ADVERTISEMENT

രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതുകൊണ്ടല്ല താൻ മിസ് ഇന്ത്യ മത്സരവേദിയിൽ എത്തിയതെന്ന് നടി ശ്വേതാ മേനോൻ.  1992–ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും തന്നെക്കുറിച്ച് മുൻ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും നടി വ്യക്തമാക്കി.  ‌‌

 

‘മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാൻ യോഗ്യത നേടിയത് 1994-ൽ ആണ്,  92-ലെ മത്സരത്തിൽ യോഗ്യത നേടി  94-ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാൻ കഴിയില്ലല്ലോ...’ ശ്വേതാ മേനോൻ മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

 

സൗന്ദര്യ മത്സരങ്ങളിൽ ശ്വേതാ മേനോൻ എന്ന വ്യക്തിക്ക് ഒരുപാട് പ്രിവിലേജ് ലഭിച്ചിരുന്നുവെന്ന് നിഷ ജോസ് െക. മാണി ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.  1992 ല്‍ കൊച്ചിയില്‍വച്ച് നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിന്നറായിരുന്നു നിഷ. അതേ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു ശ്വേതാമേനോന്‍. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാമെന്ന കരാർ അന്ന് ഉണ്ടായിരുന്നുവെന്ന് നിഷ പറയുന്നു. പക്ഷേ, വീട്ടുകാര്‍ തന്റെ അവസരം നിഷേധിച്ചപ്പോള്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് റണ്ണര്‍ അപ്പായ ശ്വേതാ മേനോനായിരുന്നുവെന്നാണ് നിഷ അഭിമുഖത്തിൽ പറഞ്ഞത്.

 

‘ആദ്യമായി ഞാൻ ഫെമിന മിസ്. ഇന്ത്യ വേദിയിലെത്തുന്നത് 1991–ലാണ്.  ആ വർഷം മിസ് കോയമ്പത്തൂര്‍ റണ്ണര്‍ അപ്പ് ആയിരുന്നു .  രേവതി ചേച്ചിയാണ് ഞങ്ങളെ അന്ന് കിരീടം അണിയിച്ചത്.  അതിനെ തുടർന്ന് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.  എന്നാൽ എനിക്ക് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, കാരണം അന്നെനിക്ക് പതിനേഴ് വയസ്സ് തികഞ്ഞില്ലായിരുന്നു.  മിസ് യങ്ങ് ഇന്ത്യ എന്ന ടൈറ്റിൽ ആണ് അന്ന് നേടിയത്.  പ്രായപൂർത്തി ആകാത്തത് കാരണം പാസ്പോർട്ടും ഉണ്ടായിരുന്നില്ല’.–ശ്വേത മേനോൻ പറയുന്നു. 

 

‘നിഷ ജോസ് ആ അഭിമുഖത്തിൽ പറഞ്ഞതുപോലെ 1992–ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല ഞാന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്. ആ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല.  രമണിക മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു റണ്ണര്‍ അപ്പ് ആയിരുന്നു.  അവർ പറഞ്ഞത് അവർക്കു പോകാൻ സാധിക്കാത്തതുകൊണ്ടാണ് ഞാൻ ഫെമിനാ മിസ് ഇന്ത്യയിൽ പോയത് എന്നാണ്.  രമണിക മിസ് ഇന്ത്യയ്,ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷൻ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.  ഒരു സുഹൃത്ത് ഫോർവേഡ് ചെയ്തപ്പോഴാണ് ഞാൻ ഈ അഭിമുഖം കാണുന്നത്.  എന്തിനാണ് അവർ അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത് എന്ന് അറിയില്ല.  അക്കാര്യം വസ്തുനിഷ്ടമല്ലാത്തതിനാൽ അത് തിരുത്തണം എന്ന് തോന്നി.  കാരണം മറ്റുള്ളവർ തെറ്റിദ്ധരിക്കുന്ന രീതിയിൽ കാര്യങ്ങൾ പ്രചരിക്കുന്നത് ശരിയല്ലലോ’.   

 

‘മിസ് ബാംഗ്ലൂര്‍ മത്സരത്തില്‍ യോഗ്യത നേടിയാണ് ഞാൻ 1994-ൽ ഫെമിന മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കുന്നത്.  ആ വർഷം മിസ് ഇന്ത്യ ആയത് സുസ്മിതാ സെൻ ആയിരുന്നു.  അതിൽ റണ്ണർ അപ്പായ ഞാൻ മിസ് ഏഷ്യാ പസഫിക് മത്സരത്തിൽ പങ്കെടുത്തു.  അതിലും ഞാൻ റണ്ണര്‍ അപ്പായി.  ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്.  അതൊക്കെ കടന്നാണ് യോഗ്യത നേടുന്നത്.  ഇവർ ആ ഇന്റർവ്യൂവിൽ പറയുന്നത് എനിക്ക് ഒരുപാടു പ്രിവിലേജ് കിട്ടി കടന്നുവന്നു എന്നാണ്.  പക്ഷേ അത് തെറ്റാണ്.  എന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രിവിലേജ്  കിട്ടിയതായി എനിക്ക് അറിയില്ല.  ഞാൻ മത്സരങ്ങളുടെ എല്ലാ ചട്ടങ്ങളും പാലിച്ച് ഓരോ റൗണ്ടിലും വിജയിച്ചാണ് ഫൈനൽ വരെ എത്തുന്നത്.  അതിനെ പ്രിവിലേജ്  കിട്ടി വന്നു എന്നൊക്കെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നത് നല്ല പ്രവണതയല്ല.  അതൊന്ന് വ്യക്തമാക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ഇത്രയും പറയാൻ മുന്നോട്ടു വന്നത്.’  

 

‘എയർഫോഴ്‌സ് അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന കുട്ടി ആയിരുന്നു ഞാൻ.  മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഒരു ത്രില്ല് ആയിരുന്നു എനിക്ക്.  എന്റെ ജീവിതം എടുത്തു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഒരുപാട് മത്സരങ്ങളിൽ കൂടി ഞാൻ കടന്നുപോയിട്ടുണ്ട്.  എന്റെ കുടുംബം അതെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നു.  ഞാൻ റിയാലിറ്റി ഷോകളിലും സ്പോർട്സിലുമൊക്കെ ചെറുപ്പം മുതലേ പങ്കെടുത്ത്  ദേശീയതലം വരെ എത്തിയിട്ടുണ്ട്.  അതിൽ ജയിക്കുമോ ഇല്ലയോ എന്നല്ല ഞാൻ നോക്കുക.  രമണിക മിസ് ഇന്ത്യയിൽ പങ്കെടുത്തത് അത് നേവൽ ബേസിൽ വച്ചായതുകൊണ്ടാണ്.  അതുകൊണ്ടാണ് എന്റെ മാതാപിതാക്കൾ എന്നെ അനുവദിച്ചത്.  കേരളത്തിൽ അന്ന് വലിയ പരിചയങ്ങളൊന്നും ഉണ്ടായിരുന്നില്ല.  ഞാൻ പങ്കെടുത്ത മത്സരങ്ങളെക്കുറിച്ചും ടൈറ്റിലുകളെക്കുറിച്ചും എനിക്ക് വളരെ  അഭിമാനമുണ്ട് .  ഫെമിന മിസ് ഇന്ത്യയെക്കുറിച്ച് അങ്ങനെ ഒരു തെറ്റായ വിവരം പ്രചരിക്കാൻ പാടില്ല.  അതുകൊണ്ടാണ് അവർ പറഞ്ഞത് തിരുത്തണം എന്ന് തോന്നിയത്.  ശ്വേതാ മേനോൻ എന്ന വ്യക്തിക്ക് ഒരുപാട് പ്രിവിലേജ് കിട്ടിയാണ് വന്നത് എന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമായ കാര്യമാണ്’. –ശ്വേത മേനോൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com