ കൈ പോക്കറ്റിൽ തിരുകി കോട്ടുമിട്ടുനിൽക്കുന്നത് ആരാണെന്നോ ? കബാലി.. ഡാ....!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com