ADVERTISEMENT

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്‌നം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന അന്തിമ ജൂറിയുടെ അധ്യക്ഷയാകും. ചിത്രങ്ങളുടെ സ്ക്രീനിങ്‌ തലസ്ഥാനത്തു പ്രാഥമിക ജൂറികൾക്കു മുന്നിൽ തുടങ്ങി. 

 

തുടർച്ചയായി എട്ട് തവണ ദേശീയ അവാർഡ് നേടിയ പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയിൽ നടികളെ ഉൾപ്പെടുത്താറുണ്ടെങ്കിലും അധ്യക്ഷയായി വനിത വരുന്നത് അപൂർവം ആണ്. 

 

പ്രാഥമിക ജൂറികൾ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ആയിരിക്കും അന്തിമ ജൂറി കാണുക.കഴിഞ്ഞ വർഷത്തെ 80 സിനിമകൾ സംസ്ഥാന അവാർഡിനു മത്സരിക്കുന്നുണ്ട്.40 സിനിമകൾ വീതം 2 പ്രാഥമിക ജൂറികൾ കാണും.കഴക്കൂട്ടം കിൻഫ്ര പാർക്കിലെ പ്രത്യേക തിയറ്ററിലും ചലച്ചിത്ര അക്കാദമി ഓഫിസിലെ തിയറ്ററിലുമാണ് സ്ക്രീനിങ് നടക്കുന്നത്.ഇതു പൂർത്തിയാകുന്നതോടെ  മികച്ച  30% സിനിമകൾ അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്യും.ശേഷാദ്രിയും ഭദ്രനും അന്തിമ ജൂറിയിലും അംഗങ്ങൾ ആണ്. പ്രാഥമിക റൗണ്ടിൽ തഴയപ്പെട്ട ഏതെങ്കിലും ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കിൽ ആ ചിത്രങ്ങൾ അന്തിമ ജൂറിക്കു മുന്നിലേക്കു വിളിച്ചു വരുത്താം.ശേഷാദ്രിയും ഭദ്രനുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.

 

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇപ്പോൾ നടക്കുന്നത്.ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവൻ,നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരാണ് ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ ഷഹ്നാദ്  ജലാൽ, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവർത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിലെ മറ്റ് അംഗങ്ങൾ.

 

ഇവർക്കു പുറമേ രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു പ്രശസ്ത നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.നിരൂപകരായ ഡോ.മുരളീധരൻ തറയിൽ,ഡോ.ബിന്ദു മേനോൻ എന്നിവരാണ് ഈ സമിതിയിലെ മറ്റ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് 2 പ്രാഥമിക ജൂറികളുടെയും അന്തിമ ജൂറിയുടെയും രചനാ വിഭാഗം ജൂറിയുടെയും മെംബർ സെക്രട്ടറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com