ADVERTISEMENT

നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവളുടെ മരണത്തിൽ തന്നെ പഴിചാരി, വേദനിപ്പിക്കുന്ന കുറിപ്പുമായി എത്തുകയാണ് യാഷിക.

 

കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി താനാണെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ പശ്ചാത്തപിക്കുന്നുവെന്നും യാഷിക പറയുന്നു.

 

യാഷികയുടെ വാക്കുകൾ:

 

ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ദാരുണമായ അപകടത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നിൽ നിന്നും വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ, എനിക്കറിയില്ല.

 

എല്ലാ നിമിഷവും എന്റെ പവനിയെ ഞാൻ ഓർക്കുന്നു. എനിക്കറിയാം ജീവിതത്തിൽ ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്.

 

നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നു. ഒരിക്കൽ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും.

 

ഇന്ന് ഞാനെന്റെ പിറന്നാൾ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാൻ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുക. ദൈവം അവർക്ക് ശക്തി നൽകട്ടെ.

 

ജൂലൈ 24ന് പുലർച്ചെയായിരുന്നു അപകടം. മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ, അതിവേഗത്തിൽ വന്ന കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നടിയെയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് അപകടത്തിൽ മരണപ്പെട്ടത്.

 

തമിഴ് ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്. ഇരുട്ട് അറയിൽ മുരുട്ട് കുത്ത്, നോട്ട, ധ്രുവങ്ങൾ 16 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com