ADVERTISEMENT

വർഷങ്ങളുടെ യാത്രയാണ് ഒരു സിനിമാപ്രണയിയുടേത്. ഉള്ളിൽ എപ്പോഴോ ഉണ്ടാവുന്ന ഒരു വെറും മോഹത്തിൽ നിന്നും അതിനെ ഗൗരവമായ ഒരു സ്വപ്നമാക്കി വളർത്തിയെടുത്ത് അത് തന്നെ ജീവിതമാക്കി തീർക്കുന്ന ഒരുപാട് പേരുടേതാണ് സിനിമാ വ്യവസായം. അതിൽ തന്നെ അതിൽ ഒരു പേരെങ്കിലും അടയാളപ്പെടുത്താൻ ആകുന്നവർ എത്രയോ കുറവാണു. എഴുത്തുകാരനായ ബിപിൻ ചന്ദ്രൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, "എറണാകുളം ജില്ലയിൽ മാത്രമുണ്ടാകും കയ്യിലൊരു സിനിമാക്കഥയെങ്കിലുമുള്ള പതിനായിരം പേര്", ശരിയാണ്. എല്ലാവർക്കുമുണ്ട് ഒരു കഥയെങ്കിലും പറയാൻ, അതൊക്കെ തിരക്കഥയാക്കാൻ മോഹിക്കുന്നവർ അതിലും എത്രയോ ഇരട്ടിയുണ്ട്. പക്ഷേ അതിലെത്ര പേർക്കുണ്ടാവും അവസരങ്ങൾ?

സിനിമ വ്യവസായം മെല്ലെ ഒരറ്റത്ത് നിന്ന് പൊടി തട്ടിക്കുടഞ്ഞ്‌ എഴുന്നേറ്റു വരുന്നതേയുള്ളൂ. റജിസ്റ്റർ ചെയ്യപ്പെട്ടതും ചെയ്യപ്പെടാതെയുമിരിക്കുന്ന എത്രയോ സ്ക്രിപ്റ്റുകൾ, സിനിമകൾ. അതേ സമയത്ത് തന്നെ അഭിലാഷ് പിള്ള എന്ന എഴുത്തുകാരൻ അടയാളപ്പെടുന്നത്. ആദ്യത്തെ സിനിമ ‘കടാവർ’ റിലീസിന് ഒരുങ്ങുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും സിനിമകൾ ഒന്നിച്ച് എറണാകുളത്ത് ഷൂട്ടിങ് നടക്കുന്നു. വൈശാഖ്, എം. പത്മകുമാർ എന്നീ സംവിധായകർ സിനിമ ഒരുക്കുന്നത് അഭിലാഷിന്റെ തിരക്കഥയിൽ നിന്നാണ്. ഒരുപാട് എഴുത്തുകാർക്കുള്ള പ്രചോദനമായ അഭിലാഷ് പിള്ള സംസാരിക്കുന്നു.

abhilash-pilla

ജോലി വേണ്ട സിനിമ മതി

ലാലേട്ടനോടും മമ്മൂക്കയോടും അവരുടെ സിനിമകളോടും ഒക്കെയുള്ള ഇഷ്ടമാണ് സിനിമയോടുള്ള ഇഷ്ടത്തിന്റെ ആദ്യ കാരണമായിരുന്നത്. ബിരുദാനന്തര ബിരുദം കഴിഞ്ഞ സമയത്താണ് എഴുത്തിനോടുള്ള താൽപ്പര്യം വന്നത്. എന്നെങ്കിലും സിനിമയ്ക്ക് വേണ്ടി എഴുതണമെന്നു ഏതൊരു ചെറുപ്പക്കാരനെയും പോലെ ആഗ്രഹം തോന്നി. എംബിഎ കഴിഞ്ഞു ബെംഗലൂരുവിൽ ഐടി കമ്പനിയിലാണ് ആദ്യം ജോലി ചെയ്യാൻ തുടങ്ങിയത്. പിന്നീട് കല്യാണം കഴിഞ്ഞു കൊച്ചി ഇൻഫോപാർക്കിലേയ്ക്ക് ട്രാൻസ്ഫർ കിട്ടി, അതും സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഇവിടെ എത്തിയ ശേഷം ശ്രമങ്ങൾ കാര്യമായി തുടങ്ങി. അപ്പോൾ മനസിലായി ജോലിയും സിനിമയും ഒന്നിച്ച് കൊണ്ട് പോവാനാവില്ല, അങ്ങനെ അതിലൊന്ന് തിരഞ്ഞെടുത്തു. ഉപേക്ഷിച്ചത് ജോലിയായിരുന്നു.

തുടക്കം രാജാമണിയിൽ നിന്ന്

ആദ്യമായി ഒരു കഥ പറയുന്നത് സംഗീതജ്ഞൻ രാജാമണി അങ്കിളിനോടായിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. "നിനക്കിത് എഴുതാമോ" എന്നായി ചോദ്യം. അങ്ങനെ അത് എഴുതി വായിക്കാൻ കൊടുത്തു. അത് വായിച്ചാ ശേഷം അദ്ദേഹം പറഞ്ഞത്, "നിനക്ക് ഉറപ്പായും തിരക്കഥ എഴുതാൻ പറ്റും, എഴുതണം". അങ്ങനെ ഒരു തിരക്കഥ എഴുതുന്നു. അത് അറിയുന്ന ഒരുപാടു പേർക്ക് വായിക്കാൻ കൊടുത്തു, വായിച്ചവർക്കെല്ലാം അതിഷ്ടമായി. അങ്ങനെ അതിന്റെ എഡിറ്റിങ് വർക്കുകൾ ഒരുപാടു നടന്നു, ഒടുവിൽ ആ സ്ക്രിപ്റ്റാണ് തമിഴിൽ ഇപ്പോൾ എന്റെ ആദ്യ സിനിമയായി പുറത്തിറങ്ങാൻ പോകുന്ന കഡാവർ. അമലാപോൾ ആണ് നിർമാണം. അമല തന്നെയാണ് അഭിനയിച്ചിരിക്കുന്നതും. ഒരു ഫോറൻസിക് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കഥ നടക്കുന്നത്.

ഞാനും സിനിമ സ്വപ്നം കാണുന്നു

എല്ലാ ചെറുപ്പക്കാരെയും പോലെ സിനിമ ഒരുപാട് വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ സ്വപ്നം കാണുന്ന ഒരാളാണ് ഞാനും. ഇപ്പോൾ രണ്ടു സിനിമ ഒന്നിച്ച് ഷൂട്ട് നടക്കുന്നു എന്ന വാർത്ത വന്നപ്പോഴാണ് എല്ലാവരും അഭിലാഷ് പിള്ള എന്ന പേര് കേൾക്കുന്നത്. പക്ഷെ 2013 മുതൽ തന്നെ സ്ക്രിപ്റ്റുമായി ജോലി ഉപേക്ഷിച്ച് ഇതിന്റെ പിന്നാലെ ഞാനുണ്ട്. ഏഴു വർഷത്തോളമുള്ള എന്റെ യാത്രയാണ് ഇപ്പോൾ ഈ സിനിമ തുടങ്ങാൻ കാരണം. അതിനൊക്കെയുള്ള ധൈര്യം തന്നത് സിനിമ എന്ന എന്റെ സ്വപ്നമാണ്.

2-movie

ഒരേ സമയം രണ്ടു സിനിമകൾ

പപ്പേട്ടന്റെ(എം. പത്മകുമാർ) ജോസഫ് എന്ന സിനിമ കണ്ടതിനു ശേഷമാണ് എന്റെ സ്ക്രിപ്റ്റുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്. വായിച്ചപ്പോൾ അദ്ദേഹത്തിന് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. അത് ചെയ്യാം എന്ന് തീരുമാനിച്ചു. പത്താം വളവ് അങ്ങനെയാണ് തുടങ്ങുന്നത്. അതിന്റെ പ്രീ പ്രൊഡക്‌ഷൻ നടക്കുന്ന സമയത്താണ് നൈറ്റ് ഡ്രൈവ് എന്ന സിനിമയുടെ കഥ വൈശാഖ് ഏട്ടനോട് പറയുന്നത്. ആ കഥ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. ഇത് സിനിമയാക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഞങ്ങൾ രണ്ടു പേരും തൃശൂർ നാട്ടികയിലുള്ള ഒരു റിസോർട്ടിൽ വച്ചാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ആ സമയത്ത് കോവിഡ് കൂടി നിൽക്കുന്ന സമയമാണ്. പിന്നീട് പത്താം വളവ് ഷൂട്ടിങ് തുടങ്ങി, അപ്പോഴേക്കും വൈശാഖേട്ടൻ വിളിച്ചു, നമ്മുടെ സിനിമയും ഓൺ ആണ്, ഉടനെ തുടങ്ങാം എന്ന് പറയുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഒരേ സമയം മുൻ നിരയിൽ നിൽക്കുന്ന രണ്ട് സംവിധായകർ, രണ്ട് സിനിമകൾ, അതും ഒരേ സമയം തുടങ്ങുക. അധികമാർക്കും കിട്ടിയിട്ടില്ലാത്തൊരു ഭാഗ്യം കൂടിയാണത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയുടെ ഫലമാണെന്നും ഞാൻ വിശ്വസിക്കുന്നു. പിന്നെ ദൈവാനുഗ്രഹവും. അവർ രണ്ടു പേരും നല്ല സപ്പോർട്ട് ആണ് തരുന്നത്.

തമിഴിനോട്‌ ഇഷ്ടമുണ്ട്

ഒരിക്കൽ മോർച്ചറിയിൽ പോകേണ്ടി വന്നതുമായി ബന്ധപ്പെട്ടാണ് കഡാവർ എന്ന സിനിമയുടെ ആശയം വരുന്നത്. മെഡിക്കൽ വിദ്യാർഥികൾക്ക് ആയി ഉപയോഗിക്കുന്ന മൃതദേഹങ്ങളാണ് കഡാവർ എന്ന് വിളിക്കപ്പെടുന്നത്. ഡോക്ടർ ബി ഉമാദത്തന്റെ പുസ്തകങ്ങൾ ഒരുപാടു സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെൺ പതിപ്പാണ് കടാവറിലെ നായിക എന്ന് പറയാം. മലയാളിയായ അനൂപ് പണിക്കരുടെ ആദ്യത്തെ സ്വതന്ത്ര സംവിധാനം കൂടിയാണ് ഇത്.

abhilash-3

2017 ലാണ് കഡാവർ സ്ക്രിപ്റ്റ് തീരുന്നത്.അത് മലയാളത്തിൽ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ പലരോടും കഥ പറഞ്ഞു. ഒരിക്കൽ ചെന്നൈയിൽ വച്ച് അമല പോളിനോട് കഥ പറയാൻ ഒരു അവസരം കിട്ടി. അമലയ്ക്ക് കഥ കേട്ട് ഇഷ്ടപ്പെട്ടു. അവരാണ് പറഞ്ഞത് കഥ തമിഴിൽ ചെയ്യാം, അവർ തന്നെ നിർമിക്കാം എന്നൊക്കെ. അന്ന് തമിഴിൽ രാക്ഷസൻ അവിടെ ഇറങ്ങി ഹിറ്റായി നിൽക്കുന്ന സമയമാണ്, അതെ ത്രില്ലർ ജോണറിലുള്ള പടങ്ങൾക്ക് നല്ല മാർക്കറ്റുമുണ്ട്. അങ്ങനെയാണ് അത് അവിടെ തന്നെ ചെയ്യാൻ തീരുമാനമാകുന്നത്.

രാക്ഷസന്റെ ടീമിലെ പലരും ഞങ്ങളുടെ സിനിമയിലും ജോലി എടുത്തിട്ടുണ്ട്. അതിന്റെ ഷൂട്ട്‌ കഴിഞ്ഞ സമയത്താണ് കോവിഡ് വരുന്നതും പ്രശ്നങ്ങളാകുന്നതും ഒക്കെ. തിയറ്ററുകൾ എല്ലാം അടച്ചിടും ഉണ്ടായി. പിന്നീട് അതിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്ക് ഒക്കെ കഴിഞ്ഞ്. ഇപ്പോൾ തമിഴ്‌നാട്ടിൽ തിയറ്ററുകൾ തുറന്നു. ഇനി ഉടനെ തന്നെ കടാവർ റിലീസ് ചെയ്യാം എന്നാണു പ്രതീക്ഷിക്കുന്നത്. അനൂപ് പണിക്കർ ആണ് സംവിധായകൻ. തമിഴിൽ എന്തായാലും ആദ്യം ചിത്രം ചെയ്യാനൊരു ഭാഗ്യം കിട്ടി.എനിക്ക് തമിഴ് ഭയങ്കര ഇഷ്ടമാണ്, ഞാൻ ഫോളോ ചെയ്യാറുമുണ്ടായിരുന്നു. അച്ഛൻ കുറെ നാൾ തമിഴ്‌നാട്ടിൽ ജോലി ചെയ്തിരുന്നതുകൊണ്ട് ഞങ്ങൾ പോയിട്ടുമുണ്ട്. അപ്പോൾ അതൊരു ഭാഗ്യം എന്ന് തന്നെ കരുതുന്നു. മലയാളത്തിൽ തിരികെ വന്നപ്പോൾ ഒന്നിച്ച് രണ്ട് പടങ്ങളും. തമിഴിൽ മറ്റു ചില വർക്കുകൾ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിന്റെയും ജോലികൾ നടക്കുന്നു.

സിനിമയിൽ കുറുക്കുവഴികളില്ല

സിനിമയിൽ തിരക്കഥാകൃത്താകാൻ കുറുക്കു വഴികളൊന്നുമില്ല. ആദ്യം നല്ലൊരു സ്ക്രിപ്റ്റ്, നമുക്കൊരു ആത്മവിശ്വാസം വേണം. അതുമായി നല്ലൊരു പ്രൊഡക്‌ഷൻ ടീമിനെയോ സംവിധായകനെയോ കാണാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ , തിരക്കഥ ആവശ്യമുണ്ട് എന്നൊക്കെ പരസ്യങ്ങൾ കാണാറുണ്ട്. പക്ഷേ അതിലൊക്കെ എത്രമാത്രം സത്യസന്ധത ഉണ്ടെന്നു പറയാനാവില്ല. അങ്ങനെയുള്ള ഇടങ്ങളിൽ തല വച്ച് കൊടുക്കരുത് എന്നെ ഞാൻ പറയൂ. ഒന്നിനും കുറുക്കുവഴികളില്ല. പിന്നെ ഇത്ര സമയത്തിനുള്ളിൽ ഇതൊന്നും നടക്കില്ല, ഒരുപാട് സമയം വേണ്ടി വന്നേക്കാം. ഞാൻ തന്നെ ഒരുപാടു ലൊക്കേഷനുകളിലും ഒക്കെ പോയി നടന്നിട്ടാണ് ആദ്യ സിനിമ നടന്നത്. അതും നീണ്ട ഏഴു വർഷം. അതുകൊണ്ട് പെട്ടെന്ന് നടന്നില്ല എന്നതുകൊണ്ട് മടുത്തു എന്നൊക്കെ വിചാരിച്ചാൽ ഒന്നും മുന്നോട്ട് പോകില്ല. കയ്യിലുള്ള സ്ക്രിപ്റ്റുമായി നല്ലൊരു ടീമിന്റെ അടുത്തേയ്ക്ക് നേരിട്ട് പോയി അവതരിപ്പിക്കുക, അത് ആവർത്തിക്കുക എന്നതേ ചെയ്യാനുള്ളൂ.

abhilash-pillai

മറ്റു പ്രോജക്ടുകൾ നടക്കുന്നു

പപ്പേട്ടനോപ്പം തന്നെ (എം. പത്മകുമാർ) ഒരു ചിത്രം കൂടി എഴുത്ത് നടക്കുന്നു. മലയാളത്തിൽ മറ്റു രണ്ട് പേർക്കൊപ്പം രണ്ട് സ്ക്രിപ്റ്റിന്റെ എഴുത്ത് ഏകദേശം തീരാറായി. തമിഴിൽ ഒരു സൂപ്പർ സ്റ്റാർ എഴുത്ത് നടക്കുന്നു. ആദ്യം പത്താം വളവും നൈറ്റ് ഡ്രൈവും പൂർത്തിയായി റിലീസ് കഴിഞ്ഞു പ്രേക്ഷകർ പറയട്ടെ, അതിനു ശേഷം കൂടുതൽ പ്രൊജക്ടുകൾ നോക്കാം എന്നൊരു തോന്നലും ഇല്ലാതില്ല.

അഭിനയവും ഉള്ളിലുണ്ട്

ചെറുപ്പത്തിൽ തന്നെ ലാലേട്ടന്റെയും മമ്മൂക്കയുടേയുമൊക്കെ സിനിമകൾ കാണുമ്പോൾ ഞാൻ കൗതുകത്തോടെ ആലോചിച്ചിട്ടുണ്ട്, ഇതുപോലെ സ്‌ക്രീനിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നൊക്കെ. പിന്നീട് അതൊക്കെ വിട്ടു പഠിത്തം ജോലി ഒക്കെ ആയി പോയി. വീണ്ടും സിനിമയിൽ സ്ക്രിപ്റ്റുമായി വന്നപ്പോഴാണ് ഉള്ളിലെ ആ ആഗ്രഹം വീണ്ടും പൊടി തട്ടിയെടുത്തത്. അങ്ങനെ കഡാവർ നടക്കുമ്പോൾ അതിൽ ഒരു വേഷം ചെയ്തു. പത്താം വളവിലും ഒരു വേഷം ചെയ്തു. പപ്പേട്ടന്റെ അനുഗ്രഹവും അതിലുണ്ടായിരുന്നു. ഇനിയിപ്പോൾ പ്രേക്ഷകർ പറയട്ടെ അഭിനയം തുടരണോ വേണ്ടയോ എന്നൊക്കെ, എല്ലാം അവർക്ക് മുന്നിലേയ്ക്ക് വിട്ടു കൊടുക്കുന്നു.

പുതിയ ആളുകളോട്

സിനിമ എന്ന തീ ഉള്ളിൽ ഉണ്ടെങ്കിൽ അതൊരിക്കലും കെടാതെ സൂക്ഷിക്കുക. പലരും ആറു മാസമോ ഒരു വർഷമോ ഒക്കെ പിന്നാലെ നടന്നിട്ടു ഇതൊക്കെ വിട്ടു കളയും. മടുത്തു എന്ന് പറയുന്ന പലരെയും കണ്ടിട്ടുണ്ട്. ഇതിനു സമയം ഇല്ല. ഒരു വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ റിലീസ് ആവുന്ന ആ ഒരു സിനിമ ഇരുന്നു കാണുന്ന നമ്മളായിരിക്കണം നമ്മുടെ പാഷൻ. ആ തീ നമ്മളെ മുന്നോട്ട് കൊണ്ട് പോകും. ചിലപ്പോൾ പെട്ടെന്ന് ആയേക്കാം, ചിലപ്പോൾ വർഷങ്ങൾ അതിനു വേണ്ടി നടക്കേണ്ടി വന്നേക്കാം. തീ കെട്ടു പോകാതെ സൂക്ഷിക്കുക, ഒന്നിനും കുറുക്കുവഴികൾ ഇല്ല എന്നും മനസിലാക്കുക. അത്ര ആഴത്തിൽ സ്വപ്നം കാണുന്നവരെ സിനിമ കൈ വിട്ടിട്ടില്ല. അത് എഴുത്തുകാരൻ എന്നല്ല ആരായാലും നന്നായി അധ്വാനിച്ചാൽ അത് നമ്മുടെ അടുത്തേയ്ക്ക് എത്തും.

കുടുംബമാണ് കരുത്ത്

2013–ൽ ജോലി രാജി വയ്ക്കാൻ പോകുന്നു എന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. അന്ന് മൂത്ത മകൾ ജനിച്ചിട്ട് ഒരുപാട് നാളായിട്ടില്ല. എന്റെ സ്വപ്നത്തെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് അച്ഛൻ. അദ്ദേഹം പറഞ്ഞത്, നീ നിന്റെ സ്വപ്നം നേടിയെടുക്കാൻ ഇപ്പോ ഇറങ്ങിക്കോ, നിന്റെ അമ്മയും ഭാര്യയും മക്കളും പട്ടിണിയാവില്ല, എന്ന്. അതൊരു ആത്മാർത്ഥമായ വാക്ക് പറച്ചിലായിരുന്നു. അച്ഛന് ഞാനും തിരിച്ചൊരു വാക്കു കൊടുത്തു, എന്റെ സ്വപ്നം ഞാൻ നേടിയെടുക്കും എന്ന്.

അച്ഛനെ എന്റെ ആദ്യ സിനിമയുടെ പൂജയ്ക്ക് അച്ഛനെ കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. അമ്മയാണെങ്കിലും ഭാര്യ അശ്വതി ആണെങ്കിലും കട്ട സപ്പോർട്ടാണ്. ഇപ്പോൾ രണ്ടു പെണ്കുട്ടികളുണ്ട് മക്കളായി. എല്ലാവരും കൂടെയുണ്ട്. ജോലി ഉപേക്ഷിച്ച കാലം മുതൽ അവരൊക്കെ പിന്നിൽ ബലമാണ്. അവർ മാത്രമല്ല സിനിമയിലും അല്ലാതെയുമുള്ള സുഹൃത്തുക്കൾ ഒരുപാട് സ്‌പോർട്ട് ചെയ്തിട്ടുണ്ട്. അസ്ഥിരമായി ഇരുന്നപ്പോൾ അമല പോൾ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞതാണ് ജീവിതത്തിലെ ടേണിങ് പോയ്ന്റ്റ്.അതുപോലെ ഇന്ദ്രജിത്, സൂരജ് വെഞ്ഞാറമൂട് എന്നീ വലിയ കലാകാരന്മാരുടെ കൂടെ ജോലി ചെയ്യാൻ പറ്റിയതും അവരുടെ അഭിനയം കണ്ടു നില്ക്കാൻ പറ്റിയതുമൊക്കെ ഭാഗ്യമായി കരുതുന്നു. അവരൊക്കെ തന്ന സപ്പോർട്ട് വലുതാണ്. പിന്നെ ആദ്യ സിനിമകളുടെ സംവിധായകർ പപ്പേട്ടനും വൈശാഖേട്ടനും കടാവറിന്റെ സംവിധായകൻ അനൂപ് പണിക്കർ ... അങ്ങനെ ഒരുപാടു പേരുടെ ബലമാണ് മുന്നോട്ട് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com