‘ഒറ്റയ്ക്കൊറ്റയ്ക്കൊറ്റയ്ക്കാവുന്നൊരു അച്ഛൻക്കരച്ചിൽ’
Mail This Article
എനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛൻസിനിമയെ ഓർമിക്കാൻ തോന്നുന്നു. പിൽക്കാലത്ത് ഞാൻ മൂന്നു തിരക്കഥകൾ എഴുതിനൽകിയ ഷാജി എൻ കരുണിനെ കാണുന്നതിന് എത്രയോ മുൻപായിരുന്നു ‘പിറവി’ കാണുന്നത്.
എന്തൊരു കാണൽ! എനിക്കോർമയുണ്ട്, ഞങ്ങളുടെ പൊള്ളുന്ന ആ പാലക്കാടൻ ഉച്ചയിൽ ടെലിവിഷനിലേക്കു പെട്ടെന്നു മഴ വന്നുവീണത്. വീട്ടിലെ സ്വീകരണമുറിയിൽ പെട്ടെന്നൊരു അഴൽതണുപ്പു വന്നുനിറയുന്നു.. വരാത്ത മകനുവേണ്ടിയുള്ള ഒരച്ഛന്റെ ഹതാശമായ കാത്തിരിപ്പിന്റെ ഒറ്റത്തണുപ്പ്..
പിറവി: കാണാതെപോയ തു കണ്ടെടുക്കാനുള്ള ഒരു വിഫലപ്രാർഥന/ തൊണ്ടയിൽനിന്നിറങ്ങാത്ത ചോറുരുള/ ഉറക്കത്തിലും ഉൾക്കാത് തേടിയ ഉമ്മറവാതിൽക്കൊട്ട്/
കാവിലും തൊടിയിലും പൂവിലും പെയ്തുതോർന്ന ഒാരോ മഴയും/ കാലപാശമായി മരണമെത്തുമ്പോഴും ഒന്നുകൂടി ഞാനൊന്നു പടിവാതിൽക്കലേക്കു നോക്കട്ടെ എന്ന അർഥന/
ഒറ്റയ്ക്കൊറ്റയ്ക്കൊറ്റയ്ക്കാവുന്നൊരു അച്ഛൻക്കരച്ചിൽ...
പിറ്റേ കൊല്ലം മരിക്കാനിരിക്കുന്ന എന്റെ അച്ഛൻ പതിവ് ഉച്ചയുറക്കം കളഞ്ഞ് ആ സിനിമ കാണാൻ എനിക്കൊപ്പമിരിക്കുന്നുണ്ടായിരുന്നു. സിനിമ നീളുന്നു. അച്ഛൻ എന്തിനോ അസ്വസ്ഥനാവുന്നത് ഞാനറിഞ്ഞു. പതിവില്ലാത്തവിധം , ആ മുറിയിലിരുന്ന് അച്ഛൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയപ്പോൾ അതെന്തിനെന്ന് ഞാൻ അന്ധാളിച്ചു. ആ സിനിമ,
അച്ഛനും മകനും മാത്രമുള്ള ഒരുച്ചയിൽ, ഒരു അച്ഛനോട് എങ്ങനെ വിനിമയം നടത്തിയെന്നു മനസ്സിലാക്കാൻ എനിക്കൊരു മകൾ പിറക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.