ADVERTISEMENT

മന്ത്രിമാരും സിനിമാക്കാരും മത്സരിച്ചിരുന്ന് ഫോട്ടോ എടുത്ത മോൻസൻ മാവുങ്കലിന്റെ ‘സിംഹാസനത്തിൽ’ ഇരിക്കാത്തത് സാഷാൽ ടിപ്പു സുൽത്താൻ മാത്രമായിരിക്കുമെന്ന് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുവാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സകല സാംസ്കാരിക നായകന്മാർക്കുവരെ പണികൊടുത്ത, സകലകലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേയെന്ന് നർമരൂപേണ തമ്പി ആന്റണി ചോദിക്കുന്നു.

 

തമ്പി ആന്റണിയുടെ വാക്കുകൾ:

 

ആരോ ഒരാൾ... മോൻസൻ മാവുങ്കൽ എന്നാ ശരിക്കുള്ള പേര് എന്നുപറയുന്നു. അതിപ്പം എന്തുമാകട്ടെ ആള് പുപ്പുലിയാ. വീസ പോലുമില്ലാതെ ജർമനിയിലും, സിംഗപ്പൂരിലും അമേരിക്കയിലും വരെ പടർന്നു പന്തലിച്ച വ്യവസായ സാമ്രാജ്യം! പ്രവാസി സംഘടനയുടെ തലപ്പത്ത്, പത്താം ക്ലാസ്സും ഗുസ്തിയും മാത്രമേയുള്ളുവെങ്കിലും എട്ടു ഡോക്ടറേറ്റ്!  ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ ബെന്റ്ലിയും, റോൾസ് റോയിസുൾപ്പെടെ ആഡംബര കാറുകളുടെ ശേഖരം, ടിപ്പു സുൽത്താന്റെ സിംഹാസനം! 

 

അതിൽ വാളുപിടിച്ചിരിക്കാൻ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു. ഇനിയിപ്പം ആ സിംഹാസനത്തിൽ ഇരിക്കാത്തതായി സാക്ഷാല്‍ ടിപ്പു സുൽത്താൻ മാത്രമേയുള്ളു! കോവിഡ് കാലമായതുകൊണ്ട് അങ്ങോട്ടൊന്നും പോകാൻ പറ്റിയില്ല. അതുകൊണ്ട് അതിൽ ഇരുന്നൊരു ഫോട്ടോ പടം പിടിക്കാനുള്ള അവസരം കിട്ടിയില്ല . അതിൽ പ്രവാസികൾക്കിത്തിരി വിഷമമുണ്ടു കേട്ടോ. 

 

പുരാവസ്തു ശേഖരണം.. !

 

ദ്വാപരയുഗത്തിലെ കുടം, മോശയുടെ അംശവടി,യൂദാസിന്റെ വെള്ളിക്കാശ്, നബിയുടെ കെടാവിളക്ക്. അതൊന്നും പോരാഞ്ഞ് , കാനായിലെ കല്ല്യാണത്തിന് കർത്താവു വെള്ളം വീഞ്ഞാക്കിയ ഭരണിയും, ഹനുമാന്റെ ഗദയും കണ്ടിട്ടുള്ളവരുണ്ട്! ആളു മതേതരനാണെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവുവല്ലതും വേണോ ?  

 

പൊലീസ് ഓഫിസർമാരുൾപ്പെടെ ഉന്നതരുടെ സൗഹൃദം, പുരാവസ്തു ഗവേഷകൻ, മോട്ടിവേഷനൽ സ്പീക്കർ, ആതുര സേവനം, സംരംഭകൻ ..അങ്ങനെ എണ്ണിയാൽ തീരില്ല. ദുഷ്ടന്മാരെ പനപോലെ  വളർത്തുമെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ അടുത്ത് അതൊന്നും വിലപ്പോകില്ല. ഒരുപാടു വളർന്നാൽ, ആദ്യം പാരവയ്ക്കും പിന്നെ കോടാലിവയ്ക്കും.

 

പുണ്യസ്ഥലങ്ങളുടെ പേരിലാണെങ്കിലും, വഴിപാടുകളുടെ പേരിലാണെങ്കിലും പറ്റിക്കപെടാൻ എന്തും സഹിച്ചു റെഡിയായി നിൽക്കുന്ന സാക്ഷര കേരളീയരെ സമ്മതിച്ചു! സിനിമാനടൻകൂടിയായ  മാവുങ്കലിനിനി  ഫാൻസ് ക്ലബ്ബും വരുന്നെന്നു കേട്ടു. ഇനിയിപ്പം അസൂയപ്പെട്ടിട്ടൊന്നും ഒരു കാര്യവുമില്ല. അങ്ങനെ കേരളത്തിലെ സകല സാംസ്കാരിക നായകന്മാർക്കിട്ടുവരെ പണികൊടുത്ത, സകലകലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ ? പുണ്യാളനുംകൂടി ആയതുകൊണ്ട് പദ്മഭൂഷൺ കിട്ടിയാലും അദ്ഭുതപ്പെടാനൊന്നുമില്ല അതാണല്ലോ നാട്ടുനടപ്പ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com