ADVERTISEMENT

സാധാരണക്കാർ ചെന്നു ചാടുന്ന കുരുക്കുകളെ രസകരമായി അവതരിപ്പിക്കുന്ന 'മറിമായ'ത്തിലെ മൊയ്ദുവായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിനോദ് കോവൂർ. മറിമായത്തിലെ മൊയ്ദുവിനെപ്പോലെ വിചിത്രമായ ഒരു കുരുക്കിൽപ്പെട്ടിരിക്കുകയാണ് താരമിപ്പോൾ. ലൈസൻസ് പുതുക്കാൻ ഒരു ഡ്രൈവിങ് സ്കൂളിന്റെ സഹായം തേടിയ വിനോദിനെ തേടിയെത്തിയത് സൈബർ പൊലീസ്. അനധികൃതമായി മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ കയറി ലൈസൻസ് പുതുക്കാൻ ശ്രമിച്ചതായിരുന്നു കേസ്. വിനോദ് കോവൂരിന്റെ ലൈസൻസ് കൃത്രിമമായി പുതുക്കാൻ വേണ്ടി നസീറ ഡ്രൈവിങ് സ്കൂൾ നടത്തിയ ശ്രമം സൈബർ പൊലീസ് കയ്യോടെ പിടി കൂടി. 

 

ഡ്രൈവിങ് സ്കൂളുകാർ നടത്തിയ തിരിമറിയിൽ പെട്ടുപോയത് വിനോദ് കോവൂരും. കാരണം താരത്തിന്റെ ഡ്രൈവിങ് ലൈസൻസ് ഇപ്പോൾ തൊണ്ടിമുതൽ ആയല്ലോ! ഇനി കേസ് തീർന്നാൽ മാത്രമേ പുതിയ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. ബൈക്ക് പോലും ഡ്രൈവറെ വച്ച് ഓടിക്കേണ്ട അവസ്ഥയിലാണെന്ന് പറയുകയാണ് വിനോദ് കോവൂർ‍‍‍‍‍‍‍‍‍‍‍‍‍‍. ജീവിതത്തിൽ നേരിട്ട ഈ 'മറിമായം' അനുഭവം വിനോദ് കോവൂർ മനോരമ ഓൺലൈനുമായി പങ്കുവച്ചു. 

 

വല്ലാത്തൊരു സമയം; എല്ലാം കൊണ്ടും പെട്ടു

 

കേസ് സൈബർ സെല്ലിന്റെ കയ്യിലാണ്. അതു തീരാൻ കുറച്ചുകാലം എടുക്കും. എന്റെ ലൈസൻസ് തൊണ്ടിമുതൽ ആയി അവിടെ കിടക്കുകയാണ്. കേസ് കഴിഞ്ഞ്, ആ ലൈസൻസ് റദ്ദാക്കിയാലേ ഇനി എനിക്ക് പുതിയ ലൈസൻസ് എടുക്കാൻ പറ്റൂ. അത്രയും കാലം എനിക്ക് വണ്ടി ഓടിക്കാൻ പറ്റില്ല. ഞാൻ ഇതിൽ ഇരയാക്കപ്പെടുകയാണ് ചെയ്തത്. പ്രതി ഒന്നും അല്ലല്ലോ! താൽക്കാലികമായി എന്തെങ്കിലും സ‍ജ്ജീകരണം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം കൊടുത്തു. അതു മോട്ടോർ വാഹന വകുപ്പിന് കൈമാറും. എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും കേസ് തീരുന്നതു വരെ എനിക്ക് ബൈക്കോ കാറോ ഓടിക്കാൻ കഴിയില്ല. ആർടിഒ പറയുന്നത് ഒരു ‍ഡ്രൈവറെ വച്ചു വണ്ടി ഓടിപ്പിക്കാനാണ്. ഡ്രൈവർ വെറുതെ വരില്ലല്ലോ... അയാൾക്ക് ശമ്പളം കൊടുക്കണ്ടേ? കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതൊന്നും പ്രായോഗികമല്ല. എല്ലാം കൊണ്ടും പെട്ടു. വല്ലാത്തൊരു സമയവും. ഈ കേസ് ഇത്ര പേർ അറിഞ്ഞ സ്ഥിതിക്ക് ഞാൻ ബൈക്ക് ഓടിച്ചാൽ ആളുകൾ അതു ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഇടും. ദേ... വിനോദ് കോവൂർ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നൂ എന്ന് പറഞ്ഞ് വിവാദമാകും. 

 

കാലാവധി കഴിഞ്ഞത് അറിഞ്ഞില്ല

 

ലൈസൻസ് എടുത്തതിനു ശേഷം ഇതുവരെ എനിക്ക് ഇത് എവിടെയും കാണിക്കേണ്ടി വന്നില്ല. കുറച്ചു ദിവസം മുൻപ് ഒരു ചെറിയ വാഹനാപകടം ഉണ്ടായി. അതിന്റെ ഇൻഷൂറൻസ് ക്ലെയിം ചെയ്യുന്നതിനു വേണ്ടി ലൈസൻസ് നൽകിയപ്പോഴാണ് അതിന്റെ കാലാവധി കഴിഞ്ഞ കാര്യം അറിയുന്നത്. 2019 ഡിസംബറിൽ പുതുക്കേണ്ടതായിരുന്നു. ഇപ്പോൾ 2021 ആയില്ലേ. അതാണ് പ്രശ്നം വന്നത്. ഈ പ്രശ്നത്തിനു ശേഷം നസീറ ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരൻ‍ എന്നെ വിളിച്ചിരുന്നു. ഒരു തെറ്റു പറ്റിപ്പോയി... ക്ഷമിക്കണം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. അദ്ദേഹം അൽപം പ്രായമുള്ള കക്ഷിയാണ്. ആളുടെ മകനാണ് ആർടിഒ വെബ്സൈറ്റിൽ അനധികൃതമായി ലോഗിൻ ചെയ്തതും കൃത്രിമം കാട്ടിയതും. മകനു പറ്റിയ കയ്യബദ്ധമാണെന്നാണ് ആളു പറയുന്നത്. ഞാൻ ഇപ്പോൾ കൊച്ചിയിലാണ് താമസം. ഈ പ്രശ്നത്തിന്റെ പേരിൽ‍‍‍‍‍ ട്രെയിൻ പിടിച്ച് കോഴിക്കോട്ട് വന്നിരിക്കുകയാണ്. അതും കോവിഡ് കേസുകൾ ഇങ്ങനെ കൂടുന്ന സമയത്ത്. ഇവിടെ വന്ന് ഓരോ ഓഫിസിലും കയറി ഇറങ്ങുന്നതിനും മറ്റും വണ്ടി ഉപയോഗിക്കുന്നത് ഡ്രൈവറെ വച്ചിട്ടാണ്. 

 

പഴയ കോമഡി സ്കിറ്റ് കുത്തിപ്പൊക്കി 

 

എന്റെ ഏറ്റവും ഹിറ്റ് ആയ ഒരു കോമഡി സ്കിറ്റ് ഉണ്ട്. അതിൽ ഞാൻ ലൈസൻസ് എടുക്കാൻ ആർടിഒ യെ കാണാൻ പോകുന്നതാണ്. അന്നത്തെ സ്കിറ്റ് ഓർത്തെടുത്താണ് പലരും ഇപ്പോൾ കളിയാക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ ഓഫിസിലേക്ക് ചെന്നിട്ട് രണ്ടു മൂന്ന് ലൈസൻസ് തന്നാട്ടെ എന്നു പറയുന്ന രസകരമായ സ്കിറ്റാണ്. ഞാനും നിർമൽ പാലാഴിയും ചേർന്നായിരുന്നു അത് അവതരിപ്പിച്ചത്. അതിപ്പോൾ വീണ്ടും നിരവധി പേർ യുട്യൂബിൽ തിരഞ്ഞു പോകുന്നുണ്ട്. ഇപ്പോഴത്തെ അനുഭവം എന്തായാലും മറിമായത്തിന്റെ അടുത്ത ഷെഡ്യൂളിൽ ചെയ്താലോ എന്ന ആലോചനയിലാണ്. 

 

ആ കമന്റുകൾ വിഷമിപ്പിച്ചു

 

ചില ഓൺലൈൻ മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകിയത് ഏറെ വിഷമിപ്പിച്ചു. എന്റെ കയ്യിൽ കാശുള്ളതുകൊണ്ട് ഞാൻ ഇങ്ങനെ കൃത്രിമം കാട്ടുമെന്നൊക്കെ രീതിയിൽ പല കമന്റുകളും വന്നു. ഞാനാണ് ആർടിഒയുടെ പാസ്‍വേഡ് മോഷ്ടിച്ചതെന്നു വരെ പ്രചാരണമുണ്ടായി. അതൊക്കെ സങ്കടപ്പെടുത്തി. പത്തു മുപ്പതു വർഷമായി ഞാൻ കലാരംഗത്തുണ്ട്. നേരെ വാ... നേരെ പോ എന്ന രീതിയിലുള്ള ആളാണ് ഞാൻ. എന്റെ പേരിൽ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ ആകണമെന്നാണ് ആഗ്രഹവും! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com