ADVERTISEMENT

മെഗാസ്റ്റാർ: പഠിച്ചിരുന്ന കാലത്ത് തിയറ്ററിൽ ഇടിച്ചുകയറിക്കണ്ട സിനിമകളിലൂടെയാണ് മമ്മൂട്ടി സാറിനോടുള്ള ആരാധന തുടങ്ങുന്നത്. അന്നു തുടങ്ങിയതാണ് ഒരു സിനിമ സംവിധായകൻ ആകണം എന്നും അതിൽ മമ്മൂട്ടി സാർ തന്നെ നായകനാകണമെന്നുള്ള ആഗ്രഹവും.  2013–ൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ  ആ ആഗ്രഹം എനിക്ക് എനിക്ക് സാധിച്ചെടുക്കാൻ കഴിഞ്ഞു. 

 

നിരവധി പുതുമുഖ സംവിധായകരെ സിനിമാ രംഗത്തേക്ക് കൈപിടിച്ചുയർത്തിയ മമ്മൂട്ടി സാർ തന്നെയാണ് എന്നെയും സംവിധായകൻ ആക്കിയത്.അതിൽ എനിക്കെന്നും സന്തോഷം ആണുള്ളത്. ക്ലീറ്റസിന്റെ റിലീസ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഞാൻ സാറിനെ കാണാൻ ബെംഗലൂരുവിൽ ഒരു സിനിമയുടെ സെറ്റിൽ ചെല്ലുന്നത്. തിയറ്ററിൽ ക്ലീറ്റസ് നല്ല വിജയത്തോടെ അപ്പോൾ ഓടുകയായിരുന്നു. സാറിന്റെ അടുത്ത് എത്തിയ എന്നോട് അദ്ദേഹം ഇരിക്കാൻ പറഞ്ഞു.  ഞാൻ പക്ഷേ ഇരുന്നില്ല, വീണ്ടും പറഞ്ഞു ‘ഇപ്പോ നിനക്ക് ധൈര്യമായിട്ട് ഇരിക്കാം’. ഞാൻ പക്ഷേ നിന്നതേയുള്ളൂ. 

marthandan-mother

 

സാർ പറഞ്ഞു,  ഇപ്പോൾ നീ സഹ സംവിധായകൻ അല്ല ഒരു സംവിധായകൻ ആണ്. മലയാളസിനിമയിൽ ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്നു.  ഒരു സംവിധാനമായി ഞാൻ മാറിയിരിക്കുകയാണെന്ന യാഥാർഥ്യം അപ്പോഴാണ് മനസ്സിലാക്കുന്നത്. ശരിക്കും ജീവിതത്തിൽ വല്ലാത്ത ഒരു നിമിഷം ആയിരുന്നു അത്, ഒരു അഭിമാനത്തിന്റെ നിമിഷം. എന്റെ കണ്ണു നിറഞ്ഞുപോയി.

 

അതുപോലെ തന്നെ സാറുമായി നിരവധി ഫോട്ടോ എന്റെ കയ്യിൽ ഉണ്ടെങ്കിലും ഈ രണ്ടു ഫോട്ടോകൾ എന്നും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. അതിൽ ഞാനും സാറും ഉള്ള ഫോട്ടോ,  അത് സെൽഫി എടുക്കാൻ ആയിട്ട് ഞാൻ തുടങ്ങിയപ്പോൾ  എന്റെ കൈ വിറച്ചു. അത് കണ്ടിട്ട് സാർ തന്നെയാണ് ഫോട്ടോ എടുത്തത്. അതുപോലെ രണ്ടാമത്തെ  ഫോട്ടോയിൽ എന്റെ അമ്മയും കൂടെയുണ്ട്. മക്കളുടെ നന്മയ്ക്കു വേണ്ടി എന്നും പ്രാർഥിക്കുന്നത് അമ്മമാര്‍  തന്നെയായിരിക്കും. അതുപോലെ എന്നെ ഒരു സംവിധായകൻ ആക്കിയ സാറിന് വേണ്ടിയും അമ്മ എന്നും പ്രാർഥിക്കുന്നുണ്ട് എന്നുള്ള കാര്യം എനിക്ക് ഉറപ്പാണ്.

 

ഈ ജന്മദിനത്തിൽ  സാറിന് ദൈവം എല്ലാ ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. ഒപ്പം എന്റെ സാറിന് എന്റെയും എന്റെ അമ്മയുടെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com